തിരുവനന്തപുരം: പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ പോരാട്ടച്ചൂട് വോട്ടെടുപ്പിലും. സംസ്ഥാനത്ത് രേഖപ്പെടുത്തിയത് കനത്ത പോളിങ്- 77.68ശതമാനം. 2014-ൽ 74.02 ശതമാനമായിരുന്നു പോളിങ്. 2009-ൽ 73.37 ശതമാനവും. രാവിലെ ഏഴുമണിമുതൽ പോളിങ് ബൂത്തുകളിൽ തുടങ്ങിയ തിരക്ക് പലേടത്തും രാത്രി വൈകിയും അനുഭവപ്പെട്ടു. വോട്ടിങ് പൂർത്തിയാകാൻ വൈകിയതിനാൽ അന്തിമ കണക്കുകൾ വരുംദിവസങ്ങളിലേ കൃത്യമായി അറിയാനാകൂ. ശക്തമായ ത്രികോണമത്സരം നടന്ന മണ്ഡലങ്ങളിൽ ഇക്കുറി പോളിങ് ശതമാനം ഗണ്യമായി കൂടി. തിരുവനന്തപുരത്ത് 2014-ലെ 68.69-ൽനിന്ന് ഇത്തവണ 73.37 ശതമാനമായി. പത്തനംതിട്ടയിൽ 66.02-ൽനിന്ന് 74.04 ആയും തൃശ്ശൂരിൽ 72.17-ൽനിന്ന് 77.49 ആയും ഉയർന്നു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിച്ച വയനാട്ടിൽ 73.29-ൽ നിന്ന് 80.01 ശതമാനമായി. വയനാടിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിങ്ങാണിത്. കഴിഞ്ഞതവണ 70 ശതമാനം കടന്നത് 17 മണ്ഡലങ്ങളിലായിരുന്നു. ഇത്തവണ എല്ലാ മണ്ഡലങ്ങളും 70 ശതമാനം കടന്നു. കണ്ണൂരിലും വയനാട്ടിലും മാത്രമാണ് 80 കടന്നത്. കണ്ണൂരാണ് മുന്നിൽ. പിന്നിൽ തിരുവനന്തപുരവും. അടിയന്തരാവസ്ഥയ്ക്കുശേഷം 1977-ലും 1989-ലും പോളിങ് 79 ശതമാനം കടന്നിരുന്നു. ഈ വർഷങ്ങളിലാണ് സംസ്ഥാന ചരിത്രത്തിൽ മികച്ച പോളിങ് നടന്നത്. റീപോളിങ് ഇല്ല വോട്ടിങ് യന്ത്രങ്ങൾ പലേടത്തും കേടായത് വോട്ടെടുപ്പ് വൈകാനും തർക്കങ്ങൾക്കും കാരണമായി. എന്നാൽ, എങ്ങും റീപോളിങ് പ്രഖ്യാപിച്ചിട്ടില്ല. ഇത്തവണ എല്ലാ ബൂത്തിലും വിവി പാറ്റ് യന്ത്രങ്ങൾ ഉപയോഗിച്ചിരുന്നു. അതും വോട്ടെടുപ്പിന് കൂടുതൽ സമയമെടുക്കാൻ കാരണമായി. തിരുവനന്തപുരത്ത് ചൊവ്വരയിലെ മാധവവിലാസം സ്കൂളിൽ ഏത് ചിഹ്നത്തിൽ അമർത്തിയാലും താമരയിൽ വോട്ടുവീഴുന്നെന്ന പരാതിയുണ്ടായി. വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യതയെ ചോദ്യംചെയ്ത ഈ ആരോപണം രാഷ്ട്രീയപ്പാർട്ടികൾ ഏറ്റുപിടിച്ചതോടെ വോട്ടെടുപ്പ് തടസ്സപ്പെട്ടു. ഇത് തിരഞ്ഞെടുപ്പ് കമ്മിഷൻ നിഷേധിച്ചു. യന്ത്രത്തിന് സാങ്കേതികത്തകരാർ മാത്രമാണുണ്ടായതെന്നാണ് കമ്മിഷന്റെ വിശദീകരണം. പിന്നീട് യന്ത്രം മാറ്റി വോട്ടെടുപ്പ് തുടർന്നു. തിരുവനന്തപുരത്ത് പട്ടത്ത് വോട്ട് മാറിവീണെന്ന് എബിൻ ബാബു എന്ന വോട്ടർ പരാതിപ്പെട്ടെങ്കിലും പരിശോധനയിൽ അത് ശരിയല്ലെന്ന് തെളിഞ്ഞു. യുവാവിനെ കസ്റ്റഡയിലെടുത്ത് വിട്ടയച്ചു. കൊല്ലം ചവറയിൽ പന്മന ചിറ്റൂർ യു.പി. സ്കൂളിലെ ബൂത്തിൽ സമാനരീതിയിൽ പരാതി ഉന്നയിച്ച യുവാവിനെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. പരാതി തെറ്റാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണിത്. പന്മന വടക്കുംതല പോരൂക്കര സ്വദേശിയായ ഷംനാദി(32) നെയാണ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചത്. നിയമപ്രകാരമാണ് നടപടിയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരിച്ചെങ്കിലും എൽ.