ഹൈദരാബാദ്: തെലങ്കാനയിലെ ഇന്റർമീഡിയറ്റ് (പ്ലസ്ടു) പരീക്ഷാഫലം വിവാദമായി. ഇതുവരെ 10 വിദ്യാർഥികളുടെ ആത്മഹത്യക്കു കാരണമായെന്നും പരീക്ഷാഫലത്തിൽ വ്യാപകമായ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നും വിദ്യാർഥികളും രക്ഷിതാക്കളും ജനപ്രതിനിധികളും ആരോപിച്ചു. ഒമ്പതുലക്ഷത്തിലധികം വിദ്യാർഥികളാണ് തെലങ്കാന പ്ലസ്ടു പരീക്ഷ എഴുതിയത്. ഫലം വന്നപ്പോൾ ഇതിൽ മൂന്നുലക്ഷത്തിലേറെ വിദ്യാർഥികൾ തോറ്റതായി കണ്ടു. മൊത്തം 1000 മാർക്കുള്ളതിൽ 900 ലഭിച്ച 11 വിദ്യാർഥികളും 850-നും 900-നും ഇടയിൽ മാർക്ക് ലഭിച്ച 125 പേരും 750-ന് മുകളിൽ മാർക്കു ലഭിച്ച 2000 വിദ്യാർഥികളും തോറ്റതായി ഫലം കാണിക്കുന്നു. ഇവരിൽ പലരും ഒരു വിഷയത്തിനാണത്രെ തോറ്റിരിക്കുന്നത്. തെലുങ്കിൽ പൂജ്യം ലഭിച്ച വിദ്യാർഥിനി ഉത്തരക്കടലാസ് പുനർമൂല്യനിർണയം ചെയ്തപ്പോൾ മാർക്ക് 99 ആയി. മുഴുവൻ പരീക്ഷയുമെഴുതിയ കുട്ടികളിൽ ചിലരെ ചില വിഷയത്തിൽ ഹാജരായില്ലെന്നും പരീക്ഷാഫലം കാണിക്കുന്നതായി ആരോപണങ്ങളുണ്ട്. നാല് ദിവസമായി ഹൈദരാബാദിലെ ഇന്റർമീഡിയറ്റ് ബോർഡ് ഓഫീസിനു മുന്നിൽ ആയിരക്കണക്കിന് വിദ്യാർഥികൾ രാപകൽ പ്രതിഷേധം സംഘടിപ്പിച്ചുവരികയാണ്. എ.ബി.വി.പി., എൻ.എസ്.യു.ഐ., എസ്.എഫ്.ഐ. തുടങ്ങിയ വിദ്യാർഥി സംഘടനകളും രാഷ്ട്രീയപാർട്ടി നേതാക്കന്മാരും ബോർഡ് ഓഫീസിനുമുന്നിൽ ധർണ നടത്തി അറസ്റ്റ് വരിച്ചു. തോറ്റുപോയ മുഴുവൻ കുട്ടികളുടെയും ഉത്തരകടലാസുകൾ പുനർമൂല്യനിർണയം ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടു. കൂടാതെ ചരിത്രത്തിൽ ആദ്യമായി ഇന്റർമീഡിയറ്റ് പരീക്ഷാഫലത്തിൽ ഇത്രയധികം വീഴ്ച വരുത്തിയത്തിന് ബോർഡ് സെക്രട്ടറി, വിദ്യാഭ്യാസ സെക്രട്ടറി എന്നിവരെ ഉടനെ മാറ്റണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇതിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് വിദ്യാഭ്യാസമന്ത്രി ജഗ്ദീഷ് റെഡ്ഡി രാജിവെക്കണമെന്നും ഇവർ പറഞ്ഞു. സംഭവത്തെക്കുറിച്ച് പഠിച്ചു കർശനമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി വിദ്യാഭ്യാസമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതിനിടെ ഈ വിഷയത്തിൽ അടിയന്തരമായി അന്വേഷിക്കാൻ സർക്കാർ മുന്ന് ഉന്നത ഉദ്യോഗസ്ഥരുടെ കമ്മിറ്റിയെ നിയമിച്ചിരുന്നു. കമ്മിറ്റി വ്യാഴാഴ്ച റിപ്പോർട്ട് സമർപ്പിക്കും. ഈ വിഷയത്തിൽ ബാലല ഹക്കുല ഫയൽ ചെയ്ത പൊതു താത്പര്യ ഹർജി കേട്ട ഹൈക്കോടതി ഡിവിഷൻബെഞ്ച് ഇന്റർ പരീക്ഷയിൽ തോറ്റ മൂന്നുലക്ഷം വിദ്യാർഥികളുടെയും ഉത്തരക്കടലാസ് പുനർമൂല്യനിർണയത്തിന് എത്രസമയം വേണ്ടി വരുമെന്ന് തിങ്കളാഴ്ചയ്ക്കകം അറിയിക്കണമെന്ന് സർക്കാരിനോട് നിർദേശിച്ചു. ഇതിനു രണ്ടു മാസം വേണ്ടിവരുമെന്ന് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ പറഞ്ഞപ്പോൾ മൊത്തം ഒമ്പത് ലക്ഷം വിദ്യാർഥികളുടെ ഉത്തരകടലാസുകൾ മൂല്യനിർണയത്തിന് 10 ദിവസമേ എടുത്തുള്ളെങ്കിൽ പിന്നെ മൂന്നു ലക്ഷം വിദ്യാർഥികളുടെ ഉത്തരക്കടലാസ് പരിശോധനയ്ക്ക് എന്തിന് രണ്ടുമാസമെന്ന് കോടതി ചോദിച്ചു. 16 വിദ്യാർഥികൾ ഇന്റർ ബോർഡിന്റെ വീഴ്ച്ച മൂലം ആത്മഹത്യ ചെയ്തെന്നു പറയുന്നു. വിദ്യാർഥികളോട് അല്പം കൂടി ദയ കാട്ടുക- കോടതി പറഞ്ഞു. ഇതിനിടെ പരീക്ഷാഫലങ്ങൾ കംപ്യൂട്ടറിലാക്കിയ കമ്പനി തങ്ങളുടെ ഭാഗത്തു വീഴ്ചയൊന്നും സംഭവിച്ചില്ലെന്നു വ്യക്തമാക്കി. Content Highlights:controversy about telangana plustwo result
from mathrubhumi.latestnews.rssfeed http://bit.ly/2IVU4Gy
via
IFTTT
No comments:
Post a Comment