അടൂർ: സ്വന്തം വ്യക്തിത്വം വെളിപ്പെടുത്തി വോട്ടുചെയ്യാനാകുമെന്നതിന്റെ സന്തോഷത്തിലാണ് റാന്നി തേൻപാവിൻമൂട്ടിൽ നിവേദ്യ ആനന്ദ്. ട്രാൻസ് ജെൻഡർ വിഭാഗത്തിലുള്ള നിവേദ്യ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലാണ് കന്നിവോട്ടു ചെയ്തത്. അന്ന് പക്ഷേ, പുരുഷനായാട്ടാണ് വോട്ടവകാശം രേഖപ്പെടുത്തിയത്. പെണ്ണായി അറിയപ്പെടാൻ ആഗ്രഹിച്ചപ്പോൾ അനൂപ് ആനന്ദ് എന്ന പേര് ഒഴിവാക്കി നിവേദ്യ ആയി. സ്വന്തം വ്യക്തിത്വത്തിലൂന്നി സമൂഹത്തിൽ ജീവിക്കണമെന്ന നിവേദ്യയുടെ ആഗ്രഹം സഫലീകരിക്കാൻ നിരവധി പ്രതിസന്ധികളും വെല്ലുവിളികളും തരണം ചെയ്യേണ്ടതായും വന്നു. സ്വന്തം നാട്ടിൽനിന്നുതന്നെയാണ് അവഗണനയും നിന്ദയും നേരിടേണ്ടിവന്നത്. വീട്ടുകാരിൽ ചിലരും എതിർപ്പുമായെത്തി. ആദിവാസി വിഭാഗത്തിൽപ്പെടുന്ന നിവേദ്യയ്ക്ക് കണ്ണൂരിലേക്ക് പലായനം ചെയ്യേണ്ടിവന്നു. കണ്ണൂരിൽ പട്ടികവർഗ വികസന വകുപ്പിന്റെ കീഴിലുള്ള സ്കൂളിൽ പ്ലസ് ടുവിന് ചേർന്നെങ്കിലും അവിടെയും സഹപാഠികളിൽ ചിലർ പരിഹസിച്ചു. ശല്യം സഹിക്കാതെ വന്നപ്പോൾ അന്നത്തെ മന്ത്രി പി.കെ.ജയലക്ഷ്മിക്ക് പരാതി നൽകി. കുറ്റക്കാരെ നിയമത്തിനുമുന്നിൽ കൊണ്ടുവന്നു. നിശ്ചയദാർഢ്യം വിജയിച്ചെങ്കിലും അതോടെ കണ്ണൂരിലെ പഠനം വഴിമുട്ടി. മറ്റ് സ്കൂളുകളിൽ തുടർപഠനത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടതിനെത്തുടർന്ന് പട്ടികവർഗ വികസന വകുപ്പിന്റെ തിരുവന്തപുരത്തെ സ്കൂളിൽ തുടർപഠനം. അവിടെയും മാനസിക ബുദ്ധിമുട്ടുകൾ നേരിട്ടപ്പോൾ മന്ത്രി എ.കെ.ബാലന്റെ പ്രത്യേക നിർദേശപ്രകാരം കാസർകോട് ജില്ലയിലെ സ്കൂളിലേക്ക്. അവിടേയും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നതായി നിവേദ്യ പറയുന്നു. ഇത് വിധിയാണെന്ന് കരുതിയിരുന്നു. ഇപ്പോഴാണ് സമൂഹം കുറച്ചെങ്കിലും അംഗീകരിച്ചുതുടങ്ങിയത്. ഏതായാലും സ്വന്തം വ്യക്തിത്വം അറിയിച്ച് വോട്ടുചെയ്യാൻ കഴിയുന്നത് വലിയ അംഗീകാരമാണ് -നിവേദ്യ പറഞ്ഞു. വീട്ടുകാരുമായി അകന്ന നിവേദ്യ നിലവിൽ ജില്ലാ പട്ടികവർഗ വികസന വകുപ്പിന്റെ നിർദേശപ്രകാരം അടൂർ മഹാത്മാ ജനസേവന കേന്ദ്രത്തിലാണ് കഴിയുന്നത്. content highlights:transgender voters for the Lok Sabha elections
from mathrubhumi.latestnews.rssfeed http://bit.ly/2P2pvzS
via
IFTTT
No comments:
Post a Comment