പാലക്കാട്: പൊന്നാനിയിലെ പ്രസംഗത്തിൽ മോശം പരാമർശം നടത്തിയ എൽ.ഡി.എഫ്. കൺവീനർ എ. വിജയരാഘവനെതിരേ ആലത്തൂരിലെ യു.ഡി.എഫ്. സ്ഥാനാർഥി രമ്യാ ഹരിദാസ് പരാതി നൽകി. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം ആലത്തൂർ ഡി.വൈ.എസ്.പി. ഓഫീസിൽ നേരിട്ടെത്തിയാണ് രമ്യാ ഹരിദാസ് പരാതി നൽകിയത്. പ്രസംഗത്തിനിടയിൽ എ. വിജയരാഘവൻ വ്യക്തിപരമായി അധിക്ഷേപിച്ചു, സ്ത്രീത്വത്തെ അപമാനിച്ചു തുടങ്ങിയകാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. എ. വിജയരാഘവന്റെ പരാമർശം യാദൃശ്ചികമല്ലെന്നും ആസൂത്രിതമാണെന്നും പരാതി നൽകിയശേഷം രമ്യാ ഹരിദാസ് മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെയുള്ള പ്രസംഗങ്ങളിലും തനിക്കെതിരെ അദ്ദേഹം ഇത്തരം പരാമർശം നടത്തിയിട്ടുണ്ടെന്ന് അതെല്ലാം ശ്രദ്ധിച്ചാലറിയാം. അദ്ദേഹത്തിന് എന്നെ നേരിട്ടറിയാൻ സാധ്യതയില്ല. പക്ഷേ ഞാൻ ഏറെ ബഹുമാനിക്കുന്ന നേതാവാണ് വിജയരാഘവൻ സാർ-രമ്യ ഹരിദാസ് പറഞ്ഞു. വനിതാ മതിൽ ഉൾപ്പെടെ സംഘടിപ്പിച്ച് നവോത്ഥാന മുന്നേറ്റത്തിന് നേതൃത്വം നൽകുന്ന ഇടതുമുന്നണിയുടെ കൺവീനർ തന്നെ ഇങ്ങനെ പറയുമ്പോൾ നവോത്ഥാനംകൊണ്ട് ഇടതുമുന്നണി എന്താണ് ഉദ്ദേശിക്കുന്നതെന്നും രമ്യ ചോദിച്ചു. വിഷയത്തിൽ ആലത്തൂർ എം.പിയും തന്റെ എതിർസ്ഥാനാർഥിയുമായ പി.കെ. ബിജു നടത്തിയ പ്രതികരണവും പ്രതീക്ഷിക്കാത്തതായെന്നും അവർ പറഞ്ഞു. എതിർസ്ഥാനാർഥിയാണെങ്കിലും വ്യക്തിപരമായി അധിക്ഷേപ്പിക്കപ്പെടുമ്പോൾ ഇങ്ങനെയല്ല പ്രതികരിക്കേണ്ടത്. ആലത്തൂരിലെ ജനങ്ങളാണ് അദ്ദേഹത്തിന്റെ നിലപാടിൽ തീരുമാനമെടുക്കേണ്ടതും പ്രതികരിക്കേണ്ടതും. ഇക്കാര്യത്തിൽ ഇടതുപക്ഷത്തെ അടച്ചാക്ഷേപിക്കുന്നില്ല. എന്നാൽ സി.പി.എം. പ്രവർത്തകർ പോലും വിജയരാഘവന്റെ പരാമർശത്തെ ന്യായീകരിക്കുന്നില്ല- രമ്യ വിശദീകരിച്ചു. ഇടതുമുന്നണി കൺവീനറുടെ സ്ത്രീവിരുദ്ധ പരാമർശത്തിൽ സർക്കാർതലത്തിൽ എന്തെങ്കിലും നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചെന്നും എന്നാൽ അതുണ്ടാകാത്തതിനാലാണ് നേരിട്ടെത്തി പരാതി നൽകിയതെന്നും രമ്യ ഹരിദാസ് കൂട്ടിച്ചേർത്തു. എം.എൽ.എമാരായ ഷാഫി പറമ്പിൽ, അനിൽ അക്കര എന്നിവരും മഹിളാ കോൺഗ്രസ് അധ്യക്ഷലതികാ സുഭാഷും യു.ഡി.എഫ്. സ്ഥാനാർഥിക്കൊപ്പം ഡി.വൈ.എസ്.പി. ഓഫീസിലെത്തിയിരുന്നു. Content Highlights:a vijayaraghavan speech controversy;udf candidate remya haridas filed complaint to alathur dysp
from mathrubhumi.latestnews.rssfeed https://ift.tt/2K8NDlo
via
IFTTT
No comments:
Post a Comment