കൊച്ചി: റബ്ബറിന്റെ വരവ് കുറഞ്ഞതിനാൽ വിലയിൽ നേരിയ വർധന. പത്തു ദിവസത്തിനുള്ളിൽ മൂന്നര രൂപയാണ് കൂടിയിരിക്കുന്നത്. ആർ.എസ്.എസ്.-4 ഇനത്തിന് കിലോയ്ക്ക് 131.50 രൂപയാണ് തിങ്കളാഴ്ചത്തെ വില. ഈ സ്ഥിതി തുടർന്നാൽ 135 രൂപ വരെ വില ഉയർന്നേക്കാമെന്ന് വിപണി നിരീക്ഷിക്കുന്നവർ പറയുന്നു.ഓഫ് സീസണായതിനാലാണ് വിപണിയിൽ റബ്ബർ കുറഞ്ഞത്. വേനലായതിനാൽ ടാപ്പിങ് നിർത്തിയിരിക്കുകയാണ്. മഴ ലഭിച്ച സ്ഥലങ്ങളിൽ ചിലർ ടാപ്പിങ് പുനരാരംഭിച്ചിട്ടുണ്ട്. എന്നാലും ഓഗസ്റ്റ് മാസത്തോടെയേ വിപണി സജീവമാകൂ. ഇപ്പോൾ വില കൂടിയാലും സ്റ്റോക്ക് സൂക്ഷിച്ചിരിക്കുന്നവർക്കേ അതുകൊണ്ട് ഗുണമുള്ളൂ. സാധാരണ കർഷകർക്ക് ഇതിന് സാധിക്കാറില്ല.മേയ് മാസത്തിന്റെ തുടക്കത്തിൽ 128 രൂപയായിരുന്നു റബ്ബർ വില. അന്താരാഷ്ട്ര വിപണിയിൽ വില കൂടിയതും ഇവിടെ റബ്ബർ വില കൂടാൻ കാരണമായി. നമ്മുടെ ആർ.എസ്.എസ്. നാലിന് തുല്യമായ ബാങ്കോക്കിലെ ആർ.എസ്.എസ്. മൂന്നിന് തിങ്കളാഴ്ച 123.27 രൂപയാണ് വില. 25 ശതമാനം ഇറക്കുമതി തീരുവ നൽകി ഇറക്കുമതി ചെയ്യുന്നത് ഇപ്പോൾ നഷ്ടമാണ്. എന്നാൽ, വ്യവസായികളുടെ പക്കൽ ഇറക്കുമതി ചെയ്ത ബ്ലോക്ക് റബ്ബറിന്റെ വൻ സ്റ്റോക്കുണ്ട്. ഇതിനൊപ്പം പ്രകൃതിദത്ത റബ്ബറും (എൻ.ആർ.) അവർക്ക് ആവശ്യമുണ്ട്. അതിനാൽ വിപണിയിൽനിന്ന് അത്യാവശ്യം റബ്ബർ അവർ വാങ്ങുന്നുണ്ട്. ഇതും വില അല്പം ഉയരാൻ കാരണമായി.ഇതിനിടെ, അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം നീണ്ടാൽ റബ്ബർ വിപണിയെ ബാധിക്കുമെന്നുറപ്പായി. ലോകത്ത് ഏറ്റവുമധികം റബ്ബർ ഉപയോഗിക്കുന്ന രാജ്യമാണ് ചൈന. വൻകിട ഉത്പാദകരായ തായ്‌ലാൻഡ്, ഇൻഡൊനീഷ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ചൈനയിലേക്കാണ് കൂടുതൽ റബ്ബറും പോകുന്നത്. കയറ്റുമതി ലക്ഷ്യമിട്ടാണ് ചൈനയുടെ ഉത്പാദനം. ചൈനീസ് ഉത്പന്നങ്ങൾക്ക് അമേരിക്ക കൂടുതൽ തീരുവ ഈടാക്കിയാൽ സ്വാഭാവികമായും എല്ലാ വിപണികളെയും ബാധിക്കും. വാഹന വിപണിയിലുണ്ടാകുന്ന മാന്ദ്യം റബ്ബറിന് ദോഷകരമാകുമെന്നാണ് വിലയിരുത്തൽ. ആഗോളതലത്തിലുണ്ടാകുന്ന ഈ മാന്ദ്യം നാട്ടിൻപുറത്തെ റബ്ബർവിപണിയെപ്പോലും ബാധിക്കും. ഉടൻ തിരിച്ചടി പ്രതീക്ഷിക്കുന്നില്ലെങ്കിലും വ്യാപാരയുദ്ധം നീളുന്നത് കർഷകർക്ക് ദോഷകരമാണ്.
from mathrubhumi.latestnews.rssfeed http://bit.ly/2LHEKQJ
via
IFTTT
No comments:
Post a Comment