പത്തനംതിട്ട: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ കടുത്തവിമർശനവുമായി പത്തനംതിട്ടയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ പ്രസംഗം. മോദിക്കെതിരേയുള്ള പരാമർശങ്ങൾ കോൺഗ്രസ് പ്രവർത്തകരെ ആവേശംകൊള്ളിച്ചു. എന്നാൽ, സംസ്ഥാന സർക്കാരിനെതിരേയും ഇടതുമുന്നണിക്കെതിരേയും ആരോപണങ്ങളൊന്നും അദ്ദേഹം ഉന്നയിച്ചില്ല. സി.പി.എമ്മിനെ വിമർശിക്കില്ലെന്ന് വയനാട്ടിൽ പത്രിക നൽകിയശേഷം രാഹുൽ പറഞ്ഞിരുന്നു. ശബരിമല സമരങ്ങളുടെ കേന്ദ്രമായിരുന്ന പത്തനംതിട്ടയിൽ ശബരിമലവിഷയം രാഹുൽ പ്രസംഗത്തിൽ നേരിട്ട് ഉന്നയിച്ചില്ല. എന്നാൽ, വ്യത്യസ്ത ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കപ്പെടണമെന്നാണ് കോൺഗ്രസ് നിലപാടെന്ന് വ്യക്തമാക്കിയതിലൂടെ പാർട്ടി വിശ്വാസികൾക്കൊപ്പമെന്ന സന്ദേശം നൽകി. വാഗ്ദാനലംഘനങ്ങൾ, അഴിമതി എന്നീ വിഷയങ്ങളിലൂന്നി പ്രധാനമന്ത്രിയെ പ്രതിക്കൂട്ടിലാക്കാനാണ് പ്രസംഗത്തിലുടനീളം കോൺഗ്രസ് അധ്യക്ഷൻ ശ്രമിച്ചത്. രാജ്യത്തിന്റെ വൈവിധ്യം ഇല്ലാതാക്കാനും ഒറ്റ ആശയവും സംസ്കാരവും ചരിത്രവും അടിച്ചേൽപ്പിക്കാനും ബി.ജെ.പി.യും ആർ.എസ്.എസും കേന്ദ്രസർക്കാരും ശ്രമിക്കുന്നെന്നും കുറ്റപ്പെടുത്തി. 'വൈവിധ്യങ്ങൾ സംരക്ഷിക്കപ്പെടണം. എല്ലാവർക്കും അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടാകണം. കോൺഗ്രസ് മുക്തഭാരതമെന്നാണ് ബി.ജെ.പി. പറയുന്നത്. എന്നാൽ, ബി.ജെ.പി. മുക്തഭാരതം കോൺഗ്രസിന്റെ ലക്ഷ്യമല്ല. ബി.ജെ.പി.യുടെ ആശയത്തെ കോൺഗ്രസ് നേരിടും. സ്നേഹത്തിന്റെ മാർഗത്തിലൂടെ അവരെ പരാജയപ്പെടുത്തും. പക്ഷേ, അവരെ നശിപ്പിക്കണം എന്ന ഉദ്ദേശ്യമില്ല. രാജ്യത്തിന്റെ വൈവിധ്യവും ജനങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യവും കോൺഗ്രസ് എന്നും ഉയർത്തിപ്പിടിക്കും''-രാഹുൽ പറഞ്ഞു. 30,000 കോടി മോദി അനിൽ അംബാനിക്ക് നൽകി ആരുടെ കാവൽക്കാരനാണ് (ചൗക്കീദാർ) നരേന്ദ്രമോദിയെന്ന് രാഹുൽ ചോദിച്ചു. 'ജനങ്ങളുടെ വോട്ടുവാങ്ങി ജയിച്ചശേഷം അനിൽ അംബാനിക്കുവേണ്ടിയാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. ജനങ്ങളുടെ പണത്തിൽനിന്ന് 30,000 കോടിയാണ് മോദി, അനിൽ അംബാനിക്ക് ദാനം നൽകിയത്'-റഫാൽ ഇടപാട് ഉയർത്തി കോൺഗ്രസ് അധ്യക്ഷൻ ആരോപിച്ചു. മുൻവർഷം സംസ്ഥാനത്തുണ്ടായ പ്രളയദുരന്തവും രാഹുൽ പരാമർശിച്ചു. എല്ലാം നഷ്ടപ്പെട്ട ജനങ്ങളെ സഹായിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. സംസ്ഥാന സർക്കാർ ചെയ്യാവുന്നതെല്ലാം ചെയ്യണം. കേന്ദ്രത്തിൽ യു.പി.എ. സർക്കാർ അധികാരത്തിലെത്തുമ്പോൾ കേരളത്തിനാവശ്യമായ എല്ലാ സഹായവും നൽകുമെന്നും രാഹുൽ പറഞ്ഞു. content highlights:Pathanamthitta, rahul gandhi, cpm bjp, congress, modi
from mathrubhumi.latestnews.rssfeed http://bit.ly/2IxpF13
via
IFTTT
No comments:
Post a Comment