തേഞ്ഞിപ്പലം: സി.സോൺ കലോത്സവവുമായി ബന്ധപ്പെട്ട് കാലിക്കറ്റ് സർലകലാശാലയിൽ കഴിഞ്ഞദിവസം ആരംഭിച്ച എസ്.എഫ്.ഐ-എം.എസ്.എഫ് സംഘർഷം രണ്ടാംദിവസം തെരുവ് യുദ്ധത്തിലെത്തി. കഴിഞ്ഞദിവസം സംഘർഷത്തിൽ എം.എസ്.എഫ് പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. ഇതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച യൂത്ത്ലീഗും, എം.എസ്.എഫും സംയുക്തമായി സർവകലാശാലയിലേക്ക് നടത്തിയ മാർച്ച് പോലീസും വിദ്യാർഥികളും തമ്മിലുള്ള തെരുവ് യുദ്ധത്തിൽ കലാശിച്ചു. എം.എസ്.എഫ് യൂണിയനുകളിലുള്ള മൂന്ന് കോളേജുകളിലെ 166 വിദ്യാർഥികളെ സി.സോൺ കലോത്സവത്തിൽ പങ്കെടുപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി എം.എസ്.എഫ് നടത്തിയ പ്രതിഷേധ പരിപാടിയാണ് പ്രശ്നത്തിന് തുടക്കം. കലോത്സവത്തിൽ പങ്കെടുപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ഈ വിദ്യാർഥികൾ ഹൈക്കോടതി ഉത്തരവുമായി എത്തിയിരുന്നു. ഈ വിദ്യാർഥികളെ എസ്.എഫ്.ഐ പ്രവർത്തകർ ഇന്നലെ മർദിച്ചതിൽ പ്രതിഷേധിച്ചായിരുന്നു വെള്ളിയാഴ്ചത്തെ യൂത്ത്ലീഗ്-എം.എസ്.എഫ്. പ്രതിഷേധം. വെള്ളിയാഴ്ചത്തെ സംഘർഷത്തിൽ ഏഴ് പോലീസുകാരും മാധ്യമപ്രവർത്തകരും വിദ്യാർഥികളും ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. സി.ടി.വി. കാമറമാൻ സയിദ് മുഹമ്മദ് തങ്ങൾ, ഏഷ്യാനെറ്റ് കാമറമാൻ വി.ആർ. രാഗേഷ്, ദേശാഭിമാനി റിപ്പോർട്ടർ സിറിൾ എന്നിവർക്കാണ് പരിക്കേറ്റത്. കലോത്സവത്തിന് ആശംസയേകി എസ്.എഫ്.ഐ സർവകലാശാല പ്രവേശന കവാടത്തിൽ സ്ഥാപിച്ച ബാനർ സംഘർഷത്തിൽ പ്രതിഷേധക്കാർ കത്തിച്ചു. ഇതോടെ സംഘർഷം പോലീസിന് നിയന്ത്രിക്കാനാവാത്ത അവസ്ഥയിലായി. മലപ്പുറം ഡി.വൈ.എസ്.പി ജലീൽ തോട്ടത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ലാത്തിച്ചാർജ് നടത്തി പ്രവർത്തകരെ പിരിച്ച് വിടാൻ നോക്കിയെങ്കിലും പ്രതിഷേധക്കാർ കാമ്പസിനകത്ത് കയറുകയായിരുന്നു. പ്രതിഷേധക്കാർ കോഴിക്കോട് കുറ്റിപ്പുറം റോഡ് ഉപരോധിച്ചു. എസ്.എഫ്.ഐ.-എം.എസ്.എഫ്. സംഘർഷത്തിലും എം.എസ്.എഫ്. മാർച്ചിലും മാധ്യമ പ്രവർത്തകരെ അക്രമിച്ചതിൽ കാലിക്കറ്റ് സർവകലാശാല പ്രസ് റിപ്പോർട്ടേഴ്സ് ക്ലബ്ബ് പ്രതിഷേധിച്ചു. അക്രമികൾക്കെതിരെ കർശന നടപടി വേണമെന്ന് യോഗം ആവശ്യപ്പെട്ടു. സെക്രട്ടറി പി. പ്രശാന്ത് കുമാർ അധ്യക്ഷനായി. സി.കെ. ഷിജിത്ത്, എം. രാജേന്ദ്രൻ, എം. ദേവദാസ് വേലായുധൻ മൂന്നിയൂർ എന്നിവർ പ്രസംഗിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2ToGX6a
via
IFTTT
No comments:
Post a Comment