കോട്ടയം: ചൊവ്വാഴ്ച കൊച്ചിയിൽ അന്തരിച്ച കേരളരാഷ്ട്രീയത്തിലെ അതികായൻ കെ.എം മാണിയുടെ (86) മൃതദേഹം ബുധനാഴ്ച സ്വദേശമായ പാലായിലേക്ക് കൊണ്ടുവരും. വ്യാഴാഴ്ച വൈകിട്ടാണ് സംസ്കാരം. ശ്വാസകോശ സംബന്ധമായ അസുഖം മൂർച്ഛിച്ചതിനേത്തുടർന്ന് വെള്ളിയാഴ്ച സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മാണി ചൊവ്വാഴ്ച വൈകിട്ട് 4.57നാണ് അന്തരിച്ചത്. പാലാ നിയമസഭാ മണ്ഡലത്തെ 54 വർഷം പ്രതിനിധീകരിച്ച എം.എൽ.എ എന്ന നിലയിൽ രാഷ്ട്രീയ ചരിത്രത്തിൽ റെക്കോർഡിട്ട നേതാവാണ് കെ.എം മാണി. കോൺഗ്രസിലൂടെയാണ് കരിങ്ങോഴക്കൽ മാണി മാണി രാഷ്ട്രീയ ജീവിതം തുടങ്ങിയത്. 1960 മുതൽ 1964 വരെ കോട്ടയം ഡി.സി.സി. സെക്രട്ടറിയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് 1975-ൽ സപ്തകക്ഷി മുന്നണിയുടെ ഭാഗമായി ആദ്യമായി മന്ത്രിയായി. 1980-ൽ ഇ.കെ. നായനാർ മന്ത്രിസഭയിൽ ധനകാര്യമന്ത്രി. 13 തവണ ബജറ്റ് അവതരിപ്പിച്ച രാജ്യത്തെ ഏക ധനമന്ത്രിയും മാണിയാണ്. സംസ്ഥാനത്ത് ഏഴുതവണയായി 24 വർഷം മന്ത്രിയായതുൾപ്പെടെ രാഷ്ട്രീയ രംഗത്തെ നിരവധി റെക്കോർഡുകൾക്ക് ഉടമയാണ് പാലായുടെ സ്വന്തം മാണിസാർ. കെ.എം മാണിയുടെ ഭൗതിക ശരീരവുമായി ബുധനാഴ്ച രാവിലെ ഒമ്പതരയ്ക്ക് കൊച്ചിയിൽനിന്ന് വിലാപയാത്ര പുറപ്പെടും. തൃപ്പൂണിത്തുറ-പുത്തോട്ട-വൈക്കം-തലയോലപ്പറമ്പ്, കടുത്തുരുത്തി-ഏറ്റുമാനൂർ വഴിയാകും യാത്ര. കോട്ടയത്ത് വയസ്കര കുന്നിലെ കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ ഉച്ചയ്ക്ക് 12 മണിയോടെ വിലാപയാത്ര എത്തും. അവിടെ പാർട്ടിയുടെ ആദരം അർപ്പിക്കും. കരിങ്ങോഴക്കൽ മാണി മാണി (1933 ജനുവരി 30 - 2019ഏപ്രിൽ 9) 12.30-ന് കേരള കോൺഗ്രസ് പിറന്ന തിരുനക്കര മൈതാനത്ത് മൃതദേഹം എത്തിക്കും. അവിടെനിന്ന് രണ്ടുമണിക്ക് കളക്ടറേറ്റ്-മണർകാട്, അയർകുന്നം- കിടങ്ങൂർ-കടപ്ലാമറ്റം വഴി ജൻമദേശമായ മരങ്ങാട്ടുപിള്ളിയിലേക്ക് വിലാപയാത്ര നീങ്ങും. വൈകീട്ട് 3.30 വരെ പൊതുദർശനം. തുടർന്ന് പാലാ മുനിസിപ്പൽ ടൗൺഹാളിലേക്ക് കൊണ്ടുപോകും. അവിടെ നാലരവരെ പൊതുദർശനത്തിശേഷം ആറുമണിയോെട പാലായിലെ വീട്ടിലേക്ക് എത്തിക്കും. