ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയിൽ പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാർഥിയായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധി വരുമെന്ന അഭ്യൂഹത്തിന് വിരാമമാകുന്നു. സമാജ്വാദി പാർട്ടി-ബഹുജൻസമാജ് പാർട്ടി സഖ്യം വാരാണസിയിൽ സ്വന്തം സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെയാണിത്. മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ശ്യാംലാൽ യാദവിന്റെ മരുമകൾ ശാലിനി യാദവിനെയാണ് സഖ്യം മോദിയുടെ എതിരാളിയായി രംഗത്തിറക്കിയത്. തിങ്കളാഴ്ചയാണ് ശാലിനി യാദവ് കോൺഗ്രസ് വിട്ട് എസ്.പി.യിൽ ചേർന്നത്. അവരെ വാരാണസിയിൽ സ്ഥാനാർഥിയായി എസ്.പി. നേതാവ് അഖിലേഷ് യാദവ് പ്രഖ്യാപിക്കുകയും ചെയ്തു. വാരാണസിയിൽ മാത്രമല്ല, തൊട്ടടുത്ത മണ്ഡലങ്ങളിലെല്ലാം ശാലിനിയുടെ പ്രഭാവം പാർട്ടിക്ക് ഗുണകരമാവുമെന്ന് അഖിലേഷ് പ്രസ്താവിച്ചതും സഖ്യം അവർക്കുപിന്നിൽ ഉറച്ചുനിൽക്കുന്നതിന്റെ സൂചനയായി. ശ്യാംലാൽ യാദവിന്റെ മകൻ അരുണിന്റെ ഭാര്യയാണ് ശാലിനി. അരുണും എസ്.പി.യിൽ ചേർന്നു. വാരാണസി എം.പി.യായിരുന്നു ശ്യാംലാൽ യാദവ്. നേരത്തെ ശാലിനി വാരാണസി മേയർ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടെങ്കിലും ഒരു ലക്ഷത്തിലേറെ വോട്ടുനേടിയിരുന്നു. 2014-ൽ മോദി 3,71,784 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലമാണ് വാരാണസി. എ.എ.പി. നേതാവ് അരവിന്ദ് കെജ്രിവാൾ ഇവിടെ 2,09,238 വോട്ടുനേടി രണ്ടാമതെത്തി. 75,614 വോട്ടിലൊതുങ്ങി കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബി.എസ്.പി.ക്ക് 60,579 വോട്ടും എസ്.പി.ക്ക് 45,291 വോട്ടും മാത്രമേ ലഭിച്ചിരുന്നുള്ളൂ. പ്രതിപക്ഷത്തെ വോട്ടുകളെല്ലാം ചേർന്നെങ്കിലേ മോദിയുടെ ഭൂരിപക്ഷം മറികടക്കാൻ കഴിയൂ എന്നിരിക്കേ, കോൺഗ്രസിന്റെ നീക്കങ്ങൾക്കുള്ള തിരിച്ചടിയാണ് എസ്.പി.-ബി.എസ്.പി. സഖ്യത്തിൽ ശാലിനി യാദവിന്റെ സ്ഥാനാർഥിത്വം. മോദിക്കെതിരേ പ്രിയങ്ക മത്സരിച്ചേക്കുമെന്ന ശക്തമായ സൂചനകൾ കോൺഗ്രസ് വൃത്തങ്ങൾതന്നെയാണ് നൽകിയത്. ഉത്തർപ്രദേശിൽ ഗംഗാനദിയിലൂടെയുള്ള പ്രചാരണയാത്രക്കിടെ പ്രിയങ്കയും ഇതുസംബന്ധിച്ച അഭ്യൂഹങ്ങൾക്ക് മരുന്നിട്ടിരുന്നു. ഇക്കാര്യത്തിൽ അന്തിമതീരുമാനം പ്രിയങ്കയുടേതായിരിക്കുമെന്നാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞത്. എന്നാൽ, താൻ വാരാണസിയിൽ മത്സരിക്കണമോയെന്ന കാര്യം സഹോദരൻ രാഹുൽ തീരുമാനിക്കുമെന്നാണ് പ്രിയങ്ക വയനാട്ടിൽ പറഞ്ഞത്. യു.പി.യിലെ മറ്റ് പ്രധാന മണ്ഡലങ്ങളിലെല്ലാം കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടും വാരാണസിമാത്രം ഒഴിച്ചിട്ടത് അഭ്യൂഹങ്ങൾ പരക്കാൻ ഇടയാക്കി. പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാർഥി വരുമ്പോൾ ബി.ജെ.പി.ക്ക് സ്വാഭാവികമായും ആശങ്കയുണ്ടാകുമെന്നും ഇതുവഴി മോദിയെ വാരാണസിയിൽ തളച്ചിടാമെന്നും കോൺഗ്രസ് കരുതിയിരുന്നു. അതിനിടെ, മോദി വാരാണസിക്കുപുറമേ ഡൽഹിയിലേതുൾപ്പെടെ സുരക്ഷിതമണ്ഡലം തേടുന്നുവെന്ന റിപ്പോർട്ടുകളും വന്നിരുന്നു. മേയ് 19-ന് അവസാനഘട്ടത്തിലാണ് വാരാണസിയിൽ തിരഞ്ഞെടുപ്പ്. ഏപ്രിൽ 29 വരെ നാമനിർദേശപത്രിക സമർപ്പിക്കാം. content highlights: Priyanka Gandhi, Varanasi, Congress, BJP
from mathrubhumi.latestnews.rssfeed http://bit.ly/2W1U3EL
via
IFTTT
No comments:
Post a Comment