കാഠ്മണ്ഡു: ലോകത്തെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ എവറസ്റ്റിൽ പർവതാരോഹകരും സഹായികളും തള്ളുന്ന മാലിന്യം നീക്കൽ പദ്ധതി രണ്ടാംവാരത്തിലേക്ക്. നേപ്പാൾ സർക്കാർ ഏപ്രിൽ 14-ന് ആരംഭിച്ച 'എവറസ്റ്റ് ശുചീകരണ'ത്തിൽ ഇതുവരെ 3000 കിലോ ഖരമാലിന്യം ശേഖരിച്ചുകഴിഞ്ഞതായി അധികൃതർ അവകാശപ്പെട്ടു. നേപ്പാളിലെ സൊലുഖുമ്പു ജില്ലയിലെ ഖുമ്പു പസങ്കമു നഗരസഭയാണ് 45 ദിവസത്തെ ശുചീകരണപരിപാടി ആരംഭിച്ചത്. 10,000 കിലോഗ്രാം മാലിന്യം തിരിച്ചെടുക്കുകയാണ് ലക്ഷ്യം. 2.3 കോടി നേപ്പാളി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതുവരെ തിരിച്ചെടുത്ത മാലിന്യത്തിൽ 2000 കിലോ ഒഖൽദുംഗയിലേക്ക് മാറ്റിയതായി നേപ്പാൾ വിനോദസഞ്ചാരവകുപ്പ് ഡയറക്ടർ ജനറൽ ദണ്ടുരാജ് ഖിംറെ പറഞ്ഞു. എവറസ്റ്റിന്റെ ബെയ്സ് ക്യാന്പിലാണ് ഇപ്പോൾ ശുചീകരണം നടക്കുന്നത്. പ്രവർത്തകർക്കുള്ള ഭക്ഷണം, വെള്ളം, താമസസൗകര്യം എല്ലാം ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടെനിന്നുമാത്രം 5000 കിലോഗ്രാം മാലിന്യം തിരിച്ചെടുക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. നാല് മൃതദേഹങ്ങളും ഇവിടെനിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇതാദ്യമായാണ് എവറസ്റ്റ് ശുചീകരണത്തിന് കൂട്ടായൊരു പ്രവർത്തനം നടക്കുന്നത്. ഒട്ടേറെ സർക്കാർ, ഇതര ഏജൻസികളും രംഗത്തുണ്ട്. വർഷംതോറും നൂറുകണക്കിന് പർവതാരോഹകരും അവരെ സഹായിക്കുന്ന ഷെർപ്പകളും മറ്റുമായി ഒട്ടേറെപ്പേർ എവറസ്റ്റ് കയറാൻ എത്തുന്നുണ്ട്. ഇവർ ഉപയോഗശേഷം ഉപേക്ഷിക്കുന്ന ഓക്സിജൻ കാനുകൾ, അടുക്കള മാലിന്യം, ഭക്ഷണാവശിഷ്ടം, ബിയർ ബോട്ടിൽ തുടങ്ങിയവയാണ് പ്രധാനപ്രശ്നം. ഈ വർഷം 500 വിദേശ പർവതാരോഹകരെയാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. ഇവരെ സഹായിക്കുന്ന ആയിരത്തോളം പേരുമുണ്ടാവും. കഴിയുന്നത്ര മാലിന്യംനീക്കി കൊടുമുടിയുടെ പരിശുദ്ധി നിലനിർത്തുകയാണ് ലക്ഷ്യം. ഒന്നരമാസം നീളുന്ന ശുചീകരണം മേയ് 29-ന് അവസാനിക്കും. ശേഖരിച്ച മാലിന്യം അന്ന് നാംച്ചെ നഗരത്തിൽ പ്രദർശിപ്പിക്കും. തുടർന്ന് കാഠ്മണ്ഡുവിലെത്തിച്ച് ലോകപരിസ്ഥിതിദിനമായ ജൂൺ അഞ്ചിനുശേഷം പുനചംക്രമണത്തിന് അയക്കും. content highlights:3,000 kg of garbage collected from Mt. Everest, as Nepal's clean-up campaign gathers momentum
from mathrubhumi.latestnews.rssfeed http://bit.ly/2XVzudo
via
IFTTT
No comments:
Post a Comment