ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ കരിങ്കൊടി കാണിച്ച ജെഎൻയു വിദ്യാർഥി നേതാവ് ഇന്ന് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയോപദേശകൻ. തിരഞ്ഞെടുപ്പ് പ്രസംഗങ്ങൾ തയ്യാറാക്കുന്നത് അടക്കം രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ കരുനീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ജെഎൻയു വിദ്യാർഥി സംഘടനയായ ഐസ (എഐഎസ്എ)യുടെ നേതാവായിരുന്ന സന്ദീപ് സിങ്ങാണ്. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പശ്ചാത്തലമുള്ള സന്ദീപ് സിങ്ങിന് രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിർണായക പങ്കാണുള്ളതെന്നുംദ പ്രിന്റ്റിപ്പോർട്ട് ചെയ്യുന്നു. പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ്ങിനെ 2005ൽ കരിങ്കൊടി കാണിച്ചതടക്കം കോൺഗ്രസ് വിരുദ്ധ സമരങ്ങളിൽ പങ്കെടുത്ത ഇടതുപക്ഷ വിദ്യാർഥി നേതാവായിരുന്നു സന്ദീപ് സിങ്. ഉത്തർപ്രദേശിലെ പ്രതാപ്ഗഡ് സ്വദേശിയായ സന്ദീപ് അലഹബാദ് യൂണിവേഴ്സിറ്റിയിലെ ബിരുദ പഠനത്തിനു ശേഷമാണ് ജെഎൻയുവിൽ എത്തുന്നത്. ജെഎൻയുവിൽ ഐസയുടെ സജീവ പ്രവർത്തകനും തീപ്പൊരി പ്രാസംഗികനുമായിരുന്നുഅദ്ദേഹം. 2005ൽ അന്നത്തെ പ്രധാനമന്ത്രിയായ മൻമോഹൻ സിങ് ജെഎൻയു സന്ദർശിച്ചപ്പോൾ നടന്ന പ്രതിഷേധത്തിന് മുൻനിരയിൽ സന്ദീപ് സിങ് ഉണ്ടായിരുന്നു. സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പ്രധാനമന്ത്രിയെ കരിങ്കെടി കാട്ടിയ കേസിൽ അദ്ദേഹം പ്രതിയായിരുന്നു. 2007ൽ ജെഎൻയു വിദ്യാർഥി യൂണിയന്റെ പ്രസിഡന്റായിരുന്നു അദ്ദേഹം. ജെഎൻയു പഠനത്തിനു ശേഷം ഇടതുപക്ഷ ആശയങ്ങളിൽനിന്ന് അകന്ന സന്ദീപ് സിങ് അണ്ണാ ഹസാരെയുടെയുടെയും അരവിന്ദ് കെജ്രിവാളിന്റെയും നേതൃത്വത്തിൽ നടന്ന ലോക്പാൽ പ്രക്ഷോഭങ്ങളുടെ ഭാഗമായി. അതിനു ശേഷമാണ് കോൺഗ്രസുമായി അടുക്കുന്നത്. ആദ്യഘട്ടത്തിൽ കോൺഗ്രസ് പ്രസിഡന്റിനായി പ്രസംഗങ്ങൾ തയ്യാറാക്കുകയായിരുന്നു സന്ദീപ് സിങ്ങിന്റെ ചുമതല. 2017 മുതൽ സന്ദീപ് സിങ് രാഹുൽ ഗാന്ധിയുമായി അടുത്ത ബന്ധം പുലർത്തിവരുന്നതായി കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദ പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നു. പ്രസംഗം തയ്യാറാക്കുന്നതിനൊപ്പം പാർട്ടിയുടെ രാഷ്ട്രീയ നിലപാടുകളും തന്ത്രങ്ങളും രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കാളിത്തമുള്ള രാഷ്ട്രീയ ഉപദേശകൻ എന്ന നിലയിലേയ്ക്ക് അദ്ദേഹത്തിന്റെ ചുമതല വളർന്നു. രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേശകനെന്ന നിലയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഔദ്യോഗികമായി അദ്ദേഹം അങ്ങനെയൊരു സ്ഥാനം ഏറ്റെടുത്തിട്ടില്ലെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പദം ഏറ്റെടുത്തതു മുതൽ പ്രിയങ്ക ഗാന്ധിയ്ക്കൊപ്പവും സന്ദീപ് സിങ്ങിന്റെ സ്ഥിരസാന്നിധ്യമുണ്ട്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നടത്തുന്ന കോർപറേറ്റ് വിരുദ്ധവും പാവപ്പെട്ടവരുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നതുമായ പ്രസംഗങ്ങൾക്കു പിന്നിൽ സന്ദീപ് സിങ്ങിന്റെ ഇടതുപക്ഷ ആശയങ്ങളുമായുള്ള പരിചയത്തിന് വലിയ പങ്കുണ്ട്. കൂടാതെ ഇരുവരുടെയും സോഷ്യൽ മീഡിയ ഇടപെടലുകൾക്കു പിന്നിലും അദ്ദേഹത്തിന്റെ പങ്കാളിത്തമുള്ളതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. രാഷ്ട്രീയ നിലപാടുകൾ രൂപപ്പെടുത്തുന്നതിനും തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിനുമായിപ്രവർത്തിക്കുന്ന രാഹുൽ ഗാന്ധിയുടെ സംഘത്തിൽ ഇടതുപക്ഷ പശ്ചാത്തലമുള്ള നിരവധി പേർ പ്രവർത്തിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. മുൻകാല ഇടതുപക്ഷ സംഘടനാ പ്രവർത്തകരും വിദ്യാർഥി നേതാക്കളും സാംസ്കാരിക പ്രവർത്തകരും കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നാണ് സൂചന. Content Highlights:Manmohan Singh, Rahul Gandhis political advisor, Sandeep Singh, Congress, lok sabha election 2019
from mathrubhumi.latestnews.rssfeed https://ift.tt/2WFbydV
via
IFTTT
No comments:
Post a Comment