കൊളംബോ: വിദേശത്തുപോയി ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നവരെ അറസ്റ്റുചെയ്യാൻ ശ്രീലങ്കൻ നിയമം അനുശാസിക്കുന്നില്ലെന്ന് പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ. ഐ.എസിൽ ചേർന്ന ശ്രീലങ്കൻ പൗരന്മാർ രാജ്യത്ത് തിരിച്ചെത്തിയിട്ടുണ്ടെന്ന വിവരം സർക്കാരിനറിയാമായിരുന്നു. എന്നാൽ വിദേശ ഭീകരസംഘടനയിൽ ചേരുന്നത് നിയമവിരുദ്ധമല്ലാത്തതിനാൽ ഇവരെ അറസ്റ്റുചെയ്യാൻ ആയില്ലെന്നും അദ്ദേഹം പറഞ്ഞു. 'ശ്രീലങ്കൻ പൗരന്മാർ സിറിയയിൽപ്പോയ വിവരം അറിയാമായിരുന്നു. എന്നാൽ വിദേശത്ത് പോകുന്നതും തിരികെവരുന്നതും വിദേശ സായുധ സംഘടനകളിൽ അംഗമാകുന്നതും ശ്രീലങ്കൻ നിയമപ്രകാരം കുറ്റമല്ല. വിദേശ ഭീകരസംഘടനകളിൽ ചേരുന്നവരെ കസ്റ്റഡിയിലെടുക്കാൻ നിയമം അനുവദിക്കുന്നുമില്ല. ശ്രീലങ്കയ്ക്കുള്ളിൽ പ്രവർത്തിക്കുന്ന ഭീകരസംഘടനകളിൽ ഉൾപ്പെട്ടവരെ മാത്രമേ അറസ്റ്റുചെയ്യാനാകൂ'- വിക്രമസിംഗെ പറഞ്ഞു. ഈസ്റ്റർദിനത്തിലെ ആക്രമണം നടത്തിയവരിൽ ചിലരിൽ നേരത്തേതന്നെ ഇന്റലിജൻസിന്റെ നിരീക്ഷണത്തിലായിരുന്നു. എന്നാൽ ഇവരെ കസ്റ്റഡിയിലെടുക്കാൻ വേണ്ടത്ര തെളിവ് ലഭിച്ചിരുന്നില്ലെന്നും വിക്രമസിംഗെ പറഞ്ഞു. രാജ്യത്തിനുള്ളിൽ പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകൾക്കെതിരേ നടപടിയെടുക്കാൻ സർക്കാരിനായില്ലെന്ന വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശ്രീലങ്കയിലുള്ളത് 130-ലേറെ ഐ.എസ്. ഭീകരർ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള 130-ലേറെപ്പേർ ശ്രീലങ്കയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന. ഇതിലുൾപ്പെട്ട 70 പേരെ ഇതിനകം അറസ്റ്റുചെയ്തു. ബാക്കിയുള്ള മുഴുവൻ ആൾക്കാരെയും ഉടൻ അറസ്റ്റുചെയ്ത് ഐ.എസ്. ശൃംഖലയെ രാജ്യത്തുനിന്ന് പൂർണമായി തുടച്ചുനീക്കുമെന്നും സിരിസേന പറഞ്ഞു. ഭീകരവാദത്തെ നേരിടുന്നതിന് സംയുക്ത ഓപ്പറേഷൻ കമാൻഡ് ഉടൻ രൂപവത്കരിക്കും. ഇതിനുകീഴിൽ രാജ്യത്തെ ഓരോ വീടുകളിലും തിരച്ചിൽ നടത്തുമെന്നും എല്ലാ പൗരന്മാരുടെയും സുരക്ഷയ്ക്ക് വേണ്ടിയാണിതെന്നും സിരിസേന പറഞ്ഞു. content highlights:Sri Lanka cant arrest citizens who joined ISIS: PM Ranil Wickremesinghe
from mathrubhumi.latestnews.rssfeed http://bit.ly/2W8jdRV
via
IFTTT
No comments:
Post a Comment