കൊല്ലം: കിഫ്ബി ബോണ്ട് വില്പനയുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുെട ആരോപണം വിവരക്കേടെന്ന് ധനമന്ത്രി തോമസ് ഐസക്. ബോണ്ട് വില്പനയിൽ കമ്മിഷൻ ഇടപാടുണ്ടെന്നാണ് പ്രതിപക്ഷനേതാവിന്റെ സംശയം. അങ്ങനെയെങ്കിൽ യു.ഡി.എഫ്. ഭരണകാലത്ത് കൊച്ചി മെട്രോയ്ക്ക് ഉയർന്ന പലിശനിരക്കിൽ കനറാ ബാങ്കിൽനിന്ന് വായ്പയെടുത്തതിന്റെ കമ്മിഷൻ ആരുവാങ്ങിയെന്ന് ചെന്നിത്തല വ്യക്തമാക്കണമെന്ന് ഐസക് പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കേരളത്തിന്റെ വികസനം തടയാനുള്ള പ്രതിപക്ഷ നേതാവിന്റെ ശ്രമങ്ങൾ വിജയിക്കില്ല. അനാവശ്യവിവാദങ്ങളുണ്ടാക്കി എല്ലാ വികസന സംരംഭങ്ങളെയും തടസ്സപ്പെടുത്തുകയാണ് അദ്ദേഹം. പദവിക്കുചേരാത്ത ആരോപണങ്ങൾ ഉന്നയിച്ച് ചെന്നിത്തല തമാശാ കഥാപാത്രമായി സ്വയംമാറുകയാണെന്നും ഐസക് കുറ്റപ്പെടുത്തി. കൊച്ചി മെട്രോയ്ക്ക് ഫ്രഞ്ച് കമ്പനിയായ എ.എഫ്.ഡി.യിൽനിന്ന് 1.35 ശതമാനത്തിന് 1330 കോടി രൂപ വായ്പയെടുത്തു. എന്നാൽ ഇതേപദ്ധതിക്ക് കനറാബാങ്കിൽനിന്ന് 10.56 ശതമാനത്തിനാണ് 1170 കോടി വായ്പയെടുത്തത്. എറണാകുളം ജില്ലാബാങ്ക് 9.6 ശതമാനത്തിന് നൽകാമെന്ന് സമ്മതിച്ചെങ്കിലും എടുത്തില്ല. കിഫ്ബിയുടെ ബോണ്ടുകൾക്ക് 9.79 ശതമാനം പലിശ നിശ്ചയിച്ചത് കമ്മിഷൻ വാങ്ങാനാണെങ്കിൽ ഉയർന്നനിരക്കിൽ കനറാബാങ്കിൽനിന്ന് വായ്പയെടുത്തതിനും കമ്മിഷൻ കിട്ടിയിട്ടുണ്ടാവണമല്ലോ. സ്റ്റോക്ക് എക്സ്ചേഞ്ച് മുഖേന ബോണ്ടിറക്കുന്നതിന് ബന്ധപ്പെട്ട ഏജൻസികളുണ്ട്. ഇവർ കമ്മിഷൻ പറ്റുന്ന ഇടനിലക്കാരാണെന്ന് പറയുന്നത് വിവരക്കേടാണ്. ലണ്ടൻ ആസ്ഥാനമായ പൊതുമേഖലാ ബാങ്കായ സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവ മുഖേനയാണ് കിഫ്ബിയുടെ ബോണ്ടുകൾ ഇറക്കുന്നത്. ഈരംഗത്ത് നല്ല പരിചയമുള്ളവരാണിവർ. ധനവിപണിയെക്കുറിച്ച് പ്രതിപക്ഷ നേതാവിന് അറിയില്ലെങ്കിൽ ക്ലാസെടുത്ത് കൊടുക്കാം. കിഫ്ബി ബോണ്ട് വാങ്ങിയ ഒരുകമ്പനിക്ക് എസ്.എൻ.സി. ലാവലിൻ കമ്പനിയുമായി ബന്ധമുണ്ടെങ്കിലെന്താ, ആ കമ്പനിയെ കേരളത്തിലേക്ക് ക്ഷണിച്ചത് യു.ഡി.എഫ്. ഭരണകാലത്തല്ലേയെന്നും മന്ത്രി ചോദിച്ചു. content highlights:masala bond, kifb
from mathrubhumi.latestnews.rssfeed http://bit.ly/2GkFrL2
via
IFTTT
No comments:
Post a Comment