കോഴിക്കോട്: പത്തുലക്ഷത്തോളം മലയാളികളുള്ള ബെംഗളുരുവിൽ നിന്നും കേരളത്തിലേക്ക് വേണ്ടത്ര ട്രെയിൻ സർവീസുകൾ അനുവദിക്കാത്തത് സ്വകാര്യ ബസ് ലോബിയുടെ സ്വാധീനം കൊണ്ടെന്ന ആരോപണം ശക്തമാകുന്നു. ബെംഗളുരുവിൽ നിന്നും നിരവധി പേർ സ്ഥിരമായി യാത്ര ചെയ്യുന്ന മലബാർ മേഖലയിലേക്ക് യശ്വന്ത്പുർ എക്സ്പ്രസിനെ മാത്രം ആശ്രയിക്കേണ്ട അവസ്ഥയാണ് ഇന്നും നിലനിൽക്കുന്നത്. തെക്കൻ ജില്ലകളിലേക്ക് കൂടുതൽ ട്രെയിനുകളുണ്ടെങ്കിലും വലിയ തിരക്കു കാരണം ആളുകൾക്ക് സ്വകാര്യ ബസുകളെ ആശ്രയിക്കേണ്ടി വരുന്നു. കൊച്ചുവേളിയിൽ നിന്ന് സ്പെഷ്യൽ സർവീസുകളടക്കം ആറ് ട്രെയിനുകളും കന്യാകുമാരിയിൽ നിന്നും എറണാകുളത്തുനിന്നും ഒന്നു വീതം ട്രെയിനുകളുമുണ്ട്. എന്നാൽ കണ്ണൂരിൽ നിന്നും കോഴിക്കോട് പാലക്കാട് വഴി ഒരു ട്രെയിൻ മാത്രമാണുള്ളത്. ഈ യെശ്വന്ത്പുർ എക്സപ്രസിനാണെങ്കിൽ 19 കോച്ചു മാത്രമേയുള്ളൂ. കണ്ണൂരിൽ നിന്നും മംഗലാപുരം രണ്ടു ട്രെയിനുകളുണ്ടെങ്കിലും ആകെ ഏഴ് സർവീസുകൾ മാത്രമേയുള്ളൂ. ഇവ കണ്ണൂർ, കാസർഗോഡ് ജില്ലകളിലുള്ളവർക്ക് മാത്രമേ പ്രയോജനപ്പെടുകയുളളൂ. മംഗളുരുവിൽ നിന്നും ബെംഗളുരുവിലേക്കുള്ള ട്രെയിൻ കണ്ണൂരിലേക്ക് നീട്ടണമെന്ന ആവശ്യവും ശക്തമാണ്. തെക്കൻ കേരളത്തിൽനിന്നും വടക്കൻ കേരളത്തിൽനിന്നും ബെംഗളൂരുവിലേക്കുള്ള യാത്രക്കാരുടെ എണ്ണം തുല്യമാണ്. അവധി ദിനങ്ങളിൽ ശരാശരി 12,500 യാത്രക്കാരും അല്ലാത്തദിവസങ്ങളിൽ 10,000 യാത്രക്കാരുമാണ് ഇരുമേഖലയിൽനിന്നും ഉണ്ടാവാറുള്ളത്. വേണ്ടത്ര ട്രെയിനുകളില്ലാത്തതും ഉള്ള ട്രെയിനുകളിൽ സീറ്റു കിട്ടാത്തതുമാണ് സ്വകാര്യ ബസ് ലോബികൾ പിടിമുറുക്കാൻ കാരണമായത്. കേരളത്തിലെ പ്രധാന നഗരങ്ങളിൽ നിന്നെല്ലാം ബെംഗളുരുവിലേക്ക് ബസുണ്ട്. അതുകൊണ്ടു തന്നെ അവിടത്തെ മലയാളികൾ ആശ്രയിക്കുന്നതും ബസ് തന്നെ. തീവണ്ടി നിരക്കിന്റെ നാലും അഞ്ചും ഇരട്ടിയാണ് സ്വകാര്യബസുകളിൽ നൽകേണ്ടി വരുന്നത്. ബെംഗളുരു റൂട്ട് സ്വകാര്യ ബസുകളുടെ കുത്തകയായതിന്റെ ഫലമാണ് കണ്ണൂരിൽ നിന്നും യെശ്വന്ത്പുരിലേക്കുള്ള ട്രെയിൻ ഒട്ടും സൗകര്യങ്ങളില്ലാത്ത ബാനസവാടി സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കുന്ന സ്ഥിതിയിലേക്ക് എത്തിച്ചത് എന്ന് നേരത്തേ ആരോപണമുണ്ടായിരുന്നു. ഈ ട്രെയിൻ വീണ്ടും യെശ്വന്ത്പുരിൽ നിന്നും സർവീസ് തുടങ്ങിയത് അടുത്ത ദിവസമാണ്. കേരളത്തിൽനിന്ന് ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ, പുതുച്ചേരി തുടങ്ങിയ സ്ഥലങ്ങളിലേക്ക് പുതിയ ട്രെയിനുകൾ വേണമെന്ന് നിരന്തരം ആവശ്യമുയരുമ്പോഴും അനുവദിക്കാത്തത് സ്വകാര്യബസ് ലോബിയുടെ ഇടപെടൽകാരണമാണെന്ന് ആരോപണമുയരുന്നുണ്ട്. കേരളത്തിലെ സാധാരണക്കാരായ യാത്രക്കാർക്ക് മിതമായ നിരക്കിൽ സുഗമയാത്ര ഉറപ്പാക്കാൻ കൂടുതൽ തീവണ്ടികൾ അനുവദിക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യാ റെയിൽ യൂസേഴ്സ് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു. തിരക്കുള്ള റൂട്ടുകളിൽ കേരളത്തിനുമാത്രം കൂടുതൽ തീവണ്ടികൾ അനുവദിക്കാത്തത് സ്വകാര്യബസ് ലോബിയുടെ സമ്മർദം കാരണമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. അവധിക്കാല തിരക്ക് പരിഗണിച്ച് കൊച്ചുവേളിയിൽനിന്ന് ബെംഗളൂരുവിലേക്ക് പ്രതിവാര തീവണ്ടി സർവീസ് നടത്താൻ തീരുമാനമായിട്ടുണ്ട്. ഞായറാഴ്ചകളിൽ വൈകീട്ട് കൊച്ചുവേളിയിൽനിന്നും തിങ്കളാഴ്ചകളിൽ ബെംഗളുരു കൃഷ്ണരാജപുരത്തുനിന്ന് തിരിച്ചുമാണ് സർവീസ്. യാത്രക്കാർ കൂടുതലുള്ള ഞായറാഴ്ചകളിൽ സ്വകാര്യ ബസ് സർവീസുകൾ ഉയർന്ന നിരക്കാണ് ഈടാക്കുന്നത്. സ്വകാര്യ സർവീസുകളുടെ ചൂഷണം തടയാൻ ഞായറാഴ്ച സർവീസ് സഹായിക്കും. എന്നാൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലുള്ളവർക്ക് തീവണ്ടി പ്രയോജനപ്പെടില്ല. Content highlights:10000 passengers a day, Railway continues to ingore Bangalore Keralites
from mathrubhumi.latestnews.rssfeed http://bit.ly/2GS4Cnx
via
IFTTT
No comments:
Post a Comment