ഡി.എഫും യു.ഡി.എഫും ഇതിൽ പ്രതിഷേധിച്ചു. വെറും 1.3 ശതമാനം യന്ത്രങ്ങളേ തകാരാറായുള്ളൂവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. മുന്നണികൾ പ്രതീക്ഷയിൽ പോളിങ് ശതമാനം ഉയർന്നത് പ്രത്യാശ നൽകുന്നെന്ന് മൂന്നു മുന്നണികളും അവകാശപ്പെടുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജയപരാജയങ്ങളെക്കുറിച്ചുള്ള പുതിയ കണക്കുകൂട്ടലുകൾക്ക് അവർ തുടക്കംകുറിച്ചു. ഉയർന്ന പോളിങ് ശതമാനം കേരളത്തിൽ ബി.ജെ.പി.ക്ക് അക്കൗണ്ട് തുറക്കാൻ ഇടയാക്കുമെന്ന് എൻ.ഡി.എ. അവകാശപ്പെടുന്നു. ഇടതുതരംഗമാണ് മാത്സര്യബുദ്ധിയോടെ ജനങ്ങൾ വോട്ടുചെയ്തതിന് പിന്നിലെന്ന് എൽ.ഡി.എഫും രാഹുൽ തരംഗമാണ് കേരളത്തിൽ അലയടിച്ചതെന്ന് യു.ഡി.എഫും അവകാശപ്പെടുന്നു. പോളിങ് ശതമാനത്തിലെ ഏറ്റക്കുറച്ചിൽ ജയപരാജയങ്ങളെ ഏകപക്ഷീയമായി സ്വാധീനിക്കില്ലെന്നാണ് കഴിഞ്ഞകാല തിരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്ന സൂചന. സമീപകാല ചരിത്രമെടുത്താൽ 1999 മുതൽ പോളിങ് ശതമാനം ക്രമാനുഗതമായി ഉയരുന്നുണ്ട്. ഈ തിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും മേൽക്കൈ നേടാനുമായിട്ടുണ്ട്. 1999-ൽ 70 ശതമാനം പോളിങ് നടന്നപ്പോൾ യു.ഡി.എഫിന് 11-ഉം എൽ.ഡി.എഫിന് ഒമ്പതും സീറ്റാണ് ലഭിച്ചത്. 2004-ൽ പോളിങ് ശതമാനം 71.45 ആയിരുന്നു. എൽ.ഡി.എഫിന് 18-ഉം യു.ഡി.എഫിനും എൻ.ഡി.എ.ക്കും ഓരോ സീറ്റും കിട്ടി. 2009-ൽ 73.37 ശതമാനമായപ്പോൾ യു.ഡി.എഫിന് 16-ഉം എൽ.ഡി.എഫിന് നാലും സീറ്റായി. 2014-ൽ പോളിങ് ശതമാനം 74.02 ആയപ്പോൾ യു.ഡി.എഫ്. 12-ഉം എൽ.ഡി.എഫ്. എട്ടും സീറ്റ് നേടി. ഫലമറിയാൻ ഇനി ഒരുമാസം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലമറിയാൻ ഇനി മുപ്പത് ദിവസം കാത്തിരിക്കണം. മേയ് 23-നാണ് വോട്ടെണ്ണൽ. ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളിലെ വിവി പാറ്റ് സ്ലിപ്പുകൾകൂടി എണ്ണേണ്ടതിനാൽ ഇത്തവണ ഔദ്യോഗിക ഫലപ്രഖ്യാപനം രണ്ടുമണിക്കൂറോളം വൈകും. മണ്ഡലം, പോളിങ് ശതമാനം. ബ്രാക്കറ്റിൽ 2004-ലെ പോളിങ് ശതമാനം തിരുവനന്തപുരം 73.26 (68.69) ആറ്റിങ്ങൽ 74.04 (68.71) കൊല്ലം 74.23 (72.09) പത്തനംതിട്ട 73.82 (66.02) മാവേലിക്കര 73.93 (71.36) ആലപ്പുഴ 79.59 (78.86) കോട്ടയം 75.22 (71.7) ഇടുക്കി 76.10 (70.76) എറണാകുളം 76.01 (73.58) ചാലക്കുടി 79.64 (76.92) തൃശ്ശൂർ 77.19 (72.17) ആലത്തൂർ 79.46 (76.41) പാലക്കാട് 77.23 (75.42) പൊന്നാനി 73.24 (73.84) മലപ്പുറം 75.12 (71.21) കോഴിക്കോട് 78.29 (79.81) വയനാട് 79.77 (73.29) വടകര 78.97 (81.24) കണ്ണൂർ 82.08 (81.33) കാസർകോട് 79.11 (78.49) Content Highlights:Loksabha election 2019, kerala polling
from mathrubhumi.latestnews.rssfeed http://bit.ly/2Uvdd4d
via
IFTTT
No comments:
Post a Comment