മൂന്നാംഘട്ടം കഴിഞ്ഞപ്പോൾ വോട്ടിങ് യന്ത്രത്തെക്കുറിച്ച് വീണ്ടും ആശങ്ക - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 24, 2019

മൂന്നാംഘട്ടം കഴിഞ്ഞപ്പോൾ വോട്ടിങ് യന്ത്രത്തെക്കുറിച്ച് വീണ്ടും ആശങ്ക

ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളെക്കുറിച്ച് പ്രതിപക്ഷ പാർട്ടികൾക്കുള്ള പരാതിയും ആശങ്കയും അവശേഷിപ്പിച്ചുകൊണ്ട് മൂന്നാംഘട്ട തിരഞ്ഞെടുപ്പ് ചൊവ്വാഴ്ച പൂർത്തിയായി. 18 സംസ്ഥാനങ്ങളിലെയും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലെയും 117 മണ്ഡലങ്ങളിൽ നടന്ന വോട്ടെടുപ്പിൽ പലയിടങ്ങളിലും വോട്ടിങ് യന്ത്രങ്ങൾ തകരാറിലായി. ഇതുമൂലം കേരളത്തിലേതടക്കം ഒട്ടേറെ മണ്ഡലങ്ങളിൽ വളരെ വൈകിയാണ് വോട്ടിങ് പൂർത്തിയായത്. വൈകീട്ട് 6.45 വരെ 63 ശതമാനംപേർ വോട്ട് ചെയ്തതായി തിരഞ്ഞെടുപ്പ് കമ്മിഷൻ ഔദ്യോഗികമായി പ്രഖ്യാപിക്കുമ്പോഴും പല ബൂത്തുകളിലും ആളുകൾ വോട്ട് ചെയ്യാൻ വരിനിൽക്കുകയായിരുന്നു. സാധാരണ സാങ്കേതികത്തകരാറുകൾക്കുപുറമേ ചില ക്രമക്കേടുകളും വോട്ടിങ് യന്ത്രങ്ങളുമായി ബന്ധപ്പെട്ട് കണ്ടെത്തി. അവിടങ്ങളിൽ തകരാറുകൾ പരിഹരിച്ചാണ് വോട്ടിങ് പുനരാരംഭിച്ചത്. പോളിങ് വൈകാനുള്ള കാരണം ഇതാണ്. ഇത്തവണ എല്ലായിടത്തും വിവി പാറ്റ് യന്ത്രങ്ങൾ ഉപയോഗിച്ചതും പോളിങ്ങിൽ കൂടുതൽ കാലതാമസമുണ്ടാക്കി. വിവി പാറ്റിലെ സ്ലിപ്പുകൾ വ്യക്തമായി കാണാൻ സാധിക്കുന്നില്ലെന്നും യന്ത്രത്തിലെ ശബ്ദം കേൾക്കുന്നില്ലെന്നും ചിലയിടങ്ങളിൽ പരാതികളുയർന്നു. വോട്ടിങ് യന്ത്രങ്ങളുടെ തകരാറുകളും ക്രമക്കേടും ഗൗരവമായി കാണണമെന്ന് പ്രതിപക്ഷ നേതാക്കളായ ശരദ് പവാറും ചന്ദ്രബാബു നായിഡുവും വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് തുടങ്ങിയവരും വോട്ടിങ് യന്ത്രങ്ങളെക്കുറിച്ചുള്ള ആശങ്ക എടുത്തുപറഞ്ഞു. രാംപുരിൽ 300 ബൂത്തുകളിലെ യന്ത്രങ്ങൾ തകരാറിലായി എന്നാണ് എസ്.പി.യുടെ ആരോപണം. എന്നാൽ, തിരഞ്ഞെടുപ്പ് കമ്മിഷൻ ഈ ആരോപണങ്ങളും ആശങ്കകളും തള്ളി. വോട്ടിങ് യന്ത്രത്തിൽ രേഖപ്പെടുത്തുന്ന വോട്ടുകൾക്കൊപ്പം 50 ശതമാനം വിവി പാറ്റ് യന്ത്രങ്ങളിലെ സ്ലിപ്പുകൾ എണ്ണണമെന്ന ആവശ്യം പവാറും നായിഡുവും ആവർത്തിച്ചു. ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ചു ബൂത്തുകളിലെ വിവി പാറ്റുകൾ എണ്ണിയാൽ മതിയെന്ന് സുപ്രീംകോടതി അടുത്തിടെ ഉത്തരവിട്ടിരുന്നു. അതിനെതിരേ പുനഃപരിശോധനാ ഹർജി കൊടുക്കുന്നുണ്ടെന്ന് നായിഡു പറഞ്ഞു. വിവി പാറ്റുമായി ബന്ധപ്പെട്ട് പുതിയ ഹർജി വീണ്ടും നൽകും. തിരഞ്ഞെടുപ്പിനുമുമ്പ് ഉയർത്തിക്കൊണ്ടുവന്ന 'വോട്ടിങ് യന്ത്രത്തിലെ ക്രമക്കേട്' വോട്ടെടുപ്പിന്റെ ഇനിയുള്ള ഘട്ടങ്ങളിൽ സജീവമായി നിലനിർത്തുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. മൂന്നാംഘട്ട തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു. ബംഗാളിൽ മുർഷിദാബാദ് ജില്ലയിലെ ബാഗ് ബംഗളയിൽ തൃണമൂൽ കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകർ തമ്മിൽ നടന്ന സംഘർഷത്തിൽ കോൺഗ്രസുകാരൻ കൊല്ലപ്പെട്ടു. മറ്റു സംസ്ഥാനങ്ങളിൽ ഒറ്റപ്പെട്ട ചെറിയ സംഭവങ്ങൾ ഉണ്ടായതല്ലാതെ വലിയ അക്രമങ്ങൾ റിപ്പോർട്ട് ചെയ്തില്ല. മൂന്നാംഘട്ടത്തോടെ ദക്ഷിണേന്ത്യയിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും ഗുജറാത്ത്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെയും തിരഞ്ഞെടുപ്പ് പൂർത്തിയായി. യു.പി., ബിഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ്, ഹരിയാണ, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിൽ നടക്കേണ്ട അടുത്തഘട്ടം വോട്ടെടുപ്പുകൾ ബി.ജെ.പി.യെയും എൻ.ഡി.എ.യെയും സംബന്ധിച്ചിടത്തോളം നിർണായകമാണ്. ചൊവ്വാഴ്ച വോട്ടെടുപ്പ് നടന്ന 117 മണ്ഡലങ്ങളിൽ 67 ഇടങ്ങളിൽ 2014-ൽ ബി.ജെ.പി.യാണ് ജയിച്ചത്. യു.പി.എ. പാർട്ടികൾക്ക് 26 സീറ്റും മറ്റു പാർട്ടികൾക്ക് 24 സീറ്റുമാണ് കിട്ടിയത്. ഗുജറാത്തിലെ മുഴുവൻ സീറ്റുകളും ബി.ജെ.പി. നേടി. 67 മണ്ഡലങ്ങളിൽ കഴിഞ്ഞപ്രാവശ്യത്തെ വിജയം ആവർത്തിക്കാൻ ബി.ജെ.പി.ക്ക് സാധിക്കുമോ എന്നതാണ് പ്രധാനം. രാഹുൽ ഗാന്ധി, അമിത് ഷാ, മുലായം സിങ് യാദവ്, മല്ലികാർജുൻ ഖാർഗെ, സുപ്രിയ സുലെ, ശശി തരൂർ തുടങ്ങിയവരാണ് മൂന്നാംഘട്ടത്തിൽ ജനവിധിതേടിയ പ്രമുഖർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി. അധ്യക്ഷൻ അമിത് ഷായും അഹമ്മദാബാദിൽ വോട്ട് ചെയ്തു. അമ്മ ഹീരാ ബെന്നിനെ സന്ദർശിച്ചശേഷമാണ് മോദി പോളിങ് ബൂത്തിലേക്ക് പോയത്. വോട്ടുചെയ്ത് മടങ്ങിയ പ്രധാനമന്ത്രി റോഡ് ഷോ നടത്തിയതും ഭീകരപ്രവർത്തനത്തിനെതിരായ ആയുധമാണ് വോട്ടർ തിരിച്ചറിയൽ കാർഡ് എന്ന് പ്രസ്താവിച്ചതും വിവാദമായി. റോഡ് ഷോ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് തിരഞ്ഞെടുപ്പുകമ്മിഷന് പരാതി നൽകി. കമ്മിഷൻ ഇതിന്റെമേൽ സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോർട്ട് തേടിയിട്ടുണ്ട്. Content Highlights:many complaints about evms after third phase polling


from mathrubhumi.latestnews.rssfeed http://bit.ly/2DwCTYm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages