കോട്ടയം: കെ.എം മാണിയുടേയും കേരള കോൺഗ്രസിന്റേയും ഓരോ ചലനങ്ങൾക്കും പത്തനംതിട്ട ജില്ലയിലെ ചരൽക്കുന്ന് സാക്ഷിയായിരുന്നു. കേരള കോൺഗ്രസ് ചരൽക്കുന്നിലേക്ക് കയറിയപ്പോഴെല്ലാം രാഷ്ട്രീയ ചരിത്രത്താളുകളിൽ അടയാളപ്പെടുത്താൻ എന്തെങ്കിലും ബാക്കിവച്ചിരുന്നു. പക്ഷെ ചർച്ചകളും യോഗങ്ങളും തീരുമാനങ്ങളും ഇല്ലാത്ത ലോകത്തേക്ക് ചൊവ്വാഴ്ച മാണി സാർ യാത്ര നടത്തിയപ്പോൾ ചരൽക്കുന്നിനോട് ഒന്നും പറഞ്ഞില്ല. ചരൽക്കുന്ന് സാക്ഷിയാകാതെയുള്ള കേരള കോൺഗ്രസിന്റേയും മാണിയുടെയും ചരിത്രത്തിൽ സ്ഥാനം പിടിച്ച മറ്റൊരദ്ധ്യായം. വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന പാർട്ടിയെന്ന് തമാശ രൂപത്തിലെങ്കിലും പറയുന്ന കേരള കോൺഗ്രസിന്റെ വളർച്ചകൾക്കും പിളർപ്പുകൾക്കും ചരൽക്കുന്ന് സാക്ഷ്യം വഹിച്ചു. കേരള കോൺഗ്രസ് മാണി, ജോസഫ് ഗ്രൂപ്പുകളായി പിരിഞ്ഞതിന് വിത്തുപാകിയത് ചരൽക്കുന്നിൽ നടന്ന ക്യാമ്പിൽ വച്ചാണ്. അന്ന് നടന്ന യൂത്ത് ഫ്രണ്ട് സമ്മേളനത്തിലെ സ്വരച്ചേർച്ചകളാണ് പാർട്ടിയുടെ പിളർപ്പിലെത്തിച്ചത്. 1979ൽ കെ.എസ്.സി. ക്യാമ്പിൽ കെ.എം.മാണിക്ക് മാത്രം ജയ് വിളിച്ചതിൽ പ്രതിഷേധിച്ചാണ് ജോസഫും കൂട്ടരും പാർട്ടി വിട്ടത്. മാണിയെ പിന്തുണച്ചവർ തോമസ് കുതിരവട്ടത്തിന്റെ നേതൃത്വത്തിൽ ചെങ്ങന്നൂർക്കും ജോസഫിന്റെ അനുയായികൾ ജോർജ് കുന്നപ്പുഴയുടെ പുല്ലാട്ടെ വീട്ടിലേക്കും തൽക്കാലം ക്യാമ്പ് മാറ്റി. ഇതോടെ പാർട്ടി രണ്ട് വിലാസത്തിലായി. അതിനും മൂന്നു വർഷം മുമ്പ് 1976 ലാണ് കെ.എം.ജോർജും മാണിയും വേർപിരിയുന്നത്. അതിനും ഈ കുന്നിൻപുറം സാക്ഷി. 1993ൽ ടി.എം.ജേക്കബും കൂട്ടരും മറ്റൊരു കേരള കോൺഗ്രസായി വിലാസം നേടിയതും ഇവിടെയാണ്. കെ.എം. മാണിയുടെ പ്രസിദ്ധമായ അദ്ധ്വാനവർഗ സിദ്ധാന്തം ആദ്യമായി അവതരിപ്പിച്ചതിനും ജോസ് കെ.മാണിയുടെ രാഷ്ട്രീയ രംഗപ്രവേശനവുമെല്ലാം ചരൽക്കുന്നിൽവെച്ചായിരുന്നു. മാണി ഗ്രൂപ്പിൽനിന്ന് പി.സി തോമസിനെ പുറത്താക്കാൻ കരുനീക്കം നടത്തിയതും ചരൽക്കുന്നിലെ മറ്റൊരു യോഗത്തിലായിരുന്നു. അവിടെ നടന്ന യോഗത്തിൽ തന്നെയാണ് പാർട്ടിൽ നിന്ന് സ്കറിയ തോമസ് പുറത്തായതും. ഇങ്ങനെ ചരൽകുന്നും കേരള കോൺഗ്രസും അതിന്റെ പിറവി മുതൽ ബന്ധപ്പെട്ട് കിടക്കുന്നുവെങ്കിലും മാണിയുടെ അവസാന ദിവസങ്ങളിൽ ചരൽക്കുന്ന് ചർച്ചയായതേയില്ല. പകരം മെഡിക്കൽ ബുള്ളറ്റിനുകളും വെന്റിലേറ്ററും മരുന്നുകളും മാണിക്ക് മുകളിൽ തീരുമാനമെടുത്തു. അവിടെ മാത്രം മാണിക്ക് തലകുനിക്കേണ്ടി വന്നു. Content highlights:K.M Mani, Charalkkunnu, Kerala Congress
from mathrubhumi.latestnews.rssfeed http://bit.ly/2U66tcD
via
IFTTT
No comments:
Post a Comment