കൽപ്പറ്റ: താൻ മത്സരിക്കുന്ന വയനാട് മണ്ഡലത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ബുധനാഴ്ച എത്തും. രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ വയനാട്ടിലെ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ആവേശത്തിരയിലാക്കും. വയനാട്ടിലെ നിയമസഭാ മണ്ഡലങ്ങൾക്കുപുറമേ കോഴിക്കോട്, മലപ്പുറം ജില്ലകളിൽപ്പെട്ട മണ്ഡലങ്ങളിലുംരാഹുൽ ബുധനാഴ്ച പ്രസംഗിക്കും. അച്ഛൻ രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്ത തിരുനെല്ലി ക്ഷേത്രത്തിൽ ബലിയർപ്പിച്ച ശേഷമാണ് രാഹുൽ ഗാന്ധിയുടെ ബുധനാഴ്ചത്തെ പ്രചാരണ പരിപാടികൾ ആരംഭിക്കുക. തുടർന്ന് സുൽത്താൻബത്തേരിയിൽ പൊതുയോഗം. വയനാട്ടിലെ നിയമസഭാ മണ്ഡലങ്ങൾക്കുപുറമേ കോഴിക്കോട് ജില്ലയിൽപ്പെട്ട തിരുവമ്പാടി, മലപ്പുറം ജില്ലയിൽപ്പെട്ട വണ്ടൂർ നിയമസഭാ മണ്ഡലം എന്നിവകൂടി രാഹുൽ ബുധനാഴ്ച സന്ദർശിക്കും. ബുധനാഴ്ച രാവിലെ കണ്ണൂരിൽനിന്നാണ് രാഹുൽഗാന്ധി തിരുനെല്ലിയിലെത്തുക. തിരുനെല്ലി എസ്.എ.യു.പി. സ്കൂൾ മൈതാനത്ത് തയ്യാറാക്കിയ ഹെലിപ്പാഡിൽ പത്തു മണിയോടെ രാഹുൽഗാന്ധി എത്തുമന്നാണ് കരുതുന്നത്. തുടർന്ന് അവിടെനിന്ന് വാഹനത്തിൽപഞ്ചതീർഥം വിശ്രമമന്ദിരത്തിലെത്തി വസ്ത്രംമാറി ക്ഷേത്രത്തിലേക്ക് പുറപ്പെടും. ക്ഷേത്രത്തിലെ പ്രാർഥനയ്ക്കുശേഷം പാപനാശിനിക്കരയിൽ പിതൃതർപ്പണം നടത്തും. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി എസ്.പി.ജി. സുരക്ഷാ ഉദ്യോഗസ്ഥരും പോലീസും ക്ഷേത്രത്തിലും തിരുനെല്ലി എസ്.എ.യു.പി. സ്കൂൾ മൈതാനത്തുമെത്തി ഒരുക്കങ്ങൾ വിലയിരുത്തി. എസ്.പി.ജി. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിങ്കളാഴ്ച അഗ്രഹാരം റിസോർട്ടിൽ യോഗംചേർന്നു. റവന്യൂ, വനം, പി.ഡബ്ള്യു.ഡി., പോലീസ് ഉദ്യോഗസ്ഥരും തിരുനെല്ലി ക്ഷേത്രം എക്സി. ഓഫീസർ കെ.സി. സദാനന്ദൻ, മാനേജർ പി.കെ. പ്രേമചന്ദ്രൻ, ജീവനക്കാരുടെ പ്രതിനിധി ടി. സന്തോഷ് കുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. രാഹുൽഗാന്ധിയുടെ പിതാവും മുൻ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയുടെ ചിതാഭസ്മം തിരുനെല്ലി പാപനാശിനിയിലാണ് നിമജ്ജനം ചെയ്തത്. നാമിർദേശ പത്രിക സമർപ്പിക്കാൻ ജില്ലയിലെത്തുന്ന ദിവസം രാഹുൽഗാന്ധിയും പ്രിയങ്കാ ഗാന്ധിയും തിരുനെല്ലി ക്ഷേത്ര ദർശനത്തിന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ സുരക്ഷാ പ്രശ്നങ്ങൾ കാരണം ഇതിന് അനുമതി നൽകിയിരുന്നില്ല. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി എത്തുന്നതിന്റെ ഭാഗമായി ബുധനാഴ്ച തിരുനെല്ലി, ബത്തേരി എന്നിവിടങ്ങളിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. അപ്പപ്പാറമുതൽ തിരുനെല്ലിവരെ വലിയ വാഹനങ്ങളും മൾട്ടി ആക്സിൽ വാഹനങ്ങളും പ്രവേശിക്കരുതെന്നും എസ്.എ.എൽ.പി. സ്കൂൾ പരിസരത്തും ഹെലിപ്പാഡിന് സമീപത്തും വാഹനങ്ങൾ പാർക്കുചെയ്യാൻ അനുവദിക്കില്ലെന്നും പോലീസ് മേധാവി അറിയിച്ചു. സുൽത്താൻ ബത്തേരി സെന്റ് മേരീസ് ഗ്രൗണ്ടിലാണ് രാഹുൽ ഗാന്ധി പ്രസംഗിക്കുക. ഗ്രൗണ്ടിലെ പഴയ സ്റ്റേജ് സുരക്ഷാപ്രശ്നം കാരണം ഉപയോഗിക്കാൻ കഴിയാത്തതിനാൽ പുതിയ സ്റ്റേജിലാണ് രാഹുൽ സംസാരിക്കുന്നത്. മുത്തശ്ശിയായ ഇന്ദിരാഗാന്ധിയും പിതാവ് രാജീവ്ഗാന്ധിയും മാതാവ് സോണിയാഗാന്ധിയും കോൺഗ്രസ് സ്ഥാനാർഥികൾക്ക് വോട്ടുതേടി സെന്റ് മേരീസ് ഗ്രൗണ്ടിൽ പ്രസംഗിച്ചിരുന്നു. Content Highlights:rahul gandhi, wayanad, lok sabha election 2019
from mathrubhumi.latestnews.rssfeed http://bit.ly/2KKEAYs
via
IFTTT
No comments:
Post a Comment