ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വർഗീയ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. വയനാടിന്റെ സാസ്കാരിക പൈതൃകത്തേയും ജനസംഖ്യവിവരത്തേയും കുറിച്ച് ഒരു ധാരണയുമില്ലാതെയാണ് പ്രധാനമന്ത്രി വർഗീയവും ഭിന്നിപ്പുളവാക്കുന്നതുമായ പ്രസ്താവന നടത്തിയതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. ബ്രിട്ടീഷുകാർക്കെതിരെ പടപൊരുതിയ കേരള സിംഹം എന്നറിയപ്പെടുന്ന കേരള വർമ പഴശ്ശിരാജയുടെ മണ്ണാണ് വയനാട്. വ്യത്യസ്ത മതങ്ങളും സമുദായങ്ങളും ഒരേ സംസ്കാരത്തോടെയാണ് അവിടെ ജീവിക്കുന്നത്. വയനാട്ടിലെ ജനങ്ങളെ മാത്രമല്ല മോദി അപമാനിച്ചിരിക്കുന്നത് സ്വാതന്ത്യ സമരസേനാനികളെ കൂടി അവഹേളിച്ചിരിക്കുകയാണ്. ദക്ഷിണേന്ത്യയെ ആകമാനം മോദി തന്റെ പ്രസ്താവനയിലൂടെ അപമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എത്ര പരാജയഭീതി ഉണ്ടെങ്കിലും ഇരിക്കുന്ന പദവിയെ കുറിച്ച് മോദിക്ക് ധാരണയും ഉത്തരവാദിത്തവും ഉണ്ടാകണം. ഈ രാജ്യത്തിന്റെ സംസ്കാരത്തെയും പൈതൃകത്തേയും കുറിച്ച് മോദി നിർബന്ധമായും മനസ്സിലാക്കിയിരിക്കണം. ബ്രിട്ടീഷുകാർക്കെതിരെ ഗറില്ലാ യുദ്ധം നയിച്ച പഴശ്ശിരാജയുടെ കർമഭൂമിയായ വയനാടിനെ കുറിച്ച് പ്രധാനമന്ത്രി ഇക്കാര്യങ്ങളൊക്കെ മനസ്സിലാക്കുന്നത് നല്ലതാണ്. രാമന്റേയും സീതയുടേയും മകനായ ലവ കുശ ക്ഷേത്രം വയനാട്ടിൽ സ്ഥിതി ചെയ്യുന്ന കാര്യം മോദിക്കറിയുമോ..? വൈത്തിരിയിലുള്ള പ്രമുഖ ജൈന ക്ഷേത്രത്തെ കുറിച്ചറിയുമോ..? ഇതിനൊക്കെ പുറമെ എട്ട് വ്യത്യസ്ത വിഭാഗങ്ങളിലുള്ള എട്ട് ശതമാനത്തോളം ആദിവാസികൾ അവിടെ വസിക്കുന്ന കാര്യമെങ്കിലും മോദി അറിയണം. ദളിതുകളും പിന്നാക്ക വിഭാഗങ്ങളുമടക്കം വയനാട്ടിലെ 50 ശതമാനത്തോളം ജനങ്ങളും ഹിന്ദുമത വിശ്വാസികളാണ്. 28 ശതമാനംമുസ്ലിങ്ങളും 21 ശതമാനത്തോളം ക്രിസ്ത്യാനികളുമാണ് അവിടെയുള്ളതെന്നും മോദി മനസ്സിലാക്കണമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു രാഹുൽ ഗാന്ധി വയനാട് മത്സരിക്കുന്നതുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വർഗീയ പരാമർശങ്ങൾ.ഹിന്ദുക്കളെ പേടിച്ചാണ് ഹിന്ദുക്കൾ ന്യൂനപക്ഷമുള്ള വയനാട്ടിൽ പോയി രാഹുൽ മത്സരിക്കുന്നതെന്നതടക്കമുള്ള പരാമർശങ്ങളാണ് അദ്ദേഹം നടത്തിയത്. Content Highlights:PM Must Apologise For Commenting On Rahul Gandhis Candidature: Congress
from mathrubhumi.latestnews.rssfeed https://ift.tt/2I6TPry
via
IFTTT
No comments:
Post a Comment