മുംബൈ: മഹാരാഷ്ട്രയിലെ ബീഡിൽ തൊഴിൽ നഷ്ടമാകാതിരിക്കാൻ സ്ത്രീകൾ കൂട്ടത്തോടെ ഗർഭപാത്രം നീക്കംചെയ്യുന്നു. വരൾച്ചയുടെ കെടുതികളനുഭവിക്കുന്ന മറാത്ത്വാഡ മേഖലയിലെ ബീഡിൽനിന്ന് കരിമ്പുവെട്ടുന്ന ജോലിക്കു പോകുന്ന സ്ത്രീകൾ ആർത്തവം കാരണം തൊഴിൽ മുടങ്ങുന്നത് തടയാൻവേണ്ടിയാണ് ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്കു വിധേയരാവുന്നത്. ഇതുസംബന്ധിച്ച വാർത്ത ഒരു ദേശീയ ദിനപത്രത്തിൽ വന്നതോടെ ദേശീയ വനിതാ കമ്മിഷൻ ഇതേക്കുറിച്ച് മഹാരാഷ്ട്ര സർക്കാരിനോട് വിശദീകരണം തേടി. സംഭവം നേരിട്ടന്വേഷിക്കാൻ ചീഫ് സെക്രട്ടറി യു.പി.എസ്. മദനിനോട് കമ്മിഷൻ നിർദേശിച്ചു. ബീഡിലെ വൻജാർവാഡി പോലുള്ള ഗ്രാമങ്ങളിലെ 50 ശതമാനത്തോളം സ്ത്രീകളും ഒന്നോ രണ്ടോ കുട്ടികളായ ശേഷം ചെറുപ്രായത്തിൽത്തന്നെ ഗർഭപാത്രം നീക്കം ചെയ്തവരാണെന്ന് വാർത്തയിൽ പറയുന്നു. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ ബീഡിൽനിന്ന് പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ പഞ്ചസാര മേഖലയിലേക്ക് ലക്ഷക്കണക്കിനാളുകളാണ് കരിമ്പുവെട്ടുന്നതിനായി പോകുന്നത്. മിക്ക കുടുംബങ്ങളിലെയും ഭാര്യാഭർത്താക്കൻമാർ ഒരുമിച്ചാണ് കരാർ ജോലിക്കു പോവുക. ഇടയ്ക്ക് ആരെങ്കിലും അവധിയെടുത്താൽ ദിവസം 500 രൂപവെച്ച് കരാറുകാരന് പിഴ നൽകണം. ആർത്തവദിവസങ്ങളിൽ കരിമ്പുവെട്ടുപോലുള്ള കഠിനജോലികൾ ചെയ്യാനാവില്ല. ജോലി തീരുംവരെ സ്ത്രീകളടക്കമുള്ള തൊഴിലാളികൾ കരിമ്പുപാടങ്ങളിൽത്തന്നെയാണ് അന്തിയുറങ്ങുക. ഇവിടെ മറപ്പുരപോലുമുണ്ടാവുകയുമില്ല. ഈ സാഹചര്യത്തിൽ ആർത്തവം കൊണ്ടുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനാണ് ഗർഭപാത്രം നീക്കംചെയ്യുന്നത്. ശസ്ത്രക്രിയയ്ക്കുവേണ്ട പണം കരാറുകാരൻ തന്നെ കടമായി നൽകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ചെറുപ്രായത്തിൽത്തന്നെ ഗർഭപാത്രം നീക്കം ചെയ്യുന്നത് ഹോർമോൺ വ്യതിയാനത്തിനും മാനസികാരോഗ്യപ്രശ്നങ്ങൾക്കും വഴിവെക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കരിമ്പുപാടങ്ങളിലെ തൊഴിലാളിസ്ത്രീകൾ പല വിധത്തിലുള്ള ചൂഷണങ്ങൾക്കും വിധേയരാവുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അതിദയനീയമാണ് ഈ അവസ്ഥയെന്ന് ദേശീയ വനിതാകമ്മിഷൻ അധ്യക്ഷ രേഖാശർമ പറഞ്ഞു. പ്രശ്നപരിഹാരത്തിന് അടിയന്തരനടപടി സ്വീകരിച്ച് റിപ്പോർട്ട് നൽകാൻ കമ്മിഷൻ മഹാരാഷ്ട്രാ സർക്കാരിനോട് ആവശ്യപ്പെട്ടു. content highlights:Remove Ovaries Or We Won't Hire You: Maharashtra Sugarcane Farmers To Women
from mathrubhumi.latestnews.rssfeed http://bit.ly/2UKMPrf
via
IFTTT
No comments:
Post a Comment