കോഴിക്കോട്: രാജ്യത്തിന് 30,000 കോടി രൂപ നഷ്ടംവരുത്തിയ റഫാൽ ഇടപാട് നിഷ്പക്ഷമായി അന്വേഷിച്ച് സത്യം പുറത്തുവന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും അനിൽ അംബാനിയും അഴിക്കുള്ളിലാവുമെന്ന് എ.ഐ.സി.സി. അധ്യക്ഷൻ രാഹുൽഗാന്ധി. മലബാറിലെ ജില്ലകളിൽനിന്നുള്ള കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്ത ജനമഹാറാലി കോഴിക്കോട് കടപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഹുൽ. ലോകത്തെ ഏറ്റവും വലിയ ആയുധ ഇടപാടായ റഫാൽ കരാറിന് നേതൃത്വം നൽകിയത് എ.കെ. ആന്റണി പ്രതിരോധമന്ത്രിയായിരുന്നപ്പോഴാണ്. അന്ന് ഒരുവിമാനത്തിന് 526 കോടി രൂപയാണ് വില നിശ്ചയിച്ചത്. 95 ശതമാനം കരാർപ്രവർത്തനവും പൂർത്തിയായപ്പോഴാണ് മോദി അധികാരത്തിൽ വന്നത്. അനിൽ അംബാനിയെയും കൂട്ടി മോദി ഫ്രാൻസിൽപ്പോയി ചർച്ച നടത്തിയത് രേഖകളിൽ വ്യക്തമാണ്. മോദിയോടൊപ്പം പോകുന്നതിന് ആഴ്ചകൾക്കുമുൻപ് ഫ്രാൻസിലെത്തി അംബാനി അവിടത്തെ പ്രതിരോധമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. നേരത്തേ വാങ്ങാൻ നിശ്ചയിച്ച വിമാനങ്ങളുടെ എണ്ണം വെട്ടിക്കുറച്ചു -രാഹുൽ പറഞ്ഞു. രാജ്യത്തിന്റെ 30,000 കോടി രൂപ നഷ്ടപ്പെടുത്തുന്ന കരാറിലേക്ക് കാര്യങ്ങളെത്തിച്ചത് പ്രധാനമന്ത്രിയുടെ വ്യക്തിപരമായ ഇടപെടലാണ്. മോദി വ്യക്തിപരമായി സമാന്തരചർച്ചകൾ നടത്തിയെന്ന് പ്രതിരോധമന്ത്രാലയ രേഖകളിൽ വ്യക്തമാണ്. വിവാദമായപ്പോൾ സി.ബി.ഐ. മേധാവി അന്വേഷിക്കാൻ തീരുമാനിച്ചു. അർധരാത്രിയിൽ സി.ബി.ഐ. മേധാവിയെ മാറ്റുന്ന അസാധാരണ സംഭവത്തിന് രാജ്യം സാക്ഷിയായി. കോടതി ഉത്തരവുപ്രകാരം തിരിച്ചെടുത്തശേഷം മണിക്കൂറുകൾക്കുള്ളിൽ അദ്ദേഹത്തെ മാറ്റി. റഫാൽ വിഷയം സത്യസന്ധമായി അന്വേഷിച്ചാൽ മോദിയുടെയും അംബാനിയുടെയും സ്ഥാനം ജയിലിലാവും -രാഹുൽ കൂട്ടിച്ചേർത്തു. കേരളം നീതിയുടെ മണ്ണ് കേരളത്തിൽ അക്രമം നടത്തി അധികാരത്തിൽ തുടരാനുള്ള ശ്രമമാണ് സി.പി.എം. നടത്തുന്നത്. കാസർകോട്ട് രണ്ട് നിരപരാധികളായ ചെറുപ്പക്കാരെ കൊന്നത് ഇതിനുതെളിവാണ്. നീതിയുടെ മണ്ണാണ് കേരളം. ഈ രണ്ട് ചെറുപ്പക്കാർക്കും നീതി ലഭിക്കുകതന്നെ ചെയ്യും -രാഹുൽ പറഞ്ഞു. പ്രളയം വന്ന് ആയിരക്കണക്കിന് കുടുംബങ്ങൾ ദുരിതത്തിലായപ്പോൾ ഒന്നുംചെയ്യാതെ സി.പി.എം. നാട്ടിൽ കൊലപാതകം നടത്തുകയാണ്. കശുവണ്ടി മേഖലയിൽ മൂന്നുലക്ഷം സ്ത്രീകൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. റബ്ബർ പ്ലാന്റേഷനുകൾ തകർന്നു. ഹിംസാധിഷ്ഠിതമായ സി.