കൊച്ചി: ആശുപത്രിയിൽ ഉപേക്ഷിക്കപ്പെട്ട നവജാത ശിശുവിനെ വളർത്തമ്മയിൽനിന്ന് വേർപെടുത്തിയ ശിശുക്ഷേമ സമിതിയുടെ നടപടി ഹൈക്കോടതി റദ്ദാക്കി. ശിശുവിനെ ഏറ്റെടുത്തുവളർത്തിയ യുവതിയിൽനിന്ന് അഞ്ചു വർഷത്തിനുശേഷമാണ് കുഞ്ഞിനെ വേർപെടുത്തിയത്. താമസസ്ഥലത്തുവെച്ച് 14-കാരന്റെ പീഡനത്തിനിരയായെന്ന വിവരത്തെതുടർന്ന് സംരക്ഷണാർഥം കസ്റ്റഡിയിലെടുത്ത കുട്ടി ദത്ത് പുത്രിയാണെന്നറിഞ്ഞതോടെ വളർത്തമ്മയ്ക്ക് വിട്ടുനൽകാതിരുന്ന നടപടിയാണ് കോടതി റദ്ദാക്കിയത്. വലിയതുറയിലെ ഫ്ളാറ്റിൽ വളർത്തമ്മയ്ക്കൊപ്പം താമസിച്ചിരുന്ന കുട്ടി പീഡനകാര്യം സ്കൂളിൽ പറഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. സ്കൂൾ അധികൃതർ വിവരം ചൈൽഡ് ലൈനിൽ അറിയിച്ചു. പോലീസ് കേസെടുത്തു. ശിശുക്ഷേമ സമിതിയിൽ ഹാജരാക്കിയ കുട്ടിയെ ബാലസദനത്തിലേക്ക് മാറ്റി. ദത്തെടുപ്പ് അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടി കുട്ടിയെ വളർത്തമ്മയ്ക്ക് വിട്ടുകൊടുക്കാൻ ശിശുക്ഷേമ സമിതി തയ്യാറായില്ല. ഈ നടപടി ചോദ്യംചെയ്താണ് വളർത്തമ്മ കോടതിയെ സമീപിച്ചത്. കുട്ടിയെ കാണാൻ ശ്രമിച്ചതിന്റെപേരിൽ ഇവർക്കെതിരേ കേസെടുത്തിരുന്നു. ഹർജിക്കാരി കുട്ടിയെ ദത്തെടുത്തത് നിയമവിരുദ്ധമായിട്ടാണെന്നായിരുന്നു സമിതിയുടെ വാദം. എന്നാൽ ദത്തെടുക്കൽ നിയമപരമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ഹർജിക്കാരിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കുട്ടിയെ പരിക്കേൽപ്പിക്കുക, ചൂഷണം ചെയ്യുക, ദുരുപയോഗം ചെയ്യുക എന്നീ ആരോപണങ്ങൾ ഹർജിക്കാരിക്കെതിരെയില്ലെന്ന് നിരീക്ഷിച്ചാണ് കോടതി ശിശുക്ഷേമ സമിതിയുടെ നടപടി റദ്ദാക്കിയത്. ബാലനീതി നിയമപ്രകാരം കുട്ടിയെയും ബന്ധുക്കളെയും കേട്ട ശേഷമേ എവിടെ വിടണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാവൂവെന്ന വ്യവസ്ഥ ശിശുക്ഷേമസമിതി ലംഘിച്ചെന്നും കോടതി ചൂണ്ടിക്കാട്ടി. content highlights:AdoptionRegulations, kochi adoption case
from mathrubhumi.latestnews.rssfeed http://bit.ly/2G24S3L
via
IFTTT
No comments:
Post a Comment