ഏറ്റുമാനൂർ: വീട്ടുജോലിക്കാരിയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. ഇവരെ കൊലപ്പെടുത്തിയെന്ന് അയൽക്കാരെ ഫോണിൽ വിളിച്ചറിയിച്ചശേഷം രക്ഷപ്പെട്ട വീട്ടുജോലിക്കാരനെ കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റുചെയ്തു. ഏറ്റുമാനൂർ ടൗണിനു സമീപം എം.സി.റോഡിൽ വിമല ആശുപത്രിക്കടുത്തുള്ള പാനൂർ വീട്ടിലാണ് കട്ടച്ചിറ കടവിൽ രാജന്റെ ഭാര്യ ഉഷാകുമാരി(50) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വാഴൂർ മറ്റക്കര പുതിയാകോട്ടയിൽ പ്രഭാകര(74)നെയാണ് അറസ്റ്റുചെയ്തത്. പ്രഭാകരൻ വീട്ടിലെത്തിയെന്ന രഹസ്യവിവരത്തെതുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. പാനൂർ ടോമി ജോസഫിന്റെ വീടാണിത്. വീട്ടുകാർ ദക്ഷിണാഫ്രിക്കയിലായതിനാൽ പ്രഭാകരനെ വീടിന്റെ മേൽനോട്ടച്ചുമതല ഏല്പിച്ചിരിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ പ്രഭാകരന്റെ സമീപത്തു താമസിക്കുന്ന ടോമിയുടെ സഹോദരി വത്സമ്മയുടെ ഫോണിലേക്കു വിളിച്ച്, താൻ വീട്ടിൽ ഒരാളെ കൊന്നിട്ടിരിക്കുകയാണെന്നു പറഞ്ഞു. വത്സമ്മ മറ്റക്കരയിൽ താമസിക്കുന്ന മറ്റു സഹോദരങ്ങളെ വിളിച്ചുവരുത്തിയശേഷം പോലീസിൽ അറിയിക്കുകയായിരുന്നു. പാനൂർ കുടുംബത്തിൽ വർഷങ്ങളായി ജോലിക്കാരനായിരുന്നു പ്രഭാകരൻ. വീട് വൃത്തിയാക്കുന്നതിനായി സ്ഥിരമായി ഉഷാകുമാരിയെയാണു വിളിക്കുന്നത്. തിങ്കളാഴ്ച രാവിലെ എട്ടുമണിക്കാണ് ഉഷാകുമാരി വീട്ടിൽനിന്നിറങ്ങിയത്. രാത്രി എട്ടുമണിക്കുശേഷവും എത്താതിരുന്നതോടെ, സ്ഥിരമായി പോകുന്ന വീടുകളിലും ആശുപത്രികളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. രാവിലെ കുറവിലങ്ങാട് സ്റ്റേഷനിൽ പരാതി നൽകി. കിടപ്പുമുറിയിൽ കഴുത്തിൽ തോർത്തു മുറുക്കിയാണു കൊലചെയ്തതെന്നാണു നിഗമനം. കൃത്യത്തിനുശേഷം മൃതദേഹം മുൻവശത്തെ മുറിയിലെ സോഫയിൽനിന്ന് അടുക്കളഭാഗത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ഇടുകയായിരുന്നു. മരിച്ച ഉഷാകുമാരിയും പ്രഭാകരനും തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നതായി അയൽവാസികൾ മൊഴി നൽകിയിട്ടുണ്ട്. ഡിവൈ.എസ്.പി. ആർ.ശ്രീകുമാർ, എ.എസ്.പി. രീഷ്മാ രമേശൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. രതീഷ്, രഞ്ജിനി എന്നിവരാണ് ഉഷാകുമാരിയുടെ മക്കൾ. ശവസംസ്കാരം ബുധനാഴ്ച 10-ന് വീട്ടുവളപ്പിൽ. Content Highlights:house servant murdered in ettumanoor
from mathrubhumi.latestnews.rssfeed http://bit.ly/2Wb0yEY
via
IFTTT
No comments:
Post a Comment