ന്യൂഡൽഹി: റഫാൽ കേസിൽ മോദി സർക്കാരിന് കനത്ത തിരിച്ചടി. പരാതിക്കാർ സമർപ്പിച്ച രേഖകൾ മോഷ്ടിച്ചതാണെന്നും ഇത് തെളിവായി പരിഗണിക്കരുതെന്നുമുള്ള കേന്ദ്രത്തിന്റെ വാദം സുപ്രീംകോടതി തള്ളി. പുന:പരിശോധന ഹർജിക്കൊപ്പം പുറത്തുവന്ന രേഖകളും പരിശോധിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായബെഞ്ചാണ് ചോർത്തിയ രേഖകൾ പരിഗണിക്കാമെന്ന് ഉത്തരവിട്ടത്. റഫാൽ കേസിലെ പുനപരിശോധന ഹർജികളിൽ വിശദമായ വാദം കേൾക്കാനും സുപ്രീംകോടതി തീരുമാനമെടുത്തു. പുനഃപരിശോധന ഹർജികൾ ഫയലിൽ സ്വീകരിക്കരുത് എന്ന സർക്കാരിന്റെ പ്രാഥമിക എതിർപ്പ് സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസിന്റെ വിധിയെ മറ്റ് രണ്ടു ജഡ്ജിമാരും പിന്തുണച്ചു.പുന:പരിശോധന ഹർജികളിൽ വാദം കേൾക്കുന്ന തീയതികൾ പിന്നീട് തീരുമാനിക്കും. തുറന്നകോടതിയിലായിരിക്കും പുന: പരിശോധന ഹർജികളിൽ വാദം കേൾക്കുക. ഹിന്ദു ദിനപത്രമാണ് സർക്കാരിന്റെ ഇടപെടലുകളുടെ തെളിവുകൾ റിപ്പോർട്ടുകളായി പുറത്തുകൊണ്ടുവന്നത്. ഔദ്യോഗിക രേഖകൾ സഹിതമായിരുന്നു റിപ്പോർട്ടുകൾ. പ്രതിരോധമന്ത്രാലയത്തിൽനിന്നു ചോർത്തിയ രേഖകൾ സ്വീകരിക്കരുതെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ വാദം. എന്നാൽ, തങ്ങൾ സമർപ്പിച്ചത് രഹസ്യരേഖയല്ലെന്നും അവ നേരത്തേ പ്രസിദ്ധീകരിക്കപ്പെട്ടതാണെന്നും ഹർജിക്കാരായ പ്രശാന്ത് ഭൂഷൺ, മുൻ കേന്ദ്രമന്ത്രിമാർകൂടിയായ യശ്വന്ത് സിൻഹ, അരുൺ ഷോരി എന്നിവർ വാദിച്ചു. പ്രതിരോധമന്ത്രാലയത്തിൽനിന്നു ചോർത്തിയത് ഔദ്യോഗിക രഹസ്യ നിയമപ്രകാരം സംരക്ഷണമുള്ള രേഖയാണെന്നാണ് കേന്ദ്രസർക്കാർ വാദിച്ചത്. വിവരാവകാശ നിയമത്തിലെ എട്ടാം(1-എ) വകുപ്പ് പ്രകാരം വെളിപ്പെടുത്തേണ്ടതില്ലാത്ത വിവരമാണതെന്നും സർക്കാർ വാദിച്ചു. എന്നാൽ, കേന്ദ്രവാദത്തെ ബെഞ്ചിലെ ജസ്റ്റിസ് കെ.എം. ജോസഫ് അന്ന് ചോദ്യംചെയ്തിരുന്നു. അഴിമതിയും മനുഷ്യാവകാശലംഘനവുമായി ബന്ധപ്പെട്ട വിഷയമാണെങ്കിൽ സുരക്ഷാ, ഇന്റലിജൻസ് ഏജൻസികൾക്കുപോലും വിവരാവകാശ നിയമപ്രകാരം സംരക്ഷണം ലഭിക്കില്ലെന്ന് ജസ്റ്റിസ് ജോസഫ് ചൂണ്ടിക്കാട്ടി. രേഖകൾ പ്രസിദ്ധീകരിച്ച ദ ഹിന്ദു പത്രത്തെയും ഹർജിക്കാർ ന്യായീകരിച്ചിരുന്നു. പ്രസ് കൗൺസിൽ നിയമത്തിലെ 15-ാം വകുപ്പ് പ്രകാരം ഉറവിടം വെളിപ്പെടുത്താതിരിക്കാൻ പത്രത്തിന് അവകാശമുണ്ട്. കൽക്കരി, 2ജി കേസുകളിലെല്ലാം ഇത്തരത്തിൽ രഹസ്യരേഖകൾ കോടതി തെളിവായി സ്വീകരിച്ചിരുന്നു. മുൻ സി.ബി.ഐ. ഡയറക്ടർ രഞ്ജിത് സിൻഹയുടെ വീട്ടിലെ സന്ദർശക രജിസ്റ്റർ തെളിവായെടുക്കരുതെന്ന വാദം കോടതി തള്ളിയിരുന്നു. വിയറ്റ്നാം യുദ്ധവുമായി ബന്ധപ്പെട്ട പെന്റഗൺ പേപ്പർ പ്രസിദ്ധീകരിക്കാൻ യു.എസ്. കോടതി അനുമതി നൽകിയിരുന്നതായും പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി. ഫ്രാൻസിൽനിന്ന് റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്ന ഇടപാടിലെ ക്രമക്കേട് അന്വേഷിക്കണമെന്ന പരാതി തള്ളിയതിനെതിരേയാണ് പുനഃപരിശോധനാ ഹർജികളെത്തിയത്. റിലയൻസിന് സർക്കാർ നേട്ടമുണ്ടാക്കിക്കൊടുത്തതായി തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്. Content Highlights:rafale case; major setback for union government,as SC Takes Into Account New Document
from mathrubhumi.latestnews.rssfeed http://bit.ly/2P046Hw
via
IFTTT
No comments:
Post a Comment