ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ് തിരഞ്ഞെടുപ്പിനെയും വിജയപ്രതീക്ഷയെയും കുറിച്ച് മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു. 2014ൽ നേരിട്ട അതേ എതിരാളി തന്നെയാണ് ഇക്കുറിയും, ജോയ്സ് ജോർജ്. എങ്ങനെയാണ് ഇത്തവണത്തെ മത്സരത്തെ കാണുന്നത്? 2014ൽനിന്ന് വ്യത്യസ്തമായ ഒരു രാഷ്ട്രീയ സാഹചര്യമാണ് ഇടുക്കിയിൽ ഇത്തവണയുള്ളത്. അതാണ് ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടുക്കിയിൽ ഏറ്റവും വലിയ വിഷയമായത് കസ്തൂരി രംഗൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളായിരുന്നു. അതുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയമാറ്റങ്ങളാണ് യു ഡി എഫ് പരാജയപ്പെടാൻ കാരണമായത്. കർഷകരുടെ ഇടയിൽ തെറ്റിദ്ധാരണ പറഞ്ഞുപരത്തി യു ഡി എഫിനെ കുറ്റപ്പെടുത്തിക്കൊണ്ട് നടത്തിയ പ്രചരണമായിരുന്നു എൽ ഡി എഫിനെ വിജയിക്കാൻ സഹായിച്ചത്. എന്നാൽ ഇത്തവണ നിലവിലുള്ള യഥാർഥ കർഷകപ്രശ്നങ്ങളിൽ ഇടതുമുന്നണി പ്രതിക്കൂട്ടിലാണ്. പ്രളയത്തിനു ശേഷമുള്ള വിഷയങ്ങളാണ് ഈ തിരഞ്ഞെടുപ്പിലെ വിഷയം. ഒരു പപ്പടം കയ്യിലെടുത്ത് പൊടിക്കുന്നതു പോലെ പതിനൊരായിരത്തിലധികം ഹെക്ടർ ഭൂമിയാണ് ഇടുക്കിയിൽ നശിച്ചുപോയത്. എട്ടുകൃഷിക്കാർ ആത്മഹത്യ ചെയ്ത നാടാണ് ഇടുക്കി. ഒമ്പതാമത് ഒരാൾ ആത്മഹത്യ ചെയ്യാതിരിക്കാൻ, ജപ്തി ഒഴിവാക്കാൻ മൊറട്ടോറിയം പ്രഖ്യാപിക്കുന്നു എന്നു പറഞ്ഞ സർക്കാരിന് അത് ഒരു ഉത്തരവായി പോലും പുറപ്പെടുവിക്കാൻ സാധിച്ചില്ല. ഈ വിഷയം തിരഞ്ഞെടുപ്പിൽ ചർച്ചയാകും. യു ഡി എഫ്, യു പി എ സർക്കാരുകളല്ലാതെ കർഷകർക്ക് അനുകൂല തീരുമാനമെടുത്തിട്ടില്ല. അതുകൊണ്ടുതന്നെ ശരിയായ രാഷ്ട്രീയത്തിലേക്ക് ഇടുക്കിയിലെ ജനങ്ങൾ തിരിച്ചുവരും. അത് ഈ തിരഞ്ഞെടുപ്പിൽ യു ഡി എഫിന് അനുകൂലമാകും. ഉത്തരവാദിത്തമുള്ള പ്രതിപക്ഷമെന്ന നിലയിലായിരുന്നോ ഇക്കഴിഞ്ഞ അഞ്ചുവർഷവുമുള്ള പ്രവർത്തനങ്ങൾ? തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ഈ നാട്ടിലെ കർഷകർ, തൊഴിലാളികൾ, സാധാരണക്കാർ, പാവപ്പെട്ടവർ, യുവാക്കൾ, വിദ്യാർഥികൾ തുടങ്ങി വലിയൊരു വിഭാഗത്തിനൊപ്പം പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ട്. നിരവധി വിഷയങ്ങളിൽ ഇടപെട്ടുകൊണ്ട് ഉത്തരവാദിത്തപ്പെട്ട പ്രതിപക്ഷ കർത്തവ്യം നിറവേറ്റിയിട്ടുണ്ട്. ആ ആത്മവിശ്വാസത്തിന്റെ കരുത്തുമായാണ് ഇത്തവണ മത്സരിക്കുന്നത്. ഇടുക്കിയിൽ സ്ഥാനാർഥി പ്രഖ്യാപനം വൈകിയതിൽ ആശങ്കയുണ്ടോ? ഇടുക്കിയിൽ യു ഡി എഫ് സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ വൈകി എന്നത് ഒരു കാരണവശാലും എൽ ഡി എഫിന് മേൽക്കൈ കൊടുക്കുന്ന ഘടകമല്ല. കൊട്ടക്കമ്പൂർ ഭൂമിയിടപാട് ഉൾപ്പെടെ ജോയ്സ് ജോർജിനെതിരെ ഉയർന്ന ആരോപണങ്ങൾ? ഇത്തരം വിഷയങ്ങൾ നിയമത്തിന്റെ ചട്ടക്കൂടിൽനിന്ന് പരിശോധിക്കേണ്ടതാണ്. അത് അത്തരത്തിൽ പരിശോധിക്കപ്പെടട്ടേ എന്നാണ് പറയാനുള്ളത്. രാഹുൽ ഗാന്ധിയുടെ കേരളത്തിലേക്കുള്ള വരവ്? കേരളത്തിന്റെ മണ്ണിൽനിന്ന് ഒരു പ്രധാനമന്ത്രി സ്ഥാനാർഥിയെന്നാണ് രാഹുലിന്റെ കേരളത്തിലേക്കുള്ള വരവിനെ കാണേണ്ടത്. കോൺഗ്രസിന് ഈ സംസ്ഥാനത്തോടുള്ള കരുതലാണ് രാഹുലിന്റെ സ്ഥാനാർഥിത്വം. ഒരു മതേതര ജനാധിപത്യ സർക്കാർ ഈ രാജ്യത്ത് അധികാരത്തിൽ വന്നേ മതിയാകൂ. രാഹുൽ ഗാന്ധി ഇന്ത്യയിലെ ചെറുപ്പക്കാരുടെ പ്രതിനിധിയാണ്. രാഹുലിന്റെ സ്ഥാനാർഥിത്വം കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലും യു ഡി എഫിന്റെ ഒരു വലിയ തേരോട്ടത്തിനു തന്നെ പ്രരകഘടകമായി മാറും. രാഹുലിന്റെ സ്ഥാനാർഥിത്വത്തെ മോദി വിമർശിക്കുമ്പോൾ? ലജ്ജാകരവും അധഃപതിച്ചതും മോശപ്പെട്ടതും നിലവാരമില്ലാത്തതും വർഗീയത പറയുന്നതുമാണ് പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ. അതാണ് പ്രശ്നവും. ഇന്ത്യയുടെ സാസ്കാരികരവൈവിധ്യത്തെ അവഗണിച്ചുകൊണ്ട് ഒരു പാർട്ടിക്ക് മുന്നോട്ടു പോകാൻ സാധിക്കില്ല. കോൺഗ്രസിനു മാത്രമേ ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തെ ഒരുമിപ്പിക്കാൻ സാധിക്കൂ എന്നതാണ് രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ടു കാണേണ്ട ആദ്യത്തെ വസ്തുത. രാഹുൽ ഉത്തരേന്ത്യയിലെ ഒരു മണ്ഡലത്തിൽനിന്നും ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തിൽനിന്നും മത്സരിക്കുന്നു. എന്തുകൊണ്ട് ബി ജെ പിക്ക് അതിനു സാധിക്കുന്നില്ല? നരേന്ദ്ര മോഡിക്ക് എന്തുകൊണ്ട് ദക്ഷിണേന്ത്യയിൽനിന്ന് ഒരു മണ്ഡലം തിരഞ്ഞെടുത്ത് മത്സരിക്കാൻ സാധിക്കുന്നില്ല? വിജയപ്രതീക്ഷ? യു ഡി എഫിന്റെ ഒരു ഉറച്ചകോട്ടയാണ് ഇടുക്കി. കഴിഞ്ഞ തവണത്തെ രാഷ്ട്രീയമല്ല ഇത്തവണത്തേത്. യു ഡി എഫിന് ഈ തിരഞ്ഞെടുപ്പിൽ പരാജയപ്പെടാനേ സാധിക്കില്ല. പ്രവർത്തകർ വലിയ ആവേശത്തിലാണ്. മാത്രമല്ല വലിയ ആവേശകരമായ പിന്തുണയാണ് മണ്ഡലസന്ദർശനത്തിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതൊക്കെ സൂചിപ്പിക്കുന്നത് വിജയസാധ്യതയെയാണ്. content highlights:idukki loksabha constituency udf candidate dean kuriakose
from mathrubhumi.latestnews.rssfeed http://bit.ly/2IcWb94
via
IFTTT
No comments:
Post a Comment