കണ്ണൂർ രാഷ്ട്രീയത്തിൽ കോൺഗ്രസ്സുകാരുടെ ഹീറോയാണ് കെ. സുധാകരൻ. ചുവപ്പ് കോട്ടയെന്നറിയപ്പെടുന്ന കണ്ണൂരിൽ സി.പി.എമ്മിനോട് കട്ടയ്ക്ക്നിന്ന് പ്രതിരോധം തീർക്കുന്ന നേതാവ്. അതുകൊണ്ടുതന്നെ പതിനേഴാം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ സുധാകരൻ മത്സരിക്കാനെത്തിയതോടെ അത് പ്രവർത്തകരെ ആവേശത്തിന്റെ ഉച്ചസ്ഥായിലാക്കുകയും ചെയ്തിരുന്നു. വിവാദങ്ങൾകൊണ്ടും വാദപ്രതിവാദങ്ങൾക്കൊണ്ടും നിറഞ്ഞുനിന്ന പ്രചാരണ നാളുകൾ. ജനങ്ങൾ പോളിങ്ബൂത്തിലേക്ക് പോവാൻ തയ്യാറായി നിൽക്കുന്ന അവസാന മണിക്കൂറുകളിൽ കണ്ണൂരിനെകുറിച്ച് സുധാകരന്റെ പ്രതീക്ഷ എങ്ങനെയൊക്കെയാണ്? മാതൃഭൂമി ഡോട്കോമിന് അനുവദിച്ച പ്രത്യേക അഭിമുഖം. കഴിഞ്ഞതവണ കള്ളവോട്ടാണ് തന്നെ തോൽപ്പിച്ചത് എന്ന് ആരോപിച്ചിരുന്നു താങ്കൾ. ഇത്തവണ അത്തരത്തിലുള്ള എന്തെങ്കിലും സൂചനയുണ്ടോ? കള്ളവോട്ടുകൾ സി.പി.എം ഇത്തവണയും ചെയ്യുമെന്നതിൽ സംശയമൊന്നുമില്ല. പക്ഷെ അതിനെ തടയിടാനുള്ള എല്ലാ നടപടികളും ഞങ്ങൾ സ്വീകരിക്കും. കഴിഞ്ഞ തവണ എന്നെ തോൽപ്പിച്ചത് കള്ളവോട്ട് തന്നെയാണ്. കള്ളവോട്ടു ചെയ്തവർക്കെതിരേ വക്കീൽ നോട്ടീസ് അടക്കം ഞാൻ അയച്ചിരുന്നു. ഇത്തവണ സഹകരണ ബാങ്കിലെ പാസ് ബുക്ക് ഉപയോഗിച്ച് വോട്ട് ചെയ്യാൻ ശ്രമിക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നൽകിയിട്ടുണ്ട്. കള്ളവോട്ടിനെ തടയാൻ കഴിഞ്ഞാലും ഇല്ലെങ്കിലും ഇത്തരം വോട്ടുകളെ മറികടക്കാനുള്ള ഭൂരിപക്ഷം ഇവിടെയുണ്ട്. 50,000 ന് മുകളിൽ ഭൂരിപക്ഷം ഇവിടെക്കിട്ടും. കള്ളവോട്ട് സ്ഥിരമായി നടക്കുന്ന ചില മണ്ഡലങ്ങളിൽ ഒന്നാണ് കണ്ണൂർ. അത് സ്ഥിരമായി ചെയ്യും. അത് ആരോപണം മാത്രമല്ല. ജനാധിപത്യ വോട്ട് എന്നാണ് സി.പി.എം അതിന് ഓമനപ്പേരിട്ട് വിളിക്കുന്നത്. ഓരോ ബൂത്തിൽ നിന്നും പോൾ ചെയ്ത വോട്ടുകളുടെ കണക്ക് കൊടുക്കുമ്പോൾ ജനാധിപത്യ വോട്ടിന്റെ കണക്ക് കൊടുക്കുന്ന പാർട്ടിയാണ് സി.പി.എം. അവസാന ഘട്ടത്തിലായിരുന്നു സ്ഥാനാർഥിത്വത്തിലേക്ക് വന്നത്. ഇത് ഏതെങ്കിലും തരത്തിൽ തിരിച്ചടിയുണ്ടാക്കിയിട്ടുണ്ടോ? ഒരിക്കലുമില്ല. പൂർണ ആത്മവിശ്വാസത്തിലാണ്. ഞാൻ ഇത്തവണ മത്സരിക്കുന്നില്ല എന്ന് പറഞ്ഞത് എന്റേതായ ചില പ്രശ്നങ്ങൾ കൊണ്ടാണ്. എന്നാലും എന്റെ പേര് തന്നെയായിരുന്നു ആദ്യം മുതൽ ഉയർന്ന് വന്നതും. ജയ സാധ്യതയുള്ള ഒരു വ്യക്തി എന്ന നിലയ്ക്കാണ് പാർട്ടി എന്നെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. പാർട്ടി