അടിമാലി: കാട്ടാനയുടെ ആക്രമണത്തിനിരയായ തിരഞ്ഞെടുപ്പ് സുരക്ഷാ ഉദ്യോഗസ്ഥരെ രക്ഷിക്കാനെത്തിയ സി.പി.എം.-കോൺഗ്രസ് പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഒൻപതു പേർക്ക് പരിക്ക്. ആവറുകുട്ടി വനത്തിൽ ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. സി.പി.എം. അനുഭാവികളായ ബിജു, മാത്യു, മത്തായി കോൺഗ്രസ് അനുഭാവികളായ ജെയിംസ്, സോണി, സിനേഷ്, ഷാൻ, സജി, രാജേഷ് എന്നിവർക്കാണ് പരിക്കേറ്റത്. കുറത്തിക്കുടിയിലെ തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് രാത്രിയിൽ വനത്തിലൂടെ മടങ്ങിയ പോലീസിന്റെ അഞ്ചംഗ വയർലസ് സംഘത്തെയാണ് കാട്ടാന ആക്രമിച്ചത്. ഇവർ സഞ്ചരിച്ച വാഹനം കാട്ടാനകൾ കുത്തിമറിച്ചു. ഉദ്യോഗസ്ഥർ വനത്തിൽ കുടുങ്ങി. പിന്നാലെ എത്തിയ കുറത്തിക്കുടിയിലെ ജീപ്പ് ഇവിടെ നിയന്ത്രണംവിട്ട് മറിയുകയും ചെയ്തു. വിവരമറിഞ്ഞ് പഴമ്പള്ളിച്ചാലിൽനിന്ന് വനിതാ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ ഇരുപതോളം നാട്ടുകാരും വനപാലകരും പോലീസും എത്തി. സ്ഥലത്ത് നിലയുറപ്പിച്ചിരുന്ന കാട്ടാനകളെ വനത്തിലേക്ക് തുരത്തിയശേഷം ഉദ്യോഗസ്ഥരെയും അപകടത്തിൽപ്പെട്ട വാഹനങ്ങളിലെ ജീവനക്കാരെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. അപകടത്തിൽപ്പെട്ട വാഹനം വനത്തിൽനിന്ന് കെട്ടിവലിച്ചേ കൊണ്ടുപോകാൻ കഴിയുമായിരുന്നുള്ളൂ. ഇതിനായി മറ്റൊരു വാഹനവും എത്തിച്ചു. ഇതിൽ യു.ഡി.എഫ്. സ്ഥാനാർഥിയുടെ ചിത്രം ഉണ്ടായിരുന്നു. ഇതുകണ്ട സി.പി.എം. നേതാവ് ഈ വാഹനം ഉപയോഗിച്ച് അപകടത്തിൽപ്പെട്ട വാഹനം കൊണ്ടുപോകാൻ പറ്റില്ലെന്നുപറഞ്ഞ് തങ്ങളെ ആക്രമിക്കുകയായിരുന്നെന്ന് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. വനത്തിനുള്ളിൽ ഇരുപാർട്ടി അനുഭാവികളും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഒരുമണിക്കൂറോളം ഇത് തുടർന്നു. സംഘട്ടനത്തിൽ പരിക്കേറ്റവർ കോതമംഗലം, അടിമാലി എന്നിവിടങ്ങളിലെ ആശുപത്രികളിൽ ചികിത്സയിലാണ്. എന്നാൽ, സ്ഥലത്തുണ്ടായിരുന്ന വനിതാ പഞ്ചായത്തംഗത്തോട് കോൺഗ്രസ് പ്രവർത്തകർ മോശമായി പെരുമാറിയത് ചോദ്യം ചെയ്തപ്പോൾ തങ്ങളെ ആക്രമിച്ചെന്നാണ് പരിക്കേറ്റ സി.പി.എം. അനുഭാവികൾ പറയുന്നത്. ആനത്താരയിലെ വനത്തിൽ ഇരുപാർട്ടിക്കാരും ഏറ്റുമുട്ടിയത് കണ്ടുനിൽക്കാനേ വനം, പോലീസ് ഉദ്യോഗസ്ഥർക്ക് കഴിഞ്ഞുള്ളൂ. ഇവരുടെ മൊഴിപ്രകാരം അടിമാലി പോലീസ് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു. content highlights:Adimali congress-cpm clash
from mathrubhumi.latestnews.rssfeed http://bit.ly/2IFMDE5
via
IFTTT
No comments:
Post a Comment