തൊടുപുഴ: തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ കൃത്യവിലോപം വരുത്തിയ നാല് ഉദ്യോഗസ്ഥരെ പോലീസ് അറസ്റ്റുചെയ്തു. ഡ്യൂട്ടിക്ക് എത്താതിരുന്ന തൊടുപുഴയിലെ ബാങ്ക് ജീവനക്കാരനായ ബെന്നി അഗസ്റ്റിൻ, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസിലെ എലിസബത്ത് എന്നിവരെയാണ് അറസ്റ്റുചെയ്തത്. മുല്ലപ്പെരിയാർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ തമ്പിരാജിനെ സസ്പെൻഡും ചെയ്തു. ദേവികുളം സബ് കളക്ടർ ഡോ. രേണുരാജിന്റെ നിർദേശപ്രകാരമാണ് നടപടി. ഇരുവർക്കും മൂന്നാറിലായിരുന്നു ഡ്യൂട്ടി നിശ്ചയിച്ചിരുന്നത്. വ്യക്തമായ കാരണമില്ലാതെ ഹാജരാകാതിരുന്നതിനെത്തുടർന്നായിരുന്നു അറസ്റ്റ്. തൊടുപുഴ പോലീസ് അറസ്റ്റുചെയ്ത ഇരുവരെയും പിന്നീട് പോലീസ് തന്നെ ദേവികുളം ആർ.ഡി.ഒ.യ്ക്കുമുന്നിൽ ഹാജരാക്കി. ഇവർക്കുപകരം മറ്റു രണ്ടുപേരെ ഡ്യൂട്ടിക്കും നിയോഗിച്ചു. പീരുമേട് നിയോജക മണ്ഡലത്തിലെ വണ്ടിപ്പെരിയാർ പഞ്ചായത്ത് എൽ.പി. സ്കൂളിലായിരുന്നു തന്പിരാജിന് ചുമതല നിശ്ചയിച്ചിരുന്നത്. ഹാജരാകാത്തതിനാലാണ് ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാൽ ഇയാളെ സസ്പെൻഡ് ചെയ്തത്. പോളിങ് ബൂത്തിലേക്കുള്ള തിരഞ്ഞെടുപ്പ് സാമഗ്രികൾ വാങ്ങാൻ മദ്യപിച്ചെത്തിയ ഇടുക്കി അസി. ടൗൺ പ്ലാനർ കെന്നഡിയെ തൊടുപുഴ പോലീസും അറസ്റ്റുചെയ്തു. തൊടുപുഴ ന്യൂമാൻ കോളേജിലായിരുന്നു സംഭവം. പ്രിസൈഡിങ് ഓഫീസറായി ചുമതലയുണ്ടായിരുന്ന കെന്നഡി മദ്യപിച്ചെത്തിയത് കണ്ടതോടെ മുതിർന്ന ഉദ്യോഗസ്ഥർ പോലീസിന്റെ സഹായം തേടുകയായിരുന്നു. ഇയാളെ മെഡിക്കൽ പരിശോധന നടത്തിയശേഷം ജാമ്യത്തിൽ വിട്ടു. സംഭവത്തിൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്കും പ്ലാനിങ് ഓഫീസർക്കും പോലീസ് റിപ്പോർട്ട് കൈമാറി. ദേവികുളം 158-ാം നമ്പർ ബൂത്തിലെ ഒന്നാം പോളിങ് ഒാഫീസർ കെ.വി. ഗോപി, മാങ്കുളം ചിക്കണംകുടിയിലേക്ക് പോളിങ് ഉദ്യോഗസ്ഥരുമായി പോകാനെത്തിയ ജീപ്പ് ഡ്രൈവർ ആനച്ചാൽ സ്വദേശി പ്രദീപ് എന്നിവരെയും മദ്യപിച്ചെത്തിയതിന് അറസ്റ്റുചെയ്തു. Content Highlights:malpractice in election duty, four arrested
from mathrubhumi.latestnews.rssfeed http://bit.ly/2GBpbWj
via
IFTTT
No comments:
Post a Comment