അങ്ങനെയൊരു തീരുമാനമെടുത്തതോടെ ഞാൻ മത്സരിക്കാൻ ബാധ്യസ്ഥനാവുകയുംചെയ്തു. പ്രചാരണത്തിനിടെ പ്രവർത്തകരിൽ നിന്നും ജനങ്ങളിൽ നിന്നും കിട്ടിയിരിക്കുന്ന പ്രതികരണം വളരെ ആത്മവിശ്വാസം നൽകുന്നതാണ്. അത് വളരെയേറെ ഗുണം ചെയ്യുമെന്ന് തന്നെയാണ് എന്റെ വിശ്വാസവും. തിരഞ്ഞെടുപ്പ് പ്രചാരണാർഥം ഇറക്കിയ വീഡിയോകളിൽവംശീയവും സ്ത്രീവിരുദ്ധവുമായ പരാമർശങ്ങൾഉണ്ട് എന്ന ആരോപണംവിവാദം ഉണ്ടാക്കിയിരിക്കുകയാണല്ലോ? ഇതിൽ എവിടെയാണ് വംശീയമായ അധിക്ഷേപമുള്ളത്, എവിടെയാണ് സ്ത്രീവിരുദ്ധ പരാമർശം ഉള്ളത്. ആദ്യ വീഡിയോയിലെ പച്ചയിറച്ചി വെട്ടുന്നുവെന്ന് പറഞ്ഞ പരാമർശം സി.പി.എമ്മിനെ കുറിച്ചാണ്. അവരുടെ കൊലപാതക രാഷ്ട്രീയത്തെക്കുറിച്ചാണ് ആ വീഡീയോയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. പച്ചയിറച്ചി വെട്ടും പോലെയല്ലേ അവർ കണ്ണൂരിലും പരിസര പ്രദേശത്തും മനുഷ്യനെ വെട്ടിയത്. അത് എല്ലാവർക്കും അറിയുന്ന കാര്യമല്ലേ? രണ്ടാമത്തെ വീഡിയോയുടെ കാര്യം. ഇതിൽ ടീച്ചർ എന്ന പരാമർശം എങ്ങനെയാണ് ശ്രീമതി ടീച്ചറെ കുറിച്ചാവുന്നത്. ലോകത്ത് അവർ മാത്രമാണോ ടീച്ചറായിട്ടുള്ളത്. വീഡിയോ വന്ന ഉടനെ ശ്രീമതി ടീച്ചറെ കുറിച്ചാണ് പറയുന്നത് എന്നും പറഞ്ഞ് എന്തിനാണ് അവർ അതിന്റെ പുറകെ പോവുന്നത്. ഇറക്കിയ വീഡിയോകൾ സി.പി.എമ്മിന് നല്ല രീതീയിൽ കൊണ്ടിട്ടുണ്ട് എന്നതാണ് യാഥാർഥ്യം. തുടർന്നാണ് ഇത്തരം ആരോപണങ്ങളുമായി വരുന്നത്. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ കോടതിയെ സമീപിക്കട്ടെ. അവിടെ എന്താണ് ചെയ്യേണ്ടത് എന്ന് എനിക്കറിയാം. ഈ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഒരു പ്രാധാന്യവുമില്ലെന്നാണ് കഴിഞ്ഞ ദിവസം എ.കെ ആന്റണി അടക്കം പറഞ്ഞത്. അതേ നിലപാട് തന്നെയാണോ താങ്കൾക്കും? ഈ തിരഞ്ഞെടുപ്പിൽ അവർക്ക് എന്ത് പ്രാധാന്യമാണുള്ളത്. വല്യവായിൽ വല്യവാക്ക് പറയാൻ മാത്രമല്ലേ അവർക്ക് സാധിക്കൂ. ഇന്ത്യയിലെ സകല സംസ്ഥാനങ്ങളിൽ നിന്നും അവർ തുടച്ചുനീക്കപ്പെട്ടില്ലേ. കേരളത്തിൽ നിന്ന് കിട്ടുന്ന സീറ്റ് വെച്ച് കോൺഗ്രസിനോടും ഡി.എം.കെയോടുമെല്ലാം ചേർന്ന് നിൽക്കാനല്ലാതെ അവർക്ക് മുന്നിൽ വേറെ എന്ത് വഴിയാണുള്ളത്. എന്തെങ്കിലും ഒരു തീരുമാനമെടുത്താൽ അത് നടപ്പാക്കാനുള്ള ശക്തി അവർക്കുണ്ടോ. ഒരുകാലത്ത് അവർക്കുണ്ടായിരുന്നു. എന്നാൽ അവർ തന്നെ അത് ഇല്ലാതാക്കിയില്ലേ. കള്ളവോട്ട്, കൊലപാതകം തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതുകൊണ്ടല്ലേ അവർ അവിടെ നിന്നെല്ലാം തുടച്ചുനീക്കപ്പെട്ടത്. രക്തം പൊടിയാത്ത കൊലപാതകം കണ്ടുപിടിച്ച പാർട്ടിയല്ലേ സി.