ഗോല്‍: മഹാരാഷ്ട്രയിലെ ഈ ഗ്രാമത്തിലേക്ക് സ്ഥാനാര്‍ത്ഥികള്‍ വോട്ടു ചോദിച്ച് എത്താറില്ല. പോസ്റ്ററുകളോ ബാനറുകളോ പ്രദര്‍ശിപ്പിക്കാറുമില്ല. എന്നിരുന്നാലും 150 ഓളം പോന്ന ഗ്രാമീണര്‍ എല്ലാ തെരഞ്ഞെടുപ്പിലും ഒരാള്‍ക്ക് തന്നെ വോട്ടു ചെയ്യും. സ്ഥാനാര്‍ത്ഥികളെയോ പാര്‍ലമെന്റ് മണ്ഡലത്തെയോ പറ്റി ഒരു വിവരവുമില്ലാത്ത ഇവര്‍ക്ക് ആകെ അറിയാവുന്നത് ഗ്രാമത്തലവന്‍ പരിചയപ്പെടുത്തുന്ന ചിഹ്നം മാത്രമായിരിക്കും ഇത് മനസ്സില്‍ വെച്ച് അവര്‍ ചിഹ്നത്തില്‍ വോട്ടുരേഖപ്പെടുത്തി മടങ്ങും.
മഹാരാഷ്ട്രയിലെ ഐടി ഹബ്ബായ പൂനെയ്ക്ക് അടുത്തുള്ള ഗോല്‍ ഗ്രാമത്തിലാണ് ഈ സ്ഥിതി. നിരക്ഷരരും നിര്‍ധനരും വൃദ്ധരുമായ ആള്‍ക്കാര്‍ താമസിക്കുന്ന ഗോല്‍ ഗ്രാമത്തില്‍ ഗ്രാമമുഖ്യന്റെ വാക്കുകളാണ് ഇവിടെ വോട്ട്. 1970 ല്‍ ബാബു മഹാദേവ് പോലേക്കറുടെ കാലഘട്ടം മുതല്‍ ഇതാണ് ഇവിടെ സ്ഥിതി. നിരക്ഷരര്‍ ആയതിനാല്‍ തങ്ങള്‍ ഒരിക്കല്‍ പോലും സ്ഥാനാര്‍ത്ഥികളുടെ പേര് ചോദിച്ചിട്ടില്ലെന്നും ഗ്രാമത്തലവന്‍ പറയുന്ന ബട്ടനില്‍ പ്രസ് ചെയ്യുക മാത്രമാണ് ചെയ്യുന്നതെന്നും ഗ്രാമീണര്‍ പറയുന്നു. 2017 മുതല്‍ ഗ്രാമത്തിലെ നേതാവ് ഫൂലാബായി പോലേക്കറാണ്. തെരഞ്ഞെടുപ്പും സ്ഥാനാര്‍ത്ഥികളുമൊന്നും കൃത്യമായിട്ട് അറിയില്ലെങ്കിലൂം ഒറ്റത്തെരഞ്ഞെടുപ്പും ഈ ഗ്രാമത്തിലുള്ളവര്‍ വിട്ടുകളഞ്ഞിട്ടില്ല. ഗോല്‍ വിട്ടു പോകുന്നവര്‍ പോലും ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും ഗ്രാമത്തിലെത്തും.
80 കിലോമീറ്റര്‍ അപ്പുറത്ത് രാജ്യാന്തര ഐടി മേഖല സ്ഥിതി ചെയ്യുമ്പോള്‍ യാതൊരു പുരോഗമനവും എത്തിനോക്കാതെ തികച്ചും പ്രാകൃതഗ്രാമമാണ് ഗോല്‍. ഒട്ടേറെ പ്രശ്‌നങ്ങളാണ് അഭിമുഖീകരിക്കുന്നത്. വെള്ളമില്ലാത്തതാണ് പ്രധാന പ്രശ്‌നം. വെള്ളത്തിന് ആശ്രയിക്കുന്നത് പാന്‍ഷെറ്റ്-വരസാഗാവോണ്‍ ഡാമിനെയാണ്. എന്നാല്‍ പൈപ്പ് പദ്ധതികളൊന്നും യാഥാര്‍ത്ഥ്യമായിട്ടില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എല്ലാത്തവണയും പുരോഗമന ജോലികള്‍ തുടങ്ങും. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അത് നിന്നു പോകുകയും ചെയ്യും. ഗ്രാമത്തില്‍ കുത്തിയ കിണറാകട്ടെ ഇതുവരെ വെള്ളം കണ്ടിട്ടില്ല. പൂനെ നഗരത്തിലേക്ക് ഗ്രാമത്തില്‍ നിന്നുള്ള ഏക ഗതാഗത സംവിധാനം കോര്‍പ്പറേഷന്റെ ഒരേയൊരു ബസാണ്. അതില്‍ കയറിയാല്‍ ഒരു ദിവസം പോയി വരാനാകില്ല. പൂനെയിലെ സ്വാര്‍ഗേറ്റില്‍ നിന്നും രാവിലെ ആറ് മണിക്ക് പുറപ്പെടുന്ന ബസ് ഗ്രാമത്തില്‍ എത്തിച്ചേരുന്നത് രാത്രി 9 മണിക്ക്. ജീവനക്കാര്‍ ഉഴപ്പിയാല്‍ ചിലപ്പോള്‍ അത് അര്‍ദ്ധരാത്രിയുമാകും.
