എ.ഐ.സി.സിയിലെ തൂപ്പുകാർക്കും ചായകൊണ്ടുവരുന്നവർക്കും സീറ്റ് നൽകാനാവില്ല സോണിയ ഗാന്ധി മുതലുള്ള കോൺഗ്രസ് ദേശീയ നേതാക്കൾ അണിനിരന്ന വേദിയിൽ വെച്ച് ഒരു ബ്ലോക്ക് പ്രസിഡന്റ് ഇങ്ങനെ പറഞ്ഞു. കോൺഗ്രസ് നേതാക്കളെല്ലാം സോണിയയുടേയും മറ്റും സ്തുതിപാടകരായി മാറിയ വേദിയിലാണ് ഒരു മലയാളി തനി ഹിന്ദിയിൽ ഇങ്ങനെ ഒരു പ്രസംഗം നടത്തിയത്. ഉടുമ്പൻചോലയിൽ കഴിഞ്ഞ തവണ എംഎം മണിക്കെതിരെ മത്സരിച്ച സേനാപതി വേണുവായിരുന്നു ഈ ഒറ്റ പ്രസംഗത്തിലൂടെ താരമായി മാറിയ നേതാവ്. 2009-ൽ തൃശൂരിൽ മത്സരിക്കാൻ കണ്ണുംനട്ടിരുന്ന ടോംവടക്കനെ ഉന്നംവെച്ചായിരുന്നു വേണു ഇത്തരത്തിൽ പ്രസംഗം നടത്തിയത്. 2009 ഫിബ്രവരിയിൽ ഡൽഹിയിൽ നടന്ന കോൺഗ്രസ് പ്രാദേശിക നേതാക്കളുടെ ദേശീയ സമ്മേളനത്തിലായിരുന്നു ഉടുമ്പഞ്ചോല ബ്ലോക്ക് പ്രസിഡന്റ് സേനാപതി വേണുവിന്റെ പലരേയും ഞെട്ടിച്ച ഈ പ്രസംഗം. ഏതായാലും വേണുവിന്റെ അന്നത്തെ പ്രസംഗമാണ് ടോം വടക്കന്റെ സ്ഥാനാർഥിത്വം തെറിപ്പിക്കുന്നതിന് നിമിത്തമായ കാരണങ്ങളിലൊന്ന്. സീറ്റ് നിഷേധിച്ചതോടെ ടോം വടക്കൻ കേരളത്തിലെ പാർട്ടി നേതാക്കളുമായി കൂടുതൽ അകൽച്ചയിലായി. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വടക്കൻ പലതവണ ഹൈക്കമാൻഡ് വഴി കേരളത്തിൽ സ്ഥാനാർഥിത്വത്തിന് ശ്രമിച്ചിരുന്നെങ്കിലും കേരളത്തിലെ നേതാക്കൾ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. കോൺഗ്രസ് തന്നെ ഉപയോഗിച്ച് വലിച്ചെറിഞ്ഞെന്ന പരാതിയോടെ ഇപ്പോൾ ബിജെപിയിൽ ചേർന്ന ടോം വടക്കന്റെ മത്സരിക്കാനുള്ള മോഹം പൂവണിയുമോ എന്നേ അറിയാനുള്ളൂ തൃശൂർ തന്നെയാണ് വടക്കന്റെ ലക്ഷ്യം. എന്നാൽ ബിജെപി കേരള നേതാക്കൾ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നതും കണ്ടറിയണം.തൃശൂരല്ലെങ്കിൽ ചാലക്കുടിയിൽ സ്ഥാനാർഥിയാക്കിയേക്കാനും സാധ്യതയുണ്ട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കേരളത്തിൽ സന്ദർശനം നടത്തുന്നതിനിടെയാണ് സംസ്ഥാനത്തെ ഒരു നേതാവിനെ പാളയത്തിലെത്തിക്കാൻ ബിജെപിക്ക് സാധിച്ചതെന്നതും ശ്രദ്ധേയമാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2UBcyPt
via
IFTTT
No comments:
Post a Comment