തിരുവനന്തപുരം: കേരളത്തിൽ വ്യാപകമായി വോട്ടിങ് യന്ത്രങ്ങൾ തകരാറിൽ. കോഴിക്കോട് നാദാപുരത്ത് മൂന്ന് പോളിങ് ബൂത്തുകളിൽ യന്ത്രത്തകരാർ മൂലം വോട്ടിങ് ഇതുവരെ തുടങ്ങിയിട്ടില്ല. കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് ചെയ്യാനെത്തിയ ആർ.സി അമല ബേസിക് സ്കൂളിലെ ബൂത്തിലും വോട്ടിങ് യന്ത്രം തകരാറിലായി. കേരളത്തിൽ വ്യാപകമായി വോട്ടിങ് യന്ത്രം തകാറിലാവുകയാണെന്നും വോട്ടിങ് യന്ത്രത്തിന്റെ കാര്യം തിരഞ്ഞെടുപ്പ് കമ്മീഷൻ ഗൗരവതരമായി കണ്ടില്ലെന്നും പിണറായി വിജയൻ വോട്ട് ചെയ്തതിന് ശേഷം പറഞ്ഞു. കണ്ണൂരിൽ മറ്റ് ബൂത്തുകളിലും യന്ത്രത്തകരാർ റിപ്പോർട്ട് ചെയ്തു. അതേസമയം കോവളത്ത് വോട്ടിങ് യന്ത്രത്തിൽ കൈപ്പത്തിക്ക് വോട്ട് ചെയ്യുമ്പോൾ താമരയ്ക്ക് തെളിയുന്നതായി പരാതി ഉയർന്നിട്ടുണ്ട്. കോവളം ചൊവ്വര 151ാം ബൂത്തിലാണ് പ്രശ്നം. പ്രതിഷേധത്തെ തുടർന്ന് യന്ത്രം മാറ്റുകയാണെന്നാണ് റിപ്പോർട്ട്. ചേർത്തലയിൽ കിഴക്കേ നാൽപതിൽ എൽഡിഎഫ് പ്രവർത്തകരും സമാനമായ പരാതി ഉയർത്തിയിട്ടുണ്ട്. മോക്ക് പോളിനിടെ പോൾ ചെയ്യുന്ന വോട്ടുകളെല്ലാം ബിജെപിയ്ക്കാണ് രേഖപ്പെടുത്തുന്നതെന്നാണ് പരാതി. ഇതേ തുടർന്ന് ഇവിടെ വോട്ടിങ് യന്ത്രങ്ങൾ മാറ്റി. കൊല്ലം കൊട്ടാരക്കര അമ്പലക്കരയിലെ ബൂത്തിലും തകരാറായതിനെ തുടർന്ന് രണ്ടു യന്ത്രങ്ങൾ മാറ്റേണ്ടിവന്നു. കൊല്ലം ജില്ലയിലെ പരവൂരിലും വോട്ടിങ് യന്ത്രങ്ങൾ തകരാറിലായതിനെ തുടർന്ന് വോട്ടിങ് വൈകി. കോട്ടയം ജില്ലയിൽ പീരുമേട്, കൊടുവാകരണം എന്നിവിടങ്ങളിലും യന്ത്രങ്ങളിൽ തകരാറുണ്ടായി. അതേസമയം വോട്ടിങ് യന്ത്രത്തിലെ തകരാർ ആരോപണം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ തള്ളി. ആരോപണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. മോക് പോളിങിനിടെയാണ് പിഴവ് കണ്ടെത്തിയതെന്നാണ് കളക്ടറുടെ വിശദീകരണം. യന്ത്രം മാറ്റിയതിന് ശേഷമാണ് വോട്ടിങ് തുടങ്ങിയതെന്നും കളക്ടർ പറയുന്നു.
from mathrubhumi.latestnews.rssfeed http://bit.ly/2GAF9ja
via
IFTTT
No comments:
Post a Comment