ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് തൊട്ട്മുന്നിൽ നിൽക്കെ ബിജെപി സ്ഥാപക നേതാക്കളായ എൽ.കെ.അദ്വാനിയും മുരളീ മനോഹർ ജോഷിയും വിപ്ലവകൊടി ഉയർത്തിയത് പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നു. തങ്ങൾക്ക് സീറ്റ് നിഷേധിച്ച മോദി-അമിത് ഷാ സഖ്യത്തിന് അപ്രതീക്ഷിത തിരിച്ചടിയാണ് ഇരുവരും നൽകിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് ആസന്നമായി നിൽക്കെ മുതിർന്ന നേതാക്കളുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലൊരു നീക്കം ബിജെപി പ്രതീക്ഷിച്ചതല്ല.തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രതിപക്ഷ ആക്രമണങ്ങൾക്കും മുതിർന്ന നേതാക്കളുടെ വിമർശനങ്ങൾക്കും ഒരുപോലെ പ്രതിരോധം തീർക്കേണ്ട അവസ്ഥയിലാണിപ്പോൾ ബിജെപി. പാർട്ടിയുടേയും സർക്കാരിന്റേയും നിലപാടുകൾക്കെതിരെ രൂക്ഷ വിമർശനമുയർത്തി അദ്വാനി ബ്ലോഗ് എഴുതിയതിന് പിന്നാലെയാണ് കോൺഗ്രസുമായി ജോഷി രഹസ്യ ചർച്ചകൾ നടത്തിയെന്ന വാർത്ത പുറത്തുവരുന്നത്. വരാണസിയിൽ മോദിക്കെതിരെ പ്രതിപക്ഷ പാർട്ടികളുടെ പൊതുസ്ഥാനാർഥിയായി മത്സരിക്കുന്നതിന് ജോഷിയുമായി കോൺഗ്രസ് ചർച്ച നടത്തിയെന്നാണ് റിപ്പോർട്ട്. രാഷ്ട്രീയമായി എതിർക്കുന്നവരെ ദേശവിരുദ്ധരായി മുദ്രകുത്തുന്നത് പാർട്ടിയുടെ രീതിയല്ലെന്നായിരുന്നു അദ്വാനി തന്റെ ബോഗ്ലിലൂടെ ഉന്നയിച്ച വിമർശനം. തുടർച്ചയായി അഞ്ചുതവണ ഗാന്ധി നഗർ എംപിയായിരുന്ന അദ്വാനിക്ക് പകരം ഇത്തവണ അമിത് ഷായാണ് അവിടെ മത്സരിക്കുന്നത്. കാൺപുർ എംപിയായിരുന്ന ജോഷിക്കും ഇത്തവണ സീറ്റ് നിഷേധിച്ചു. പ്രയാധിക്യംമൂലമാണ് മുതിർന്ന നോതാക്കൾക്ക് സീറ്റ് നിഷേധിച്ചതെന്ന് ബിജെപി വിശദീകരിക്കുന്നുണ്ടെങ്കിലും സീറ്റ് ലഭിക്കാത്തതിൽ അദ്വാനിയും ജോഷിയും അതൃപ്തരായിരുന്നു. മുതിർന്ന നേതാക്കളാരും ഇരുവരുമായും ബന്ധപ്പെട്ടിരിന്നില്ലെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ അതൃപ്തിയാണ് ഇപ്പോൾ ഇരുവരും പരസ്യമാക്കിയിരിക്കുന്നത്. ജോഷിക്ക് പുറമെ അദ്വാനിയും രണ്ട് മുതിർന്ന കോൺഗ്രസ് നേതാക്കളെ കണ്ട് തന്റെ മാനസിക വേദന അവരെ അറിയിച്ചെന്ന റിപ്പോർട്ടും ഇപ്പോൾ പുറത്ത് വരുന്നുണ്ട്. അദ്വാനിയുമായി അടുത്തവൃത്തങ്ങളാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഇത്തവണ മത്സരിക്കേണ്ടതില്ലെന്ന പാർട്ടി തീരുമാനം ജോഷിയെ അറിയിച്ചത് ബിജെപി ജനറൽ സെക്രട്ടറിയായ രാം ലാലാണ്. രാം ലാൽ ഇക്കാര്യം അറിയിച്ചയുടൻ ജോഷി അദ്ദേഹത്തോട് പൊട്ടിത്തെറിക്കുകയാണ് ഉണ്ടായത്. താങ്കൾ വെറും ഒരു സന്ദേശകൻ മാത്രമാണ്. എന്ത് കൊണ്ട് മോദിയും അമിത് ഷായും എന്നോട് നേരിട്ട് പറയാത്തതെന്നും ജോഷി ചോദിച്ചു. അടുത്ത ദിവസം തന്നെ ജോഷി കാൺപൂരിലെ വോട്ടർമാർക്ക് രണ്ട് വരിയുള്ള ഒരു തുറന്ന കത്തയക്കുകയും ചെയ്തു. ബിജെപി എന്നോട് മത്സരിക്കേണ്ടെന്ന് പറഞ്ഞിരിക്കുന്നു എന്നായിരിന്നു കത്തിൽ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ അദ്ദേഹം കോൺഗ്രസ് നേതാക്കളുമായും സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവടക്കമുള്ള മറ്റു പ്രതിപക്ഷ പാർട്ടി നേതാക്കളുമായും ചർച്ച നടത്തി. ഈ ചർച്ചകളാണ് ജോഷി പ്രതിപക്ഷ പാർട്ടികളുടെ പൊതു സ്ഥാനാർഥിയായി മോദിക്കെതിരെ വരാണസിയിൽ മത്സരിക്കുമെന്ന റിപ്പോർട്ടുകളിലേക്കെത്തിച്ചിരിക്കുന്നത്. അതേ സമയം ജോഷിക്ക് സീറ്റ് നൽകാത്തതിൽ ആർഎസ്എസ് നേതൃത്വം അമിത്ഷായെ അതൃപ്തി അറിയിച്ചതായാണ് വിവരം. ബിജെപിയുടെ നിലവിലെ നേതൃത്വത്തെ വിമർശിച്ചുള്ള അദ്വാനിയുടെ ബ്ലോഗിനെ സ്വാഗതം ചെയ്ത് കൊണ്ട് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയടക്കമുള്ളവർ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. മോദി-അമിത് ഷാ കൂട്ടുകെട്ട് ബിജെപി കേന്ദ്ര നേതൃത്വത്തിൽ ആധിപത്യം സ്ഥാപിച്ചതോടെ അദ്വാനി പക്ഷക്കാരായ പലമുതിർന്ന നേതാക്കൾക്കും പാർട്ടിയിൽ പുറത്ത് പോകേണ്ടിവന്നിരുന്നു. യശ്വന്ത് സിൻഹ, ശത്രുഘ്നൻ സിൻഹ, അരുൺ ഷോരി തുടങ്ങിയ നേതാക്കൾ ഈ പട്ടികയിൽപ്പെട്ടവരാണ്. നോട്ട് നിരോധനമടക്കമുള്ള മോദി സർക്കാരിന്റെ പലനടപടികൾക്കെതിരെയും ഇവർ ശക്തമായി രംഗത്തെത്തിയിരുന്നു. ശത്രുഘ്നൻ സിൻഹകോൺഗ്രസിൽ ചേരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. Content Highlights:Advanis Blog, Joshis Secret Talks Needle BJP Before Polls-loksabha election-amit shah-pm modi
from mathrubhumi.latestnews.rssfeed http://bit.ly/2UyA8zI
via
IFTTT
No comments:
Post a Comment