ബാഴ്സലോണ: ക്വാർട്ടർ ഫൈനലിൽ മാഞ്ചെസ്റ്റർ യുണൈറ്റഡിനെ തകർത്ത് സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ ചാമ്പ്യൻസ് ലീഗ് സെമിയിൽ. ബാഴ്സയുടെ മൈതാനമായ നൗക്യാമ്പിൽ നടന്ന രണ്ടാം പാദ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ആതിഥേയരുടെ വിജയം. ഇരുപാദങ്ങളിലുമായി 4-0 ന്റെ വിജയം നേടിയാണ് ബാഴ്സയുടെ സെമി പ്രവേശനം. യുണൈറ്റഡിന്റെ സ്വന്തം മൈതാനമായ ഓൾഡ് ട്രാഫഡിൽ നടന്ന ആദ്യപാദത്തിൽ ലൂക്ക് ഷോയുടെ സെൽഫ് ഗോളിൽ ബാഴ്സ വിജയിച്ചിരുന്നു. 2015-ന് ശേഷം ബാഴ്സ ഇതാദ്യമായാണ് ചാമ്പ്യൻസ് ലീഗിന്റെ സെമിയിൽ കടക്കുന്നത്. മെസ്സി ഇരട്ട ഗോളുമായി തിളങ്ങിയപ്പോൾ ഒരു ഗോൾ ഫിലിപ്പെ കുടീഞ്ഞ്യോ നേടി. മത്സരം ആരംഭിച്ച് ആദ്യ മിനിറ്റിൽ തന്നെ മാഞ്ചെസ്റ്റർ യുണൈറ്റഡിന്റെ മുന്നേറ്റമായിരുന്നു. പോഗ്ബ നൽകിയ പാസിൽ നിന്ന് റാഷ്ഫോർഡിന്റെ ഷോട്ട് ബാറിൽ തട്ടി പുറത്ത് പോയത് കണ്ട് ബാഴ്സ തുടക്കത്തിൽ തന്നെ ഞെട്ടി. യുണൈറ്റഡ് വീണ്ടും മുന്നേറ്റങ്ങളുമായി കളംനിറഞ്ഞു. എന്നാൽ തുടക്കത്തിലെ പതർച്ചയ്ക്കു ശേഷം മത്സരത്തിലേക്ക് തിരിച്ചെത്തിയ ബാഴ്സ 16-ാം മിനിറ്റിൽ തന്നെ യുണൈറ്റഡിനെ ഞെട്ടിച്ചു. പന്ത് ക്ലിയർ ചെയ്യാനുള്ള യുണൈറ്റഡ് ഡിഫൻസിന്റെ പിഴവിൽ നിന്ന് പന്ത് ലഭിച്ച മെസ്സി ഇടംകാലുകൊണ്ട് ഗോൾ കീപ്പർ ഡിഹിയയെ നിസ്സഹായനാക്കി അത് വലയിലെത്തിച്ചു. ആദ്യ ഗോളിന്റെ ആഘാതത്തിൽ നിന്ന് യുണൈറ്റഡ് ഉണരും മുൻപേ ഇത്തവണ മെസ്സിയുടെ വലംകാൽ അടുത്ത പ്രഹരവും ഏൽപ്പിച്ചു. 20-ാം മിനിറ്റിൽ യുണൈറ്റഡ് പ്രതിരോധത്തെ വെട്ടിച്ച് മെസ്സി വലംകാലുകൊണ്ട് തൊടുത്ത അത്ര ശക്തമല്ലാത്ത ഷോട്ട് തടയുന്നതിൽ ഡിഹിയക്ക് പിഴയ്ക്കുകയായിരുന്നു. ബാഴ്സ രണ്ട് ഗോളിന് മുന്നിൽ. ഇതിനിടെ 10-ാം മിനിറ്റിൽ റാക്കിട്ടിച്ചിനെ ഫ്രെഡ് ബോക്സിൽ വീഴ്ത്തിയതിന് റഫറി പെനാൽറ്റി അനുവദിച്ചു. എന്നാൽ യുണൈറ്റഡ് താരങ്ങളുടെ സമ്മർദത്തെ തുടർന്ന് വാർ പരിശോധിച്ച റഫറി പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ആദ്യ പകുതിക്ക് തൊട്ടുമുൻപ് ബാഴ്സ മൂന്നു ഗോളിന് മുന്നിലെത്തേണ്ടതായിരുന്നു. മെസ്സി തുടങ്ങിവെച്ച ഒന്നന്തരമൊരു മുന്നേറ്റത്തിനൊടുവിൽ ജോർഡി ആൽബയുടെ ക്രോസിൽ നിന്ന് സെർജിയോ റോബർട്ടോയുടെ ഷോട്ട് ഡിഹിയ തടയുകയായിരുന്നു. രണ്ടാം പകുതിയിലും ബാഴ്സയുടെ ആധിപത്യത്തിന് മാറ്റമൊന്നും ഉണ്ടായില്ല. 61-ാം മിനിറ്റിൽ 25 വാര അകലെ നിന്ന് തൊടുത്ത ഒരു ഷോട്ടിലൂടെ കുടീഞ്ഞ്യോ ബാഴ്സയുടെ ഗോൾ പട്ടിക തികയ്ക്കുകയും തന്റെ ഗോൾ ക്ഷാമത്തിന് അറുതിവരുത്തുകയും ചെയ്തു. ആദ്യം റയൽ, ഇപ്പോൾ യുവെന്റസ് ടൂറിൻ: റൊണാൾഡോയുടെ മുൻ ക്ലബ്ബിന് ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തേക്കുള്ള വഴി കാണിച്ച ഡച്ച് ശക്തികളായ അയാക്സ് താരത്തിന്റെ നിലവിലെ ടീമിനെയും പുറത്താക്കി. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ രണ്ടാംപാദ മത്സരത്തിൽ ഇറ്റാലിയൻ വമ്പൻമാരായ യുവെന്റസിനെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് അട്ടിമറിച്ച് അയാക്സ് സെമിയിൽ കടന്നു. ഡോണി വാൻ ഡി ബീക്കും ആണ് അയാക്സിന്റെ ഗോളുകൾ നേടിയത്. യുവെന്റസിന്റെ ഗോൾ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ബൂട്ടിൽ നിന്നായിരുന്നു. മത്സരം ആരംഭിച്ചതിനു പിന്നാലെ തന്നെ അയാക്സ് കളംപിടിക്കുന്നതാണ് കണ്ടത്. എന്നാൽ 28-ാം മിനിറ്റിൽ പിയാനിക്കിന്റെ പാസ് വലയിലെത്തിച്ച് റൊണാൾഡോ യുവെന്റസിനെ മുന്നിലെത്തിച്ചു. ആ സന്തോഷം അധിക നേരം നീണ്ടുനിന്നില്ല. ആറു മിനിറ്റുകൾക്കു ശേഷം വാൻ ഡി ബീക്ക് അയാക്സിന് സമനില നേടിക്കൊടുത്തു. ആദ്യ പകുതിക്കു ശേഷം ഇരു ടീമുകളും ലീഡ് നേടാനുള്ള ശ്രമത്തിലായിരുന്നു. യുവെയുടെ മൈതാനത്ത് മികച്ച ഒത്തിണക്കം കാണിച്ച അയാക്സ് ഒടുവിൽ അവരെ ഞെട്ടിച്ച് 67-ാം മിനിറ്റിൽ വിജയഗോൾ നേടി. ഷോണെയുടെ അസിസ്റ്റിൽ നിന്ന് മാത്തിയിസ് ഡി ലിറ്റാണ് യുവെയുടെ ഹൃദയം തകർത്ത ഗോൾ നേടിയത്. നേരത്തെ അയാക്സിന്റെ സ്വന്തം മൈതാനമായ ആംസ്റ്റർഡാം അരീനയിൽ നടന്ന ആദ്യപാദത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചിരുന്നു. Content Highlights:champions league barcelona beat manchester united juventus are out by ajax defeat
from mathrubhumi.latestnews.rssfeed http://bit.ly/2Is8qim
via
IFTTT
No comments:
Post a Comment