തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് കാമ്പസിനുള്ളിൽ വിദ്യാർഥിനി ആത്മഹത്യക്കു ശ്രമിച്ചു. കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയെയാണ് വെള്ളിയാഴ്ച രാവിലെ പെൺകുട്ടികളുടെ വിശ്രമമുറിയിൽ കൈയുടെ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയത്. വേദനസംഹാരിയായി ഉപയോഗിക്കുന്ന ഗുളിക അമിത അളവിൽ കഴിച്ചിട്ടുണ്ടായിരുന്നു. ഏറെ പ്രതീക്ഷയോടെ എത്തിയ കോളേജിൽ പഠനത്തിനുള്ള സാഹചര്യം നിഷേധിക്കുന്നുവെന്നെഴുതിയ കുറിപ്പ് തയ്യാറാക്കിയാണ് വിദ്യാർഥിനി ആത്മഹത്യക്കു ശ്രമിച്ചതെന്ന് പോലീസ് അറിയിച്ചു. വ്യാഴാഴ്ച കോളേജിലേക്കു പോയ പെൺകുട്ടിയെ കാണാനില്ലെന്നു കാട്ടി രക്ഷാകർത്താക്കൾ വൈകീട്ട് ആറ്റിങ്ങൽ പോലീസിൽ പരാതി നൽകിയിരുന്നു. വൈകീട്ടോടെ പെൺകുട്ടിയുടെ മൊബൈൽഫോണും ഓഫായി. വെള്ളിയാഴ്ച രാവിലെ കോളേജ് ജീവനക്കാരാണ് അബോധാവസ്ഥയിൽ വിശ്രമമുറിയിൽ പെൺകുട്ടിയെ കണ്ടെത്തിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. പരീക്ഷാസമയത്ത് വിദ്യാർഥി യൂണിയൻ നേതാക്കൾ നിർബന്ധിച്ച് ക്ലാസിൽനിന്നു പുറത്തിറക്കി പരിപാടികളിൽ പങ്കെടുപ്പിച്ചുവെന്നും ആത്മഹത്യാക്കുറിപ്പിൽ ആരോപിക്കുന്നുണ്ടെന്ന് പോലീസ് പറയുന്നു. പെൺകുട്ടി കോളേജിലെ അവസ്ഥയെക്കുറിച്ച് രണ്ട് പേജ് വരുന്ന ആത്മഹത്യാക്കുറിപ്പും തയ്യാറാക്കിയിരുന്നു. ഇതിൽ ചില എസ്.എഫ്.ഐ. നേതാക്കൾക്കെതിരേ പരാതിയുണ്ട്. നന്നായി പഠിക്കുന്ന പെൺകുട്ടി കോളേജിലെ ക്ലാസുകൾ നഷ്ടപ്പെടുന്നതിനെക്കുറിച്ച് നേരത്തെയും സാമൂഹികമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. വാട്സ്ആപ്പ് സ്റ്റാറ്റസായും ഫെയ്സ്ബുക്കിലൂടെയും ഈ വിഷയങ്ങൾ പങ്കുവച്ചിരുന്നതായി സഹപാഠികൾ പറയുന്നു. കോളേജ് യൂണിയൻ പരിപാടികളും സമരങ്ങളും കാരണം പഠനദിവസങ്ങൾ നഷ്ടപ്പെടുന്നുവെന്നായിരുന്നു പ്രധാന പരാതി. പരിപാടികളിൽ പങ്കെടുക്കാൻ എല്ലാ വിദ്യാർഥികളെയും നിർബന്ധിക്കുന്നുണ്ട്. ക്ലാസുകൾ ഉള്ള മറ്റു ദിവസങ്ങളിലും അധ്യാപകർ കൃത്യമായി ക്ലാസെടുക്കാൻ എത്താറില്ലെന്നും പെൺകുട്ടിയുടെ കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. പാഠഭാഗങ്ങൾ ക്ലാസുകളിൽ പഠിപ്പിച്ച് പൂർത്തിയാക്കാത്തതിനാൽ പഠനത്തെ ബാധിക്കുന്നു. ക്ലാസുകളില്ലാത്തതിനാൽ ഇന്റേണൽ മാർക്കിൽ കുറവുണ്ടാകുന്നുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. പലപ്പോഴും സഹപാഠികളുമായി ഈ ആശങ്ക പങ്കുവച്ചിരുന്നു. അധ്യാപകരോടും പെൺകുട്ടി ഈ പരാതി പറഞ്ഞിരുന്നതായും പോലീസ് പറയുന്നു. വ്യാഴാഴ്ച സഹപാഠികളുമായി പെൺകുട്ടി ഈ വിഷയം സംസാരിച്ചിരുന്നു. എല്ലാവരും ഒരുമിച്ചു നിൽക്കണമെന്നും ഇതിനെതിരേ പ്രതികരിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും സംഘടനക്കെതിരായതിനാൽ ആരും ഒപ്പം നിൽക്കാൻ തയ്യാറായില്ല. ഇതിൽ പെൺകുട്ടി ഏറെ വിഷമത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. മറ്റെന്തെങ്കിലും വ്യക്തിപരമായ പ്രശ്നങ്ങളുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അടുത്ത ദിവസം പെൺകുട്ടിയുടെ മൊഴിയെടുത്തതിനു ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂവെന്ന് ആറ്റിങ്ങൽ പോലീസ് അറിയിച്ചു. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിം വർക്കിന്റെ ദേശീയ റാങ്ക് പട്ടികയിൽ ഒന്നാംസ്ഥാനം നേടിയ യൂണിവേഴ്സിറ്റി കോളേജിലെ പഠനാന്തരീക്ഷത്തെക്കുറിച്ചാണ് ഗുരുതരമായി ആരോപണം ഉയർന്നിട്ടുള്ളത്. content highlights:Thiruvananthapuram university college
from mathrubhumi.latestnews.rssfeed http://bit.ly/2vD8enW
via
IFTTT
No comments:
Post a Comment