1949 നവംബർ 25-ന് ഭരണഘടനാ അസംബ്ലിയുടെ അവസാന സമ്മേളനത്തിൽ ബി.ആർ. അംബദ്കർ നടത്തിയ പ്രസംഗം ഇന്നും പ്രസക്തമാണ്. സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായി മാറുമ്പോഴും ജനാധിപത്യ മൂല്യങ്ങൾ മുറുകെ പിടിക്കുന്നില്ലെങ്കിൽ ഇന്ത്യയുടെ ഭാവി ശോഭനമായിരിക്കില്ലെന്ന മുന്നറിയിപ്പ് അംബദ്കറുടെ വാക്കുകളിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുസ്ലിം ലീഗിനും കോൺഗ്രസ്സിനും എതിരെ നടത്തിയ പരാമർശങ്ങൾ 70 കൊല്ലങ്ങൾക്കിപ്പുറവും ഇന്ത്യൻ ജനാധിപത്യം നേരിടുന്ന കടുത്ത വെല്ലുവിളികളാണ് നമുക്ക് മുന്നിൽ തുറന്നിടുന്നത്. ഒരു തിരഞ്ഞെടുപ്പ് കൊണ്ട് തീരുന്നതല്ല ഇന്ത്യൻ ജനാധിപത്യം. 1971-ലും 84-ലും കോൺഗ്രസ് നേടിയ വൻഭൂരിപക്ഷങ്ങൾക്ക് ഇന്ത്യൻ ജനാധിപത്യത്തെ ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ല. 1975-ലെ അടിയന്തരാവസ്ഥയ്ക്കും ഇന്ത്യൻ ജനാധിപത്യത്തിന് ചരമക്കുറിപ്പ് എഴുതാനായില്ല. എപ്പോഴൊക്കെ തിരിച്ചടിയുണ്ടായിട്ടുണ്ടോ അപ്പോഴൊക്കെ ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികൾ അവസരത്തിനൊത്തുയർന്ന് ആ വെല്ലുവിളകൾ തരണം ചെയ്തിട്ടുണ്ടെന്നു തന്നെയാണ് ചരിത്രം നമ്മോട് പറയുന്നത്. 1992-ൽ ബാബ്റി മസ്ജിദ് തകർക്കപ്പെട്ടത് ഇന്ത്യൻ ജനാധിപത്യം നേരിട്ട കടുത്ത പരീക്ഷണമായിരുന്നു. അന്ന് ഇന്ത്യൻ സമൂഹത്തെ ഭിന്നിപ്പിക്കുന്നതിനുള്ള നീക്കങ്ങൾക്ക് നേതൃത്വം കൊടുത്ത ലാൽ കൃഷ്ണ അദ്വാനിയും മുരളീ മനോഹർ ജോഷിയും ഇപ്പോൾ കാലത്തിന്റെ കുഴമറിച്ചിലിൽ എവിടെയണെത്തി നിൽക്കുന്നതെന്നത് ആലോചനാമൃതമാണ്. ആരും കേണലിന് കത്തെഴുതുന്നില്ല എന്ന പേരിൽ മാർക്വേസിന്റെ ഒരു കഥയുണ്ട്. വൃദ്ധർക്ക് ഒരിടവുമില്ല എന്ന പേരിലുള്ള ഹോളിവുഡ് സിനിമയും ഇപ്പോൾ ബി.ജെ.പിയിൽ ചിലരെങ്കിലും ഓർക്കുന്നുണ്ടാവും. നിർബ്ബന്ധിത വിരമിക്കലിന് വിധേയമാക്കപ്പെട്ടപ്പോൾ അദ്വാനിയിൽ പൊടുന്നനെ ജനാധിപത്യ ബോധം സട കുടഞ്ഞെഴുന്നേൽക്കുന്നതും നമ്മൾ കണ്ടു. രാഷ്ട്രമാണ് ആദ്യമെന്നും പാർട്ടി രണ്ടാമതാണെന്നുമാണ് അദ്വാനി ഇപ്പോൾ പറയുന്നത്. 