കൊല്ലം: പാർട്ടിക്കും മുന്നണിക്കും പുറത്തുനിന്ന് പരമാവധി പ്രമുഖരെ ഒപ്പംകൂട്ടാൻ കൊടിയും ചിഹ്നവുമില്ലാത്ത കൂട്ടായ്മകളുമായി സി.പി.എം. വ്യാപാരികൂട്ടായ്മ, സൗഹൃദസംഗമം, ഇടത്തരക്കാരുടെ യോഗം, കർഷകസംഗമം, സാംസ്കാരികകൂട്ടായ്മ എന്നിങ്ങനെ പല പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഈ യോഗങ്ങളിൽ സദസ്സിനെയറിഞ്ഞ് പ്രസംഗിക്കാൻ നേതാക്കളെ പരിശീലിപ്പിച്ചിട്ടുമുണ്ട്. വ്യാപാരികളുടെ യോഗങ്ങളിൽ നോട്ടുനിരോധനം, ജി.എസ്.ടി. എന്നിവയാണ് പ്രധാനവിഷയം. ന്യൂനപക്ഷപ്രതിനിധികൾ കൂടുതൽ പങ്കെടുക്കുന്ന യോഗങ്ങളിൽ വർഗീയ ഫാസിസം ഉയർത്തുന്ന ഭീഷണിയെപ്പറ്റിയായിരിക്കും സംസാരം. കർഷകയോഗങ്ങളിൽ ബി.ജെ.പി., കോൺഗ്രസ് സർക്കാരുകൾ കോർപ്പറേറ്റുകൾക്ക് നൽകിയ സബ്സിഡി, ആസിയാൻ കരാർ എന്നിവ വിഷയമാകും. ഘടകകക്ഷി നേതാക്കളെയും പരിപാടികളിൽ പ്രസംഗിപ്പിക്കും. യോഗത്തിന്റെ അവസാനം മാത്രമേ ഇടതുപക്ഷത്തിന് വോട്ടുചെയ്യണമെന്ന അഭ്യർഥന നടത്തുകയുള്ളൂ. നിയമസഭാമണ്ഡലതലത്തിലാണ് സൗഹൃദസംഗമങ്ങൾ നടത്തുന്നത്. സംസ്ഥാനത്ത് പകുതിയിലേറെ മണ്ഡലങ്ങളിൽ ഇത് പൂർത്തിയായി. മറ്റിടങ്ങളിൽ വരുംദിവസങ്ങളിൽ കൂട്ടായ്മ സംഘടിപ്പിക്കും. തിരഞ്ഞെടുപ്പിൽ ഇത് വലിയ നേട്ടമാകുമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. തൊഴിലുറപ്പ് തൊഴിലാളികൾ, സാമൂഹികക്ഷേമ പെൻഷൻ വാങ്ങുന്നവർ, കുടുംബശ്രീ പ്രവർത്തകർ, ആശാവർക്കർമാർ എന്നിവരുടെ യോഗവും വാർഡ് അടിസ്ഥാനത്തിൽ ചേരും. സാമൂഹികക്ഷേമപെൻഷൻ 1200-ൽനിന്ന് 1500 ആയി വർധിപ്പിക്കുമെന്ന് ചില യോഗങ്ങളിൽ നേതാക്കൾ ഉറപ്പുകൊടുക്കുന്നുമുണ്ട്. കുടുംബയോഗങ്ങളിൽ പ്രസംഗം അരമണിക്കൂർമാത്രം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ അന്തിമഘട്ടത്തിൽ കുടുംബയോഗങ്ങളിൽ പരമാവധി ശ്രദ്ധയൂന്നാൻ സി.പി.എം. നിർദേശം. 25 വീടിന് ഒരു കുടുംബയോഗം എന്ന നിലയിലാണ് സംഘടിപ്പിക്കേണ്ടത്. ഒരു മണ്ഡലംകമ്മിറ്റിയംഗം ഒരു ദിവസം കുറഞ്ഞത് നാല് കുടുംബയോഗങ്ങളിൽ പങ്കെടുക്കണം. ഒരു പ്രാസംഗികൻമാത്രം മതി. അരമണിക്കൂർമാത്രമേ പ്രസംഗിക്കാവൂ. പാർട്ടി കൊടുത്ത മാർഗരേഖ അനുസരിച്ചാവണം പ്രസംഗം. അനാവശ്യ വിഷയങ്ങൾ സംസാരിക്കരുത് തുടങ്ങിയവയാണ് ഇവർക്കുള്ള പ്രത്യേക നിർദേശങ്ങൾ. content highlights:Kollam cpm,loksabha election
from mathrubhumi.latestnews.rssfeed http://bit.ly/2IudTEA
via
IFTTT
No comments:
Post a Comment