കൊച്ചി: ഹൃദയ ശസ്ത്രക്രിയയ്ക്കായി മംഗലാപുരത്തുനിന്ന് കൊച്ചിയിലെത്തിച്ച നവജാത ശിശുവിനെ വർഗീയമായി അപമാനിച്ച ആർ.എസ്.എസ്. പ്രവർത്തകൻ അറസ്റ്റിൽ. കോതമംഗലം പൈങ്ങോട്ടൂർ കോനാമ്പറത്ത് വീട്ടിൽ ബിനിൽ സോമസുന്ദര(37)ത്തെയാണ് എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റുചെയ്തത്. ഒളിവിലായിരുന്ന ബിനിലിനെ നെടുങ്കണ്ടത്തുനിന്നാണ് വെള്ളിയാഴ്ച രാവിലെ അറസ്റ്റുചെയ്തത്. പ്രതിക്കെതിരേ 153 എ, 505, 295 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. ബിനിലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. ഫെയ്സ്ബുക്ക് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ബിനിലിനെതിരേ സിറ്റി പോലീസ് കമ്മിഷണർ എസ്. സുരേന്ദ്രനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സൈബർ സെല്ലാണ് അന്വേഷിച്ചത്. ബിനിലിനെതിരേ കൂടുതൽ അന്വേഷണം നടത്താൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ 16-നാണ് അത്യപൂർവമായ ഹൃദയരോഗം ബാധിച്ച കുഞ്ഞുമായി ആംബുലൻസ് കൊച്ചിയിലെ അമൃത ആശുപത്രിയിൽ എത്തിയത്. ആംബുലൻസിലുള്ളത് ജിഹാദിയുടെ വിത്തെന്നായിരുന്നു ഇയാളുടെ പരാമർശം. ഇതിനെതിരേ വ്യാപകമായ പ്രതിഷേധമുയർന്നു. തുടർന്ന് ഇയാൾ ഫെയ്സ്ബുക്ക് പോസ്റ്റ് പിൻവലിക്കുകയും തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തെന്ന് മറ്റൊരു കുറിപ്പിടുകയും ചെയ്തെങ്കിലും ട്വിറ്ററിൽ സമാനമായ പോസ്റ്റിട്ടത് ഇയാളുടെ നുണ പൊളിച്ചു. മദ്യലഹരിയിലായിരിക്കുമ്പോഴാണ് പോസ്റ്റിട്ടതെന്ന് പിന്നീട് വിശദീകരിച്ചു. പോസ്റ്റിനെതിരേ ഡി.ജി.പിക്ക് ഒട്ടേറെപ്പേർ പരാതി നൽകിയിരുന്നു. ഹിന്ദുരാഷ്ട്ര സേവകൻ എന്നാണ് ഇയാൾ ഫെയ്സ്ബുക്കിൽ സ്വയം പരിചയപ്പെടുത്തുന്നത്. ശബരിമലയിൽ ആചാരസംരക്ഷണം എന്ന പേരിൽ ഇയാൾ സന്നിധാനത്തും പരിസരത്തും നിൽക്കുന്ന ചിത്രങ്ങളും ഇയാളുടെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
from mathrubhumi.latestnews.rssfeed http://bit.ly/2IKjruT
via
IFTTT
No comments:
Post a Comment