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 2.30-ന് വീട്ടിലെ ശവസംസ്കാര ശുശ്രൂഷ തുടങ്ങും. നാലിന് പാലാ സെയ്ന്റ് തോമസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിലാണ് ശവസംസ്കാരം. മാണിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, യു.പി.എ. അധ്യക്ഷ സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ഗവർണർ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ അനുശോചിച്ചു. വ്യക്തിജീവിതം * ജനനം: 1933 ജനുവരി 30 * കോട്ടയം മരങ്ങാട്ടുപിള്ളി കരിങ്ങോഴയ്ക്കൽ തോമസ് മാണിയുടെയും എലിയാമ്മയുടെയും മകൻ * മദ്രാസ് ലോ കോളേജിൽനിന്ന് നിയമബിരുദം * ഭാര്യ: കുട്ടിയമ്മ. മക്കൾ: വത്സമ്മ, സാലി, ആനി, ജോസ് കെ. മാണി എം.പി., ടെസി, സ്മിത. മരുമക്കൾ: ഡോ. തോമസുകുട്ടി കവലയ്ക്കൽ (ചങ്ങനാശ്ശേരി), എം.പി. ജോസഫ്, റിട്ട.ഐ.എ.എസ്. ഉദ്യോഗസ്ഥൻ (എറണാകുളം), ഡോ. സേവ്യർ ഇടയ്ക്കാട്ടുകുടി (എറണാകുളം), ഡോ. സുനിൽ ജോർജ് ഇലവനാൽ (കോഴിക്കോട്), രാജേഷ് പീറ്റർ കുരീത്തടം (എറണാകുളം), നിഷ നിരവത്ത് (ആലപ്പുഴ). രാഷ്ട്രീയം * അഭിഭാഷകനായിരിക്കേ, കോൺഗ്രസ് മരങ്ങാട്ടുപിള്ളി വാർഡ് കമ്മിറ്റി പ്രസിഡന്റായി രാഷ്ട്രീയജീവിതത്തിലേക്ക്. * പിന്നീട് കോട്ടയം ഡി.സി.സി. സെക്രട്ടറി. * പി.ടി. ചാക്കോയുടെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ അനുയായികൾ 1964-ൽ കെ.എം. ജോർജിന്റെ നേതൃത്വത്തിൽ കോൺഗ്രസ് വിട്ട് കേരള കോൺഗ്രസ് രൂപവത്കരിച്ചപ്പോൾ അതിൽ അംഗമായി. * 1965-ൽ പാലാ നിയോജകമണ്ഡലം രൂപവത്കരിച്ചപ്പോൾമുതൽ എം.എൽ.എ. കഴിഞ്ഞതിരഞ്ഞെടുപ്പിൽ 4703 വോട്ടിന് ജയിച്ചു * 1975-ൽ സി. അച്യുതമേനോൻ മന്ത്രിസഭയിൽ ധനകാര്യവകുപ്പോടെ ആദ്യമായി മന്ത്രി. 1976-ൽ ആദ്യ ബജറ്റ് അവതരണം. * ഉമ്മൻചാണ്ടി മന്ത്രിസഭയിൽ 2015-ൽ അവസാന ബജറ്റും അവതരിപ്പിച്ചു. * 2016-ൽ ധനമന്ത്രിയായിരിക്കേ ഉമ്മൻചാണ്ടി മന്ത്രിസഭയിൽനിന്ന് രാജിവെച്ചു * ധനവകുപ്പിനുപുറമേ, ആഭ്യന്തരം, റവന്യൂ, വൈദ്യുതി തുടങ്ങി സുപ്രധാനവകുപ്പുകളെല്ലാം കൈകാര്യംചെയ്തു Content highligts:KM Manis final journey, Kottayam via Pala, Funeral function will be on Thursday
from mathrubhumi.latestnews.rssfeed http://bit.ly/2GaN3Q8
via
IFTTT
No comments:
Post a Comment