കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോവുമ്പോൾ പ്രധാനമന്ത്രിയും മന്ത്രിമാരും പണം കൊണ്ടുപോകുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് എ.ഐ.സി.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. കർണാടകയിലെ ചിത്രദുർഗയിൽ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ ഇറങ്ങിയപ്പോൾ ഇറക്കിയ പെട്ടിയിൽ എന്താണെന്ന് വ്യക്തമാക്കണം. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പ്രസ്ക്ലബ് സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെട്ടി ഇറക്കി അത് വേഗത്തിൽ മറ്റൊരു വാഹനത്തിൽ കയറ്റിക്കൊണ്ടുപോകുന്നദൃശ്യങ്ങൾ കോൺഗ്രസ് നേതാവ് ശ്രീവാസ്തവയാണ് പുറത്തുവിട്ടത്. തുടർന്ന് ഇത് വലിയ വിവാദങ്ങൾക്ക്വഴിവെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു കെ.സി വേണുഗോപാൽ. രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ തിരഞ്ഞെടുപ്പിനെ പണക്കൊഴുപ്പിന്റെ തിരഞ്ഞെടുപ്പാക്കി മാറ്റാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പോടനുബന്ധിച്ച് രാജ്യം മുഴുവൻ റെയ്ഡ് നടക്കുന്നുണ്ട്. തിരഞ്ഞെടുപ്പായാൽ എല്ലാവരും സമൻമാരാണ്. എന്നാൽ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ മാത്രം പരിശോധിക്കാൻ തയ്യാറാവുന്നില്ല. പ്രധാനമന്ത്രിയും മന്ത്രിമാരും തന്നെയാണ് പണം കൊണ്ടുക്കൊടുക്കുന്നത് എന്നാണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടതെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. പരിശോധിച്ചാൽ പിടിക്കപ്പെടുന്ന എന്തോ സാധനം പെട്ടിയിൽ ഉണ്ട് എന്നുതന്നെയാണ് ഇതിന്റെ അർഥം. കർണാടക മുഖ്യമന്ത്രിയുടേയും ഒറീസ മുഖ്യമന്ത്രിയുടേയുമെല്ലാം ഹെലികോപ്റ്റർ പരിശോധിച്ചിട്ടുണ്ട്. പക്ഷെ മോദിക്ക് മാത്രം ഇത് ബാധകമല്ലേയെന്നും വേണുഗോപാൽ ചോദിച്ചു. ആദായ നികുതി ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെ തിരഞ്ഞുപിടിച്ച് വേട്ടയാടാനാണ് ശ്രമം. ഇത് ഏതെങ്കിലും കാലത്ത് നടക്കുമോയെന്നും അദ്ദേഹം ചോദിച്ചു. നഗ്നമായ തിരഞ്ഞെടുപ്പ് അഴിമതിയാണ് നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ കർണാടക തിരഞ്ഞെടുപ്പ് വേളയിലും ഇതുകണ്ടതാണ്. അതുകൊണ്ട് സംഭവത്തെ തമാശരൂപത്തിൽ കാണരുതെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ ഇടപെടണമെന്നും കെ.സി വേണോഗാപാൽ പറഞ്ഞു. Content Highlights:KC Venu Gopal, lok sabha election 2019, congress, modi
from mathrubhumi.latestnews.rssfeed http://bit.ly/2UIqMlT
via
IFTTT
No comments:
Post a Comment