മുംബൈ: വീട്ടിൽ സൂക്ഷിച്ച കുടിവെള്ളം മോഷണം പോയെന്ന് കാണിച്ച് പോലീസിൽ പരാതി. മഹാരാഷ്ട്രയിൽ വരൾച്ചയുടെ പിടിയിലായ നാസിക്കിലാണ് സംഭവം. നാസിക്കിലെ മൻമാഡ് പട്ടണത്തിൽ ശ്രാവസ്തി നഗറിൽ താമസിക്കുന്ന വിലാസ് അഹിരേയ്ക്കാണ് കുടിവെള്ളം നഷ്ടമായത്. ജലക്ഷാമം മുൻകൂട്ടി കണ്ട് വീട്ടിലെ ടെറസിൽ രണ്ടു ടാങ്കുകളിലായി 500 ലിറ്റർ വെള്ളം സൂക്ഷിച്ചുവെച്ചിരുന്നതായി അഹിരേ പറയുന്നു. കഴിഞ്ഞ ദിവസം നോക്കിയപ്പോൾ ടാങ്കിൽ കുറച്ചു വെള്ളമേ കണ്ടുള്ളൂ. 300 ലിറ്ററോളം ആരോ മോഷ്ടിച്ചു. അഹിരേയുടെ പരാതി സ്വീകരിച്ച് അന്വേഷണം തുടങ്ങിയതായി പോലീസ് ഇൻസ്പെക്ടർ സുരേഷ് കുമാർ ധൂസർ പറഞ്ഞു. വാഗ്ദർഡി അണക്കെട്ടിൽ ജലനിരപ്പ് കുറഞ്ഞതിനാൽ മൻമാഡ് പട്ടണത്തിൽ ജലവിതരണത്തിന്റെ താളംതെറ്റിയിട്ടുണ്ട്. കഴിഞ്ഞവർഷം മഴ തീരേ കുറഞ്ഞതാണ് ജലവിതാനം താഴാൻ കാരണമെന്ന് തദ്ദേശ ഭരണകൂടം പറയുന്നു. വേനൽ കടുത്തതോടെ മഹാരാഷ്ട്രയിലെ മിക്ക ഗ്രാമങ്ങളും രൂക്ഷമായ വരൾച്ചയിലേക്ക് നീങ്ങുകയാണ്. മറാത്ത്വാഡയിലാണ് മുമ്പ് വരൾച്ച രൂക്ഷമാകാറുള്ളത്. ഇത്തവണ വേനൽമഴ കുറഞ്ഞതാണ് പ്രശ്നം ഇത്ര രൂക്ഷമാകാൻ കാരണം. സംസ്ഥാനത്ത് അണക്കെട്ടുകളിൽ വെള്ളത്തിന്റെ തോത് നന്നേ കുറഞ്ഞിട്ടുണ്ട്. ചില അണക്കെട്ടുകൾ വറ്റി. വെള്ളമുള്ളവയിൽതന്നെ സംഭരണശേഷിയുടെ നാലു ശതമാനം മുതൽ 20 ശതമാനം വരെയേ ഉള്ളൂ. വരൾച്ച രൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലാ രക്ഷാധികാരികളായ മന്ത്രിമാരും ജില്ലകളെ പ്രതിനിധാനം ചെയ്യുന്ന സെക്രട്ടറിമാരും അതതിടങ്ങളിൽ പര്യടനം നടത്തി വിവരങ്ങൾ ശേഖരിച്ചു തുടങ്ങി. ഭക്ഷണവും വെള്ളവും നൽകി സംരക്ഷിക്കാൻ മറാത്ത്വാഡയിൽ കന്നുകാലിക്യാമ്പുകൾ തുറന്നുകഴിഞ്ഞു. കൂടുതൽ കന്നുകാലി സംരക്ഷണകേന്ദ്രങ്ങൾ തുടങ്ങാൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് നിർദേശവും നൽകി. 8.5 ലക്ഷം കാലികൾ ക്യാമ്പുകളിൽ കഴിയുന്നുണ്ടെന്നാണ് ഇതുവരെയുള്ള കണക്ക്. വരൾച്ച നേരിടുന്നതിന് സംസ്ഥാനത്തിന് കേന്ദ്രം 2,160 കോടി രൂപ കഴിഞ്ഞയാഴ്ച അനുവദിച്ചിരുന്നു. നേരത്തേ അനുവദിച്ച 4,248 കോടി രൂപയ്ക്ക് പുറമേയാണിത്. content highlights:Man alleges water theft in scarcity-hit Maharashtra town
from mathrubhumi.latestnews.rssfeed http://bit.ly/2VZD7Sf
via
IFTTT
No comments:
Post a Comment