മുംബൈ: കടുത്ത വരൾച്ചയിലേക്ക് നീങ്ങുന്ന മഹാരാഷ്ട്രയിൽ 26 ജലസംഭരണികൾ പൂർണമായി വറ്റി. സംസ്ഥാനത്തെ 103 പ്രധാന അണക്കെട്ടുകളിലെല്ലാംകൂടി സംഭരണശേഷിയുടെ 11.84 ശതമാനം വെള്ളംമാത്രമാണുള്ളതെന്ന് ജലവകുപ്പ് ശനിയാഴ്ച തയ്യാറാക്കിയ കണക്കിൽപറയുന്നു. ഔറംഗാബാദ്, പുണെ, സോളാപുർ, നാസിക് ഡിവിഷനുകളിലെ 26 അണക്കെട്ടുകളിലാണ് ജലവിതാനം പൂജ്യത്തിലേക്ക് താഴ്ന്നതെന്ന് പട്ടികയിൽ പറയുന്നു. ഔറംഗാബാദ്, ബീഡ്, ഹിംഗോളി, പർഭാനി, ഒസ്മാനാബാദ് ജില്ലകൾ ഉൾപ്പെടുന്ന ഔറംഗാബാദ് ഡിവിഷനിലെ അണക്കെട്ടുകളിൽ സംഭരണശേഷിയുടെ 0.43 ശതമാനംമാത്രമാണ് വെള്ളമുള്ളത്. കഴിഞ്ഞവർഷം ഇതേ സമയത്ത് 23.44 ശതമാനം വെള്ളമുണ്ടായിരുന്ന സ്ഥാനത്താണിത്. ഇവിടത്തെ പൈഠൻ, മൻജാര, മാതർഗാവ്, യെൽദാരി, സിദ്ധേശ്വർ, ലവോർ തെർണ, സിനാ കൊലേഗാവ്, ലോവർ ധുഡ്ന അണക്കെട്ടുകൾ പൂർണമായി വറ്റിക്കഴിഞ്ഞു. ഇതിൽ ലോവർ തെർണയിൽ കഴിഞ്ഞവർഷം ഇതേ സമയം 52.03 ശതമാനം വെള്ളമുണ്ടായിരുന്നു; പൈഠൺ ജലസംഭരണിയിൽ 34.95 ശതമാനവും. സംസ്ഥാനത്ത് വലുതും ചെറുതുമായുള്ള 3,267 അണക്കെട്ടുകളിലെല്ലാംകൂടി ഇപ്പോൾ സംഭരണശേഷിയുടെ 14.62 ശതമാനം വെള്ളമാണുള്ളത്. മുൻ വർഷം ഇതേകാലയളവിൽ 24.52 ശതമാനം വെള്ളമുണ്ടായിരുന്ന സ്ഥാനത്താണിത്. പ്രധാനപ്പെട്ട 103 അണക്കെട്ടുകളിൽ കഴിഞ്ഞവർഷം 23.73 ശതമാനം വെള്ളമുണ്ടായിരുന്ന സ്ഥാനത്താണ് ഈ വർഷം 11.84 ശതമാനമായി കുറഞ്ഞത്. മുംബൈ നഗരത്തിലേക്ക് വെള്ളമെത്തിക്കുന്ന ഏഴുഅണക്കെട്ടുകളിൽ 13 ശതമാനം വെള്ളമാണുള്ളത്. ജലസേചനസൗകര്യമൊരുക്കുന്നതിലും ജലം സംരക്ഷിക്കുന്നതിലും സംസ്ഥാനസർക്കാർ കാണിച്ച അലംഭാവമാണ് സ്ഥിതി ഇത്രയും വഷളാക്കിയതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ഭീകരമായൊരു വരൾച്ചയുടെ അനുഭവമുണ്ടായിട്ടുപോലും അണക്കെട്ടുകളുടെ സംഭരണശേഷി വർധിപ്പിക്കാനോ പുതിയ ജലസേചനപദ്ധതികൾ നടപ്പാക്കാനോ സർക്കാർശ്രമിച്ചില്ലെന്ന് സന്നദ്ധപ്രവർത്തകർ പറയുന്നു. കാലവർഷം വൈകുമെന്ന് ഉറപ്പായതോടെ ജലക്ഷാമം ഇനിയും രൂക്ഷമാകുമെന്നാണ് സൂചന. സംസ്ഥാനത്തെ 21,000 ഗ്രാമങ്ങൾ വരൾച്ചാകെടുതികൾ നേരിടുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. 12,000 ഗ്രാമങ്ങൾ ടാങ്കർലോറികളിൽ വിതരണംചെയ്യുന്ന വെള്ളത്തെയാണ് ആശ്രയിക്കുന്നത്. 5,174 ടാങ്കറുകളാണ് ഇപ്പോൾ വെള്ളം വിതരണംചെയ്യുന്നത്. ഇതിൽ 2,756 ടാങ്കറുകൾ മറാത്ത്വാഡയിലാണ്. അതിൽത്തന്നെ 1000 ടാങ്കറുകൾ ഔറംഗാബാദിലാണുള്ളത്. ജലസംഭരണികൾ വറ്റുന്നതിനുസരിച്ച് കൂടുതൽ ടാങ്കറുകൾ വിന്യസിക്കുമെന്ന് അധികൃതർ അറിയിച്ചു. Content highlights:Drought in Maharashtra dams are empty
from mathrubhumi.latestnews.rssfeed http://bit.ly/2WTRxRg
via
IFTTT
No comments:
Post a Comment