1992-ൽ ഈ ചിന്ത അദ്വാനിക്കുണ്ടായിരുന്നില്ല. 2002-ൽ ഇതായിരുന്നില്ല അദ്വാനിയെ നയിച്ചത്. അന്നൊക്കെ പാർട്ടി തന്നെയായിരുന്നു ആദ്യം. അധികാരം പിടിച്ചെടുക്കാനുള്ള തത്രപ്പാടിൽ ഇന്ത്യ ഇല്ലാതായാലും പാർട്ടി വളരണമെന്ന ചിന്തയായിരുന്നു അന്ന് അദ്വാനിയെയും ജോഷിയേയുമൊക്കെ നയിച്ചിരുന്നത്. ഇന്നിപ്പോൾ രാഷ്ട്രമാണ് പാർട്ടിയല്ല ആദ്യമെന്ന തന്റെ വാക്കുകൾ ആവർത്തിച്ചുകൊണ്ട് നരേന്ദ്ര മോദി കളിക്കുന്ന കളികൾ അദ്വാനിയുടെ നെഞ്ചകം പിളർക്കുമ്പോൾ ഒരിറ്റു കണ്ണീരു പോലും പൊഴിക്കാൻ ആരുമില്ലെന്നത് കാലത്തിന്റെയും ചരിത്രത്തിന്റെയും പ്രതികാരമാവാം. ഈ നേർക്കാഴ്ച കാണാനുള്ള ഉൾക്കണ്ണില്ലാത്തതാണ് യോഗി ആദിത്യനാഥ് നേരിടുന്ന ദുരന്തം. ജിന്നയുടെ പാക്കിസ്താൻ വാദങ്ങൾ തള്ളിക്കളഞ്ഞു കൊണ്ടാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പ്രവർത്തനം തുടങ്ങിയത്. ഇന്ത്യൻ ഭരണഘടന അനുവദിക്കുന്ന എല്ലാ അവകാശങ്ങളും സ്വാതന്ത്ര്യവും മറ്റേതൊരു ഇന്ത്യൻ രാഷ്ട്രീയ പാർട്ടിക്കുമെന്നപോലെ മുസ്ലിം ലീഗിനും സ്വന്തമാണ്. ജമ്മു കാശ്മീരിൽ പി.ഡി.പിയുമായി സഖ്യമുണ്ടാക്കാൻ ബി.ജെ.പിക്ക് ഒരു പ്രശ്നവുമുണ്ടായിട്ടില്ല. അധികാരത്തിനു വേണ്ടി ആരുമായും സഖ്യമുണ്ടാക്കാമെന്ന് നിലപാടെടുക്കാൻ ഒരു തരത്തിലുള്ള ആദർശവും ബി.ജെ.പിക്ക് തടസ്സമായിട്ടില്ല. പക്ഷെ, കോൺഗ്രസും മുസ്ലിം ലീഗും തമ്മിലുള്ള സഖ്യമാണ് ബി.ജെ.പിയുടെ മുന്നിൽ ഇപ്പോഴുള്ള ഏറ്റവും വലിയ പ്രശ്നം. വികസനത്തിന്റെ ആൾരൂപമായി 2014-ൽ അവതരിച്ച നരേന്ദ്ര മോദി എന്ന വലിയ നേതാവ് അഞ്ചു വർഷങ്ങൾക്കിപ്പുറത്ത് വർഗ്ഗീയതയിൽ തന്നെ തണലും അഭയവും തേടുന്നതായിരിക്കണം യോഗിയേയും പ്രചോദിപ്പിക്കുന്നത്. യോഗി വിഷം ചീറ്റുമ്പോൾ അത് തിരുത്തുന്നതിന് ബി.ജെ.പിക്കുള്ളിൽ ആരുമില്ലാതാവുന്നതും അതുകൊണ്ടു തന്നെയാവാം. കുറച്ചു നാൾ മുമ്പാണ് ബ്രാഹ്മണ്യത്തിന്റെ മഹത്വത്തെക്കുറിച്ച് ബി.ജെ.പി. നേതാവ് സുബ്രഹമണ്യൻ സ്വാമി വാചാലനായത്. താൻ ബ്രാഹ്മണനാണെന്നും ബ്രാഹ്്മണർക്ക് ചൗക്കിദാർമാരാവാൻ കഴിയില്ലെന്നും ചൗക്കിദാർമാർക്ക് നിർദ്ദേശം നൽകുകയാണ് ബ്രാഹമണർ ചെയ്യുന്നതെന്നും സ്വാമി മൊഴിഞ്ഞപ്പോൾ അതിലെ ജനാധിപത്യ വിരുദ്ധതയും ജാതീയതയും തൊണ്ടതൊടാതെ വിഴുങ്ങുകയാണ് ബി.ജെ.