പറവൂർ: അമ്മയെ കല്ലിനിടിച്ച് കൊലപ്പെടുത്തി വീടിനു സമീപം കുറ്റിക്കാട്ടിൽ കുഴിച്ചിട്ട കേസിൽ മകൻ അറസ്റ്റിൽ. കെടാമംഗലം കുറുപ്പശേരി പരേതനായ ഷൺമുഖന്റെ ഭാര്യ കാഞ്ചനവല്ലി (72) യെ കൊലപ്പെടുത്തിയ കേസിലാണ് മകൻ സുരേഷ് (54) അറസ്റ്റിലായത്. ഇയാൾ നിരവധി കേസുകളിലെ പ്രതിയും കടുത്ത മദ്യപനുമാണെന്ന് പോലീസ് അറിയിച്ചു. ഞായറാഴ്ച ഉച്ചയ്ക്കുശേഷമാണ് കാഞ്ചനവല്ലിയുടെ വീടിനു സമീപം കുറ്റിക്കാട്ടിൽ കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൂന്നു ദിവസമായി കാഞ്ചനവല്ലിയെ കാണാത്തതിനെ തുടർന്ന് അന്വേഷിച്ച് എത്തിയ അയൽവാസിയാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം. എന്നാൽ, ഇത് കാഞ്ചനവല്ലിയുടേതാണെന്ന് സ്ഥിരീകരിച്ചിരുന്നില്ല. തിങ്കളാഴ്ച വൈകീട്ട് അഞ്ചു മണിയോടെ മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച പോസ്റ്റ്മോർട്ടം നടത്തും. ഞായറാഴ്ച മൃതദേഹം കണ്ടെങ്കിലും മറ്റ് നടപടിക്രമങ്ങൾ നീണ്ടുപോയതിൽ നാട്ടുകാരും പോലീസും തമ്മിൽ തർക്കത്തിന് ഇടവരുത്തി. കുഴിയിൽനിന്നു പുറത്തെടുത്ത മൃതദേഹം കാഞ്ചനവല്ലിയുടേതാണെന്ന് ബന്ധുക്കളും സമീപവാസികളും തിരിച്ചറിഞ്ഞു. ഇവർ ധരിച്ചിരുന്ന വസ്ത്രവും ചരടും തെളിവായി. മൃതദേഹം കത്തിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. ഏതാനും ദിവസത്തെ പഴക്കംമൂലം മൃതദേഹത്തിന് നിറവ്യത്യാസവും ജീർണതയും ഉണ്ടായതിനാലാണ് കത്തിച്ച ശേഷമാണ് കുഴിച്ചിട്ടതെന്ന് ആദ്യം സംശയമുണ്ടായത്. ഭാര്യയും മക്കളുമായി പിണങ്ങിക്കഴിയുന്ന ഇയാൾ ഇടയ്ക്കിടെ അമ്മ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽ വരുമായിരുന്നു. അമ്മയുമായി വഴക്കടിക്കുന്നതും അവരെ മർദിക്കുന്നതും പതിവായിരുന്നു. അമ്മയെ താൻ കൊലപ്പെടുത്തിയതാണെന്ന് പ്രതി സുരേഷ് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. 18-ാം തീയതിയാണ് കൃത്യം നടത്തിയതെന്ന് ഇയാൾ പോലീസിനോടു പറഞ്ഞു. മദ്യപിച്ച് എത്തിയ ഇയാൾ അമ്മയോട് സ്വർണം ആവശ്യപ്പെടുകയും മാല വലിച്ചു പൊട്ടിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇത് അവർ എതിർത്തതോടെ സുരേഷ് വീടിന് പുറത്തിറങ്ങി കരിങ്കല്ലെടുത്ത് കൊണ്ടുവന്ന് അമ്മയുടെ ശിരസ്സിൽ ഇടിക്കുകയായിരുന്നു. മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം കമ്മലും വളയും മാലയും ഊരിയെടുത്തു. മൃതദേഹം രാത്രി വീടിനു പിന്നിലേക്ക് വലിച്ചിഴച്ചു കൊണ്ടുേപായി പാടവരമ്പിനു സമീപമുള്ള കുറ്റിക്കാട്ടിലിട്ടു. കുഴിയെടുത്ത് മൃതദേഹം അതിലേക്ക് തള്ളി. ഏതാനും മരച്ചില്ലകളും മറ്റും അതിനു മുകളിലിട്ടു. മദ്യലഹരിയിൽ കുഴി ശരിയായി മൂടാനായില്ല. പിന്നീട് പറവൂരിൽ എത്തിയ സുരേഷ് കമ്മലും വളയും ഒരു സ്ഥാപനത്തിൽ 25,000 രൂപയ്ക്ക് പണയം വച്ചു. മാല മുക്കുപണ്ടമായിരുന്നു. കാഞ്ചനവല്ലിയെ കാണാതാവുകയും കുഴിയിൽ മൃതദേഹം കണ്ടെത്തുകയും ചെയ്തതോടെ പറവൂർ തെക്കേ നാലുവഴിയിൽ വച്ച് പോലീസും നാട്ടുകാരും ചേർന്ന് സുരേഷിനെ പിടിക്കുകയായിരുന്നു. പോലീസ് പരിശോധിച്ചപ്പോൾ പണയം വച്ച തുകയിലെ 22,000 രൂപയും പണയം വച്ച രസീതും ഇയാളുടെ കൈവശം ഉണ്ടായിരുന്നു. പിടിയിലായ സുരേഷ് നേരത്തെ പറവൂരിൽ ഒരു ലോട്ടറി വില്പനക്കാരനെ തലയിൽ കല്ലുകൊണ്ടിടിച്ച കേസിൽ സംശയത്തിന്റെ നിഴലിലായിരുന്നു. Content Highlights:woman murdered by son, accused arrested
from mathrubhumi.latestnews.rssfeed http://bit.ly/2ILB658
via
IFTTT
No comments:
Post a Comment