അതേസമയം തൊട്ടടുത്ത ജില്ലയായ റായ്ഗറിലെ 12 കിലോമീറ്റര്‍ അകലെയുള്ള ഗോല്‍ മാംഗോണ്‍ റോഡാണ് മിക്ക കാര്യത്തിനും നാട്ടുകാര്‍ ഉപയോഗിക്കുന്നത്. ഈ 12 കിലോമീറ്റര്‍ ഗ്രാമത്തിലേക്ക് നീട്ടിത്തന്നാല്‍ തങ്ങള്‍ക്ക പാന്‍വെല്‍ ഗോവ ഹൈവേയില്‍ എളുപ്പത്തില്‍ എത്താനാകുമെന്ന് നാട്ടുകാര്‍ പറയുന്നു. ഇക്കാര്യത്തില്‍ ഇവര്‍ പല നിവേദനങ്ങളും നല്‍കിയിട്ടുണ്ടെങ്കിലും ഒന്നും നടന്നിട്ടില്ല. നേരത്തേ ഈ റോഡ് പോലും ഇല്ലാതിരുന്നപ്പോള്‍ സില്ലാ പരിഷദ് ഏര്‍പ്പെടുത്തിയിരുന്ന ജലഗതാഗത സംവിധാനത്തിന് അടുത്തെത്താന്‍ 20 കിലോമീറ്റര്‍ നടക്കേണ്ടി വരുമായിരുന്നു.
ഇവിടെയുള്ള ഏക സ്‌കൂള്‍ ഇപ്പോള്‍ പോളിംഗ് ബൂത്തായി മാത്രമാണ് ഉപയോഗിക്കുന്നത്. അഞ്ചു വര്‍ഷം മുമ്പായിരുന്നു ഇത് അടച്ചു പൂട്ടിയത്. ഗ്രാമത്തിലെ പുതിയ തലമുറയ്ക്ക് ഗോളില്‍ ജീവിക്കാന്‍ ഇഷ്ടമില്ലാത്തതിനാല്‍ നഗരങ്ങളിലേക്ക് ചേക്കേറുകയാണ്. അതുകൊണ്ടു തന്നെ ഈ സ്‌കൂളില്‍ പഠിക്കാന്‍ വിദ്യാര്‍ത്ഥികളുമില്ല. എല്ലാവീടുകളിലും എല്‍പിജി എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിഭാവനം എങ്കിലും ഇവിടെ ഇപ്പോഴും ഗ്യാസ് കണക്ഷന്‍ വന്നു ചേര്‍ന്നിട്ടില്ല. ആള്‍ക്കാര്‍ പാചകം ചെയ്യുന്നത് ഇപ്പോഴും വിറകിലാണ്.
വികസനം നടപ്പാക്കാന്‍ പലയിടത്തും ഗ്രാമീണര്‍ വോട്ട് ബഹിഷ്‌ക്കരണവും മറ്റും നടത്തുമ്പോള്‍ ഗോളിലുള്ളവര്‍ക്ക് സമ്മതിദാനം ഒരു വിശ്വാസം പോലെയോ മതപരമായ ആചാരം പോലെയോ ഒക്കെയാണ്. ശരദ്പവാറിന്റെ എന്‍സിപിയ്ക്ക് ശക്തമായ സ്വാധീനമുള്ള ബരാമതി ലോക്‌സഭാ മണ്ഡലത്തിന് കീഴിലാണ് ഗോല്‍ ഗ്രാമം. 2009 ലും 2014 ലും ഈ ഗ്രാമം ഉള്‍പ്പെടുന്ന ബരാമതിയില്‍ നിന്നും ജയിച്ചു കയറിയത് പവാറിന്റെ മകള്‍ സുപ്രിയാ സുലേ ആയിരുന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഇന്ന് നടക്കുന്ന വോട്ടെടുപ്പിലാണ് ബാരാമതിയിലും പോളിംഗ് നടക്കുന്നത്.
from mangalam.com http://bit.ly/2UVo10J
via IFTTT
No comments:
Post a Comment