പി. നേതൃത്വം ചെയ്തത്. വിഭജനത്തിനും വിഭാഗീയതയ്ക്കുമെതിരെ സന്ധിയില്ലാതെ പോരാടിയ ഗാന്ധിജിയുടെ ചോരയിലാണ് ഇന്ത്യൻ ജനാധിപത്യം പടുത്തുയർത്തപ്പെട്ടിള്ളതെന്നും അതുകൊണ്ടുതന്നെ അതിനെ ദുർബ്ബലമാക്കാനും ശിഥിലമാക്കാനും എളുപ്പമല്ലെന്ന് ചരിത്രകാരനായ രാമചന്ദ്ര ഗുഹ നിരീക്ഷിക്കുന്നുണ്ട്. നെഹ്റുവും അംബദ്കറും പട്ടേലുമൊക്കെ ഇന്ത്യൻ ജനാധിപത്യത്തിന്റെ ബഹുസ്വരതയിൽ വിശ്വസിക്കുകയും അതിനായി ജീവിച്ചവരുമാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ മുസ്ലീങ്ങൾക്കുനേരെ ആക്രമണമുണ്ടായപ്പോൾ അതിനെ ശക്തിയുക്തം എതിർത്ത നേതാവായിരുന്നു പട്ടേൽ. ഇന്ത്യ ഏതെങ്കിലും ഒരു മതവിഭാഗത്തിന്റേതാണെന്ന് ഇവരാരും തന്നെ കരുതിയിരുന്നില്ല. ഇന്ത്യയ്ക്ക് ഒരേയൊരു വിശുദ്ധ ഗ്രന്ഥമേയുള്ളുവെന്നും അത് ഭരണഘടനയാണെന്നുമുള്ള അടിയുറച്ച വിശ്വസമാണ് ഇവരെ നയിച്ചത്. ന്യൂസിലന്റിൽ മുസ്ലിം ദേവാലയങ്ങളിൽ കൂട്ടക്കൊല നടത്തിയതിനെ ന്യായീകരിച്ച ഓസ്ട്രേലിയൻ സെനറ്റർ ഫ്രെയ്സർ ആനിങ്ങിനെതിരെ അതിരൂക്ഷമായ വിമർശമാണ് ഇപ്പോൾ ഓസ്ട്രേലിയയിൽ ഉയരുന്നത്. ആനിങ് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെടുന്ന കൂട്ട ഹർജിയിൽ 15 ലക്ഷം പേർ ഇതിനകം ഒപ്പിട്ടു കഴിഞ്ഞു. രാഷട്രത്തെയും ജനങ്ങളെയും വിഘടിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ഒരു ജനാധിപത്യ സമൂഹം പ്രതികരിക്കുന്നതിന്റെ ആഹ്ളാദകരമായ ദൃശ്യമാണ് ഓസ്ട്രേലിയയിൽ നിന്നുയരുന്നത്. 1949 നവംബർ 25-ന് ഭണഘടാ അസംബ്ളിയുടെ അവസാന സമ്മേളനത്തിൽ അംബദ്കർ നടത്തിയ പ്രസംഗത്തിൽനിന്ന് ഒരു വാചകം ഉദ്ധരിക്കാം. മതത്തിൽ ഭക്തി ആത്മാവിന്റെ രക്ഷയ്ക്കുള്ള വഴി തുറന്നേക്കാം. പക്ഷെ, രാഷ്ട്രീയത്തിൽ ഭക്തി അല്ലെങ്കിൽ നായകനോടുള്ള ആരാധന വഴി തുറക്കുന്നത് അപചയത്തിലേക്കും ഏകാധിപത്യത്തിലേക്കുമായിരിക്കും. ഇന്ത്യ ഇന്നെത്തി നിൽക്കുന്ന ഈ വിപദ്ഘട്ടത്തിൽ അംബദ്കറുടെ വാക്കുകൾ എത്രമാത്രം പ്രവചനാത്മകമാണെന്ന് ഓർക്കാതെ വയ്യ. Content Highlights: The Great Indian War 2019, General Election 2019, Yogi Adithyanath, Muslim League, Virus
from mathrubhumi.latestnews.rssfeed http://bit.ly/2FQYlYA
via
IFTTT
No comments:
Post a Comment