കൊച്ചി: മുസ്ലീം ലീഗിനെതിരായ ബിജെപിയുടെ പ്രവണത ആപത്കരമെന്ന് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരമുള്ള പാർട്ടി ഒരു വൈറസാണ് എന്ന് പറയുന്നതുവഴി തിരഞ്ഞെടുപ്പ് ചട്ടലംഘനമാണ് യോഗി ആദിത്യനാഥ് നടത്തിയതെന്നും ചെന്നിത്തല പറഞ്ഞു. കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന. വിഷയത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. യഥാർഥത്തിൽ ഇന്ത്യയെ ബാധിച്ചിട്ടുള്ള വൈറസ് ബിജെപിയാണ്. ജനങ്ങളെ തമ്മിലടിപ്പിക്കാനും വർഗീയമായ വികാരങ്ങൾ ആളിക്കത്തിക്കാനും ശ്രമിക്കുന്ന പ്രസ്ഥാനം ബിജെപിയും ആർഎസ്എസും ആണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുക്കളെ ഭയന്നാണ് രാഹുൽ വയനാട്ടിലെത്തിയതെന്ന് പറഞ്ഞ് കേരളത്തിലെ ജനങ്ങളെ പ്രത്യേകിച്ച് വയനാട്ടിലെ ജനങ്ങളെ അപമാനിക്കാനുള്ള ശ്രമമാണ് നരേന്ദ്രമോദി നടത്തിയത്. 52 ശതമാനം ഹിന്ദുക്കളുള്ള മണ്ഡലമാണ് വയനാട്. എല്ലാ ജാതിമതത്തിലും പെട്ടവർ സൗഹാർദ്ദത്തോടെ ജീവിക്കുന്ന നാട്ടിൽ അവരെ ജാതിയുടെയും ഉപജാതിയുടെയും പേരുപറഞ്ഞ് അപമാനിക്കാനുള്ള ശ്രമം അപലപനീയമാണ്. ഈ തിരഞ്ഞെടുപ്പോടെ ബിജെപിയെന്ന വൈറസിനെ ജനങ്ങൾ തുടച്ചുനീക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലുണ്ടായ പ്രളയത്തിനെപ്പറ്റി പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ശരിയെന്ന് തെളിയിച്ച റിപ്പോർട്ടാണ് അമിക്കസ് ക്യൂറി കോടതിയിൽ നൽകിയതെന്നും പിന്നീട് അദ്ദേഹം പറഞ്ഞു. പ്രളയത്തിൽ കേരളത്തിലെ സർക്കാരിന് ഗുരുതരമായ വീഴ്ച ഉണ്ടായതായി അമിക്കസ് ക്യൂറി റിപ്പോർട്ട് പറയുന്നു. പ്രളയവുമായി ബന്ധപ്പെട്ട് അമിക്കസ് ക്യൂറിയെ നിയോഗിച്ചത് കോടതിയാണ്. വിശദമായ പഠനങ്ങൾക്ക് ശേഷം തയ്യാറാക്കിയ റിപ്പോർട്ട് വായിച്ചുപോലും നോക്കാതെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നിരാകരിച്ചതെന്നും അദ്ദേഹം വിമർശിച്ചു. പ്രളയം മനുഷ്യ നിർമിതമാണെന്നതാണ് പ്രതിപക്ഷത്തിന്റെ തുടക്കം മുതലുള്ള ആരോപണം. ഇത് പ്രകൃതി നിർമിതമല്ല. മഴകൂടുതൽ പെയ്ത് കേരളത്തിലെ നദികൾ നിറഞ്ഞുകവിഞ്ഞതോടെയാണ് മുൻകരുതലുകളില്ലാതെ ഡാമുകൾ തുറന്നുവിട്ടത്. എല്ലാ ഡാമുകളും ഒരുമിച്ച് തുറന്നുവിട്ടതുകൊണ്ട് ഉണ്ടായതാണ് ഈ പ്രളയം. കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പുകൾ കണക്കിലെടുത്തിരുന്നുവെങ്കിൽ ഇത്തരമൊരു ദുരന്തം ഉണ്ടാകുമായിരുന്നില്ല. 483 പേർ മരിക്കുകയും 55 ലക്ഷം ആളുകൾ നരകയാതന അനുഭവിക്കുകയും, പതിനഞ്ചോളം പേരെ ഇനിയും കാണാതിരിക്കുകയും ചെയ്ത പ്രളയത്തിന്റെ പൂർണ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പ്രളയത്തേപ്പറ്റി ജുഡീഷ്യൽ അന്വേഷണം വേണം, നഷ്ടപരിഹാരം വിതരണം ചെയ്യാൻ പ്രത്യേക ട്രിബ്യൂണൽ വേണം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ഇതിനുവേണ്ടി പ്രത്യേക അക്കൗണ്ട് തുറക്കണം തുടങ്ങിയ ആവശ്യങ്ങൾ താൻ ഉന്നയിച്ചിരുന്നു. ഇത് നിഷേധിക്കപ്പെട്ട സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്. ഞാനടക്കം 20 പേർ ഹൈക്കോടതിയിൽ സമാനമായ ഹർജി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചത്. അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് പരിശോധിച്ച് ഇനി കോടതിയുടെ നടപടി വരട്ടെ- അദ്ദേഹം പറഞ്ഞു. അമിക്കസ് ക്യൂറിയും ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഒന്നും മറയ്ക്കാനില്ലെങ്കിൽ എന്തിനാണ് ജുഡീഷ്യൽ അന്വേഷണത്തെ മുഖ്യമന്ത്രി ഭയക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. Conten Highlights:Not League its BJP a Virus India Affected, will be Wiped out after Election Say Ramesh Chennithala
from mathrubhumi.latestnews.rssfeed http://bit.ly/2uQEDa9
via
IFTTT
No comments:
Post a Comment