പൊള്ളാച്ചി: ആനമല സേതുമടയിൽ അണ്ണാനഗറിലെ തെങ്ങിൻതോട്ടത്തിലെ റിസോർട്ടിൽ ലഹരിമരുന്ന് പാർട്ടിയിൽ പങ്കെടുത്ത 90 മലയാളി വിദ്യാർഥികളുൾപ്പെടെ150 പേർ വെള്ളിയാഴ്ച പോലീസിന്റെ പിടിയിൽ.വാട്സ് ആപ്പ് കൂട്ടായ്മകളിൽ കൂടി സംഘടിച്ചെത്തിയ ഇവർ സേതുമടയിലെ സ്വകാര്യ റിസോർട്ടിലാണ് ഒത്തുചേർന്നത്. ശക്തിമാൻ എന്നപേരിൽ 13 വാട്സ് ആപ്പ് കൂട്ടായ്മകൾ വഴിയാണ് വിദ്യാർഥികൾ പരിപാടിക്കായി ഒത്തുചേർന്നത്. വിദ്യാർഥികൾക്ക് പുറമേ തോട്ടം ഉടമ ഗണേശനും റിസോർട്ട് ജോലിക്കാരുമടക്കം ആറുപേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പാർട്ടി ഏർപ്പാടുചെയ്തയാളടക്കം 10 പേരുടെ പേരിൽ കേസെടുത്തു. വെള്ളിയാഴ്ച വൈകുന്നേരം റിസോർട്ടിലേക്ക് കാറുകളിലും ബൈക്കുകളിലുമായിട്ടാണ് വിദ്യാർഥികളെത്തിയത്. അർധരാത്രിയായപ്പോൾ ഉച്ചത്തിൽ പാട്ടും നൃത്തവും തുടങ്ങി. എല്ലാവരും മദ്യപിച്ചിരുന്നു. ഹെറോയിൻ, കൊക്കൈൻ, കഞ്ചാവ് തുടങ്ങിയ ലഹരിവസ്തുക്കളും ഉണ്ടായിരുന്നു. ആഘോഷം കത്തിക്കയറി പങ്കെടുത്തവർതമ്മിൽ വാക് പോരും ബഹളവുമായി. തുടർന്ന്, അടുത്ത തോട്ടങ്ങളിലും വീടുകളിലും ഉണ്ടായിരുന്നവർ ജില്ലാ പോലീസ് മേധാവിയെ അറിയിക്കുയായിരുന്നു. പോലീസ് യുവാക്കളെ കസ്റ്റഡിയിലെടുത്തു. നടത്തിപ്പുകാർ ഒരാൾക്ക് 1,200രൂപ വീതം വാങ്ങിയിരുന്നതായി പറയുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് ഒത്തുചേരൽ സംഘടിപ്പിച്ചത്. പോലീസ് വരുന്നതുകണ്ട് ചിലർ വന്ന വാഹനങ്ങളിൽക്കയറി രക്ഷപ്പെട്ടു. കോയമ്പത്തൂരിൽ പഠിക്കുന്ന മലയാളി വിദ്യാർഥികളാണ് കൂടുതലും പിടിയിലായത്. റിസോർട്ട് നടത്താൻ ലൈസൻസെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവി സുജിത് കുമാർ, ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് വിവേകാനന്ദൻ എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്. സമീപത്ത് പ്രവർത്തിക്കുന്ന റിസോർട്ടുകളിലും പോലീസ് റെയ്ഡ് നടത്തി. വിദ്യാർഥികൾ വന്ന കാറുകളും ബൈക്കുകളും പിടിച്ചെടുത്തു. Content Highlights:90 Malayali Students in Police Custody for conducting rave party with drugs
from mathrubhumi.latestnews.rssfeed http://bit.ly/2VN5sex
via
IFTTT
No comments:
Post a Comment