കല്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പോളിങ്ങാണ് ഇത്തവണ രേഖപ്പെടുത്തിയത്. അതും തികച്ചും സമാധാനപരമായി. മൂന്നുജില്ലകളിലായി കിടക്കുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ചൊവ്വാഴ്ച പോളിങ് ശതമാനം വർധിച്ചു. 80.26 ആണ് ഇത്തവണത്തെ വോട്ടിങ് ശതമാനം.ഒരിടത്തുപോലും കാര്യമായ അക്രമസംഭവങ്ങൾ ഉണ്ടായില്ല. 2009-ൽ 74.74 ശതമാനവും 2014-ൽ 73.25 ശതമാനവും പോളിങ്ങാണുണ്ടായിരുന്നത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വമാണ് തിരഞ്ഞെടുപ്പ് പോളിങ് ശതമാനം ഉയരാൻ മുഖ്യകാരണമെന്നുവേണം കരുതാൻ. യു.ഡി.എഫ്. ശക്തികേന്ദ്രമായ മണ്ഡലത്തിൽ അവരുടെ സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതിലുണ്ടായ കാലതാമസവും വളരെ വൈകി ടി. സിദ്ദിഖിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതുമെല്ലാം വലിയ നീരസം വോട്ടർമാർക്കിടയിൽ ഉണ്ടാക്കിയിരുന്നു. മാർച്ച് നാലിന് ഇടതുമുന്നണിസ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ട, സി.പി.ഐ.യുടെ പി.പി. സുനീർ പ്രചാരണത്തിന്റെ രണ്ടാംഘട്ടം കഴിഞ്ഞപ്പോഴാണ് രാഹുൽ സ്ഥാനാർഥിയാകുന്നതിനുവേണ്ടി പിന്മാറുന്നുവെന്ന സിദ്ദിഖിന്റെ പ്രഖ്യാപനമുണ്ടായത്. എന്നിട്ടും അഞ്ചുദിവസം കഴിഞ്ഞാണ് രാഹുൽഗാന്ധി സ്ഥാനാർഥിയായി വരുന്നത്. സുനീർ പ്രചാരണമാരംഭിച്ച്് കൃത്യം ഒരു മാസം കഴിഞ്ഞ് ഏപ്രിൽ നാലിനാണ് രാഹുൽ നാമനിർദേശപത്രിക സമർപ്പിക്കുന്നത്. എൻ.ഡി.എ.യും അതിനിടെ പലതവണ സ്ഥാനാർഥിയെ മാറ്റി. ഒടുവിൽ രാഹുലിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിനുശേഷം തുഷാർ വെള്ളാപ്പള്ളി സ്ഥാനാർഥിയായി വന്നു. മണ്ഡലത്തിലെ വോട്ടർമാരെ സംബന്ധിച്ചിടത്തോളം ഈ ക്ലൈമാക്സുകളും ആന്റി ക്ലൈമാക്സുകളും കൗതുകത്തെക്കാൾ മരവിപ്പാണ് സൃഷ്ടിച്ചത്. രാഹുലിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിനുശേഷവും മണ്ഡലത്തിലുടനീളം വലിയ ചലനമൊന്നും കാണാഞ്ഞത് ഈ മരവിപ്പ് മൂലമായിരുന്നു. എന്നാൽ, രാഹുലിനുവേണ്ടി കോൺഗ്രസ്-മുസ്ലിംലീഗ് നേതാക്കൾ കൂട്ടായി രംഗത്തിറങ്ങിയതോടെ സ്ഥിതി മാറി. അതോടെ മറ്റുസ്ഥാനാർഥികളും കൂടുതൽ ഊർജസ്വലരായി. രാഹുലിന്റെയും പ്രിയങ്കാ ഗാന്ധിയുടെയും പ്രചാരണംകൂടി കഴിഞ്ഞതോടെ മണ്ഡലം ശരിക്കും ഉണർന്നു. ഇടതുമുന്നണിയും അവരുടെ ആവനാഴിയിലെ അമ്പുകളെല്ലാം പ്രയോഗിച്ചു. അതുതന്നെയാണ് ഇപ്പോൾ പോളിങ് ശതമാനം വർധിക്കാൻ കാരണമായത്. മൊത്തം 13,57,819 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. അതിൽ 32,031 പേർ ജനവരി 30-നുശേഷം പുതുതായി സമ്മതിദാനാവകാശം നേടിയവരാണ്. 1311 പോളിങ് ബൂത്തുകളുള്ളതിൽ എല്ലായിടത്തും ചൊവ്വാഴ്ച കാലത്ത് ഏഴിന് മുമ്പുതന്നെ ക്യൂ തുടങ്ങിയിരുന്നു. തിരഞ്ഞെടുപ്പുയന്ത്രത്തിന്റെ മെല്ലെപ്പോക്കും വി.വി.പാറ്റ് പ്രശ്നങ്ങളെല്ലാം ഉണ്ടായിട്ടും ജനങ്ങളുടെ ആവേശംകുറഞ്ഞില്ല. ആറുമണിക്കുശേഷവും ആളുകൾ ക്യൂ നിന്നിരുന്ന ബൂത്തുകൾ പലയിടത്തും ഉണ്ടായിരുന്നുവെന്നതുതന്നെ അതിന് തെളിവ്. Content Highlights:Record Polling in Wayanad Loksabha Constituency
from mathrubhumi.latestnews.rssfeed http://bit.ly/2W4IfBt
via
IFTTT
No comments:
Post a Comment