ദുബായ്: യു.എ.ഇ.യിൽ ജോലിചെയ്യുന്ന പ്രവാസികൾക്ക് കുടുംബത്തെ കൂടെ കൊണ്ടുവരാൻ ഇനി വരുമാനം മാനദണ്ഡമാകുമ്പോൾ അത് എത്രയായിരിക്കും എന്ന ആകാംക്ഷയിലാണ് എല്ലാവരും. രാജ്യത്തെ വിദേശികളുടെ ജീവിതം കൂടുതൽ സുരക്ഷിതവും ആരോഗ്യകരവുമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ ഭേദഗതിയെന്ന് മന്ത്രിസഭായോഗം വിശദീകരിക്കുന്നുണ്ട്. കുടുംബങ്ങളെ സ്പോൺസർ ചെയ്യാനുള്ള മാനദണ്ഡം പ്രവാസിയുടെ വരുമാനമാവും എന്ന വ്യവസ്ഥ വരുന്നതോടെ നിലവിലെ അവസ്ഥകൾക്ക് മാറ്റംവരുമോ എന്ന ആശങ്ക വെച്ചുപുലർത്തുന്നവരും ധാരാളം. എന്നാൽ, കൂടുതൽപേർക്ക് കുടുംബത്തെ കൊണ്ടുവരാൻ കഴിയുന്നതാവും പുതിയ ഭേദഗതി എന്നാണ് പൊതു നിഗമനം.ഇപ്പോൾ തൊഴിലിനെ അടിസ്ഥാനമാക്കിയാണ് തൊഴിലാളികൾക്ക് കുടുംബത്തെ സ്പോൺസർ ചെയ്യാൻ അവസരം നൽകിയിരുന്നത്. അതേസമയം, ചില വിഭാഗക്കാരുടെ തൊഴിലുകൾ ഇതിനായുള്ള വ്യവസ്ഥകളിൽ ഉൾപ്പെടാത്തതിനാൽ അവർക്ക് കുടുംബത്തെ കൊണ്ടുവരാൻ കഴിയാറുമില്ല. പല വിദഗ്ധതൊഴിലാളികൾക്കും വരുമാനമുണ്ടെങ്കിലും തൊഴിലിലെ പദവി കുടുംബത്തെ സ്പോൺസർ ചെയ്യാൻ മതിയാവുമായിരുന്നില്ല. നിലവിൽ നാലായിരം ദിർഹം ലഭിക്കുന്ന ജോലിയും തസ്തികയുമാണ് പുരുഷന് കുടുംബവിസ സ്പോൺസർ ചെയ്യാൻ ചുരുങ്ങിയ യോഗ്യത. അല്ലെങ്കിൽ മൂവായിരം ദിർഹവും താമസസ്ഥലവും എന്നും വ്യവസ്ഥയുണ്ട്. എന്നാൽ, ഈ തസ്തികകളോളം എത്തില്ലെങ്കിലും അതിലേറെ വരുമാനം ലഭിക്കുന്നവർക്ക് നിലവിലെ വ്യവസ്ഥയിൽ കുടുംബത്തെ കൊണ്ടുവരാൻ കഴിഞ്ഞിരുന്നില്ല. ഇതിന് പരിഹാരം കാണാൻ പുതിയ ഭേദഗതി സഹായിക്കുമെന്നാണ് ചില നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വരുമാനം മാത്രം മാനദണ്ഡമാക്കുന്നതോടെ കൂടുതൽപേർക്ക് കുടുംബത്തെ യു.എ.ഇ.യിലേക്ക് കൊണ്ടുവരാനുള്ള അവസരമാണ് തുറന്നുകിട്ടുന്നതെന്ന് അവർ വിശദീകരിക്കുന്നു. ഇത് ഏറെയും വിദഗ്ധ തൊഴിലാളികൾക്കായിരിക്കും ഉപകാരപ്പെടുന്നത്. അവരുടെ തൊഴിലിലെ പരിചയമനുസരിച്ച് അവർക്ക് വരുമാനം കൂടാറുണ്ടെങ്കിലും തസ്തികകൾ പലപ്പോഴും മാറാറില്ല. ഈ അവസ്ഥയ്ക്ക് പുതിയ ഭേദഗതി മാറ്റമുണ്ടാക്കും. വിസ സ്പോൺസർ ചെയ്യാൻ വരുമാനപരിധി ഏറെയൊന്നും ഉയരാൻ ഇടയില്ലെന്നും തസ്തികയ്ക്കുപകരം ഇത് ഫലത്തിൽ കൂടുതൽപേർക്ക് കുടുംബത്തോടൊപ്പം കഴിയാനുള്ള അവസരം നൽകുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ.
from mathrubhumi.latestnews.rssfeed https://ift.tt/2WAGPhR
via
IFTTT
No comments:
Post a Comment