കൊച്ചി: ബസ് തകരാറിലായതിനെത്തുടർന്ന് മറ്റൊരു ബസ് എത്തിച്ചതുവഴി 38,000 രൂപ ചെലവായെന്നുപറഞ്ഞാണ് കല്ലട ബസിലെ ജീവനക്കാർ ആക്രമണം തുടങ്ങിയതെന്ന് മർദനമേറ്റ അജയ്ഘോഷ്. മെക്കാനിക്കിനെ കൊണ്ടുവന്ന് വാഹനം ശരിയാക്കാനായിരുന്നു ബസുകാരുടെ പദ്ധതി. ഇത്തരത്തിലാണെങ്കിൽ ആയിരം രൂപയേ ചെലവുവരൂ. എന്നാൽ, അജയ്ഘോഷ് പോലീസിനെ വിളിച്ചതോടെ, പോലീസെത്തി പകരം ബസ് ഏർപ്പാടുചെയ്യാൻ പറഞ്ഞു. ഇതിന്റെ പ്രതികാരം തീർക്കാനാണ് വൈറ്റിലയിൽവെച്ച് അജയ്ഘോഷിനെ മർദിച്ച് അവശനാക്കി ബസിൽനിന്ന് ഇറക്കിവിട്ടതും കൂടെ രണ്ട് യുവാക്കളെ ആക്രമിച്ചതും. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള അജയ് ഘോഷ് പറയുന്നതിങ്ങനെ -''ശനിയാഴ്ച രാത്രി 10-നാണ് തിരുവനന്തപുരത്തുനിന്ന് ബസ് പുറപ്പെട്ടത്. 12.15-ഓടെ ഹരിപ്പാടെത്തിയപ്പോൾ ബ്രേക്ക് ഡൗണായി. ഇതിനിടെ ബസിലെ ഒരു ജീവനക്കാരനെ മാത്രം ഇവിടെനിർത്തി മറ്റു ജീവനക്കാർ മുങ്ങി. തമിഴ്നാട് സ്വദേശിയായ യുവാവ് മാത്രമായിരുന്നു ആകെ ബസിലുണ്ടായിരുന്നത്. മൂന്നരമണിക്കൂർ കഴിഞ്ഞും ബസ് പുറപ്പെടുന്നതിനെക്കുറിച്ച് വിവരം ലഭിക്കാതെയായതോടെ യാത്രക്കാരെല്ലാംകൂടി ഇയാളെ കൈയേറ്റം ചെയ്യുന്നതിലേക്കെത്തി. ഇതിനിടെയാണ് പ്രശ്നം പരിഹരിക്കാൻ പോലീസിനെ വിളിച്ചത്. തൊട്ടുമുമ്പ് 'സുരേഷ് കല്ലട' ബസിന്റെ ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും മറുപടി ഭീഷണിയായിരുന്നു. തുടർന്ന് കായംകുളം ഡിവൈ.എസ്.പി.യെ ഫോണിൽ ബന്ധപ്പെട്ടു. തുടർന്ന് ഹരിപ്പാട് സി.ഐ. എത്തി മറ്റൊരുവാഹനം ഏർപ്പാടുചെയ്യാൻ നിർദേശിച്ചു. ഇതിനിടെ മുങ്ങിയ ബസിലെ മറ്റ് ജീവനക്കാർ യാത്രാമധ്യേ ബസിൽ തിരിച്ചുകയറി. പോലീസിനെ വിളിച്ചതുകൊണ്ട് മാത്രമാണ് മറ്റൊരു ബസ് വിളിക്കേണ്ടിവന്നതെന്നും ഇതിന് 38,000 രൂപ ചെലവായെന്നും പറഞ്ഞ് എന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു. എന്നാൽ, ബസിലുണ്ടായിരുന്ന രണ്ടുയുവാക്കൾ എതിർത്തതോടെ ഇവർ പിൻവലിഞ്ഞു. വൈറ്റിലയിൽ ബസ്സെത്തിയപ്പോൾ പോലീസ് ഉദ്യോഗസ്ഥർ എന്നുപറഞ്ഞ് മൂന്നുപേരെത്തി എന്റെ മൊബൈൽ ഫോൺ വാങ്ങിച്ചെടുത്തു. ബസിൽ നിന്നിറക്കി മർദിക്കാൻ തുടങ്ങിയതോടെയാണ് ഇവർ ഗുണ്ടകളാണെന്ന് തിരിച്ചറിഞ്ഞത്. 