പി.എം. ഈ ലോകത്ത് ഏതെങ്കിലും ജനാധിപത്യ രാജ്യത്ത് അങ്ങനെയുള്ളൊരു പാർട്ടിയുണ്ടോ. ബംഗാളിലൊക്കെ നടപ്പിലാക്കിയത് അത്തരത്തിലുള്ള കൊലയാണ്. ഉപ്പിട്ട് മൂടകയല്ലേ ചെയ്തത്. മമത അധികാരത്തിൽ വന്നപ്പോൾ കൃഷി മന്ത്രിയുടെ ഫാം ഹൗസിൽ നിന്ന് മാത്രം അത്തരത്തിലുള്ള നൂറുകണക്കിന് ആളുകളുടെ അസ്ഥിപഞ്ചരമല്ലേ കണ്ടെത്തിയത്. അത്തരത്തിലുള്ള ഒരു പാർട്ടിക്ക് തിരഞ്ഞെടുപ്പിൽ എന്ത് പ്രസക്തി? കൊലപാതകിവരെയാക്കിയാണല്ലോ സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണം? എന്റെ കൈകൊണ്ട് ഞാൻ ഇവിടെ ഒരു കൊലപാതകവും നടത്തിയിട്ടില്ല. എന്റെ നേതൃത്വത്തിലോ, എന്റെ നിർദേശ പ്രകാരമോ ഒരു കൊലപാതകവും നടത്തിയിട്ടില്ല. അക്കാര്യം കണ്ണൂരിലെ ജനങ്ങൾക്കറിയാം. സി.പി.എമ്മുകാർ എനിക്കെതിരേ പറയാത്ത കാര്യങ്ങൾ എന്തെങ്കിലുമുണ്ടോ. പണ്ട് ബ്രണ്ണൻ കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ തുടങ്ങി കേൾക്കുന്നതാണ് സി.പി.എമ്മുകാരുടെ ആരോപണങ്ങൾ. എന്ത് ആരോപണങ്ങൾ ഉന്നയിച്ചാലും ഞാൻ സി.പി.എമ്മിനോട് നന്ദിയുള്ളവനാണ്. കാരണം എന്നെ രാഷ്ട്രീയത്തിൽ ഇല്ലാക്കഥകൾ പറഞ്ഞ് വളർത്തിയത് അവരാണ്. എന്റെ ജീവന് ഭീഷണിയുണ്ടെന്ന് കണ്ട് അക്രമിയെ ഓടിക്കാൻ വെച്ച വെടി കൊണ്ടാണ് വാസുവെന്നയാൾ മരിച്ചത്. അതാണ് എന്റെ തലയിൽ കെട്ടിവെക്കുന്നത്. അത് ഞാൻ പറഞ്ഞിട്ട് വെടിവെച്ചതൊന്നുമല്ല. അതുപോലെ കണ്ണൂർ സേവറി ഹോട്ടലിലെ അക്രമം. അത് ഒരക്രമത്തിന്റെ ഭാഗമായിട്ടുള്ള അക്രമമായിരുന്നു. ഇതിലൊന്നും എനിക്ക് യാതൊരു പങ്കുമില്ല. തിരഞ്ഞെടുപ്പ് വീഡിയോക്കെതിരേ വനിതാ കമ്മീഷൻ ഇടപെട്ടിട്ടുണ്ടല്ലോ? അവർ വനിതാ കമ്മീഷനൊന്നുമല്ല. സി.പി.എം കമ്മീഷനാണ്. എന്തെല്ലാം കാര്യങ്ങൾ ഇവിടെ നടന്നു. ശബരിമലയിൽ പോവുന്ന സ്ത്രീകളെല്ലാം ശരീരം പ്രദർശിപ്പിക്കാനാണെന്ന് പറഞ്ഞിരുന്നില്ലേ ഒരു വനിതാ നേതാവ്. അന്നൊക്കെ വനിതാ കമ്മീഷൻ എവിടെയായിരുന്നു. അതുകൊണ്ട് ആ സ്ത്രീയുടെ വാക്കിനെയൊന്നും ഞാൻ ഭയപ്പെടുന്നില്ല. ധൈര്യമുണ്ടെങ്കിൽ കോടതിയിൽ പോവട്ടെ. Content Highlights:K Sudhakaran, lok sabha election 2019, Kannur constituency
from mathrubhumi.latestnews.rssfeed http://bit.ly/2Gnr33y
via
IFTTT
No comments:
Post a Comment