15-ഓളം പേരെത്തി ബസിനകത്തേക്ക് ഇരച്ചുകയറി യുവാക്കളെ ആക്രമിക്കുകയായിരുന്നു. ഓടിരക്ഷപ്പെടാൻ നോക്കിയ എന്നെ ഇവർ പിന്തുടരുകയും കരിങ്കൽകൊണ്ട് തലയ്ക്ക് എറിയുകയും ചെയ്തു. ഓട്ടോറിക്ഷ പിടിച്ച് രക്ഷപ്പെട്ടശേഷം മരട് പോലീസിൽ വിവരം അറിയിച്ചു. പോലീസിന്റെ നേതൃത്വത്തിൽ ഞങ്ങൾ നടത്തിയ തിരച്ചിലിലാണ് മർദനമേറ്റ് അവശരായ രണ്ട് യുവാക്കളെ കണ്ടെത്തിയത്. തൃപ്പൂണിത്തുറയിലെ ആശുപത്രിയിൽ അഡ്മിറ്റാകാനുള്ള പോലീസിന്റെ നിർദേശപ്രകാരം ഞങ്ങൾ അവിടേക്കുപോയി. എന്നാൽ, ആശുപത്രിയുടെ മുന്നിൽ ഗുണ്ടകൾ നിൽക്കുന്നതാണ് അവിടെ കണ്ടത്. അതോടെ ഓട്ടോറിക്ഷയിൽ ഇവിടെനിന്ന് രക്ഷപ്പെട്ട് കലൂരിൽ യുവാക്കളെ ഇറക്കിയശേഷം അയ്യപ്പൻകാവിലെ സുഹൃത്തിന്റെ വീട്ടിലേക്കുപോയി. ഫോണിനോടൊപ്പം ഒരു ലക്ഷത്തിലേറെ രൂപ അടങ്ങിയ ബാഗും അക്രമിസംഘം തട്ടിയെടുത്തു''. പ്രതിഷേധം കനക്കുന്നു കല്ലട ബസിനെതിരേ സാമൂഹികമാധ്യമങ്ങളിലടക്കം വ്യാപക പ്രതിഷേധം. വൈറ്റിലയിലെ ബസിന്റെ ഓഫീസിനുനേരെ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധമുണ്ടായി. സംഭവത്തെക്കുറിച്ച് ഗതാഗത കമ്മിഷണറുമായി സംസ്ഥാന പോലീസ് മേധാവി സംസാരിച്ചിട്ടുണ്ട്. ബസ് ഏജൻസിയുടെ ഉടമയെ നോട്ടീസ് നൽകി വിളിച്ചുവരുത്താൻ ദക്ഷിണമേഖല എ.ഡി.ജി.പി. മനോജ് എബ്രഹാമിന് നിർദേശം നൽകി. കമ്പനിയുടെ തിരുവനന്തപുരത്തെ പ്രതിനിധികളെ പോലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തും. ബസിലെ അനിഷ്ട സംഭവങ്ങൾ ഷൂട്ടുചെയ്ത് ഫെയ്സ്ബുക്കിൽ പോസ്റ്റുചെയ്ത ജേക്കബ് ഫിലിപ്പിനെ സംസ്ഥാന പോലീസ് മേധാവി ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു. കെ.ആർ. സുരേഷ് കുമാറിന്റെ പേരിലുള്ള ബസ് ഇരിങ്ങാലക്കുടയിലാണ് രജിസ്റ്റർചെയ്തിരിക്കുന്നത്. അതിനാൽ തുടർനടപടികൾക്കായി കേസ് അങ്ങോട്ട് കൈമാറും. Content Highlights:passengers attacked by suresh kallada bus employees
from mathrubhumi.latestnews.rssfeed http://bit.ly/2IPXgU7
via
IFTTT
No comments:
Post a Comment