പി.എമ്മിന്റെ ആശയം പൊള്ളയാണെന്ന് തിരിച്ചറിയാൻ അവർക്ക് കുറച്ചുകാലംകൂടി വേണ്ടിവരും. ബി.ജെ.പി., ആർ.എസ്.എസ്., സി.പി.എം. അക്രമത്തെ നേരിട്ടുകൊണ്ടാണ് കേരളത്തിൽ കോൺഗ്രസ് പ്രവർത്തിക്കുന്നത്. അക്രമം ദുർബലന്റെ ആയുധമാണ്. ഹിംസയെ അഹിംസകൊണ്ട് നേരിടുന്ന കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരെ ഓർത്ത് അഭിമാനിക്കുന്നുവെന്ന് രാഹുൽ പറഞ്ഞു. കോൺഗ്രസ് രാജ്യത്തിന്റെ മൊത്തം ജനവിഭാഗങ്ങളുടെയും വികാര, വിചാരങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കുമ്പോൾ താൻ പറയുന്നത് രാജ്യം അനുസരിക്കണമെന്ന നിലയിലാണ് മോദി പ്രവർത്തിക്കുന്നത്. ജാതി, മത, ഭാഷ വ്യത്യാസമില്ലാതെ എല്ലാവർക്കുമായി കവാടം തുറന്നുവെച്ച പാർട്ടിയാണ് കോൺഗ്രസെന്നും രാഹുൽ ഓർമിപ്പിച്ചു. കെ.പി.സി.സി. പ്രസിഡന്റ്് മുല്ലപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, മുകുൾവാസ്നിക്, കെ.സി. വേണുഗോപാൽ, ഉമ്മൻചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ്ബഷീർ, എം.കെ. രാഘവൻ, പി.വി. അബ്ദൾവഹാബ്, ബെന്നി ബെഹനാൻ എന്നിവർ സന്നിഹിതരായിരുന്നു. ഡി.സി.സി. പ്രസിഡന്റ് ടി. സിദ്ദിഖ് സ്വാഗതവും കെ.പി.സി.സി. സെക്രട്ടറി കെ. പ്രവീൺകുമാർ നന്ദിയും പറഞ്ഞു. എം.പി. അബ്ദുസ്സമദ് സമദാനി രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തി. എ.ഐ.സി.സി. അംഗം പി.വി. ഗംഗാധരനും കെ.പി.സി.സി. ജനറൽസെക്രട്ടറി കെ.പി. അനിൽകുമാറും ചേർന്ന് രാഹുലിനെ ഹാരാർപ്പണം നടത്തി. അധികാരത്തിൽ വന്നാൽ നിയമനിർമാണ സഭകളിൽ 33 ശതമാനം വനിതാസംവരണം കോഴിക്കോട്: കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ 2019-ൽത്തന്നെ ലോക്സഭയിലും രാജ്യസഭയിലും നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പുവരുത്തുമെന്ന് എ.ഐ.സി.സി. അധ്യക്ഷൻ രാഹുൽഗാന്ധി. വനിതകൾ രാജ്യത്തിന്റെ നട്ടെല്ലാണെന്ന് പറഞ്ഞുകൊണ്ടാണ് രാഹുൽ വനിതാസംവരണ കാര്യത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കിയത്. കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ തൊഴിലവസരങ്ങളിലും 33 ശതമാനം വനിതാ സംവരണം ഉറപ്പുവരുത്തും. ഉന്നതവിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും പാവപ്പെട്ടവർക്ക് മെച്ചപ്പെട്ട അവസരം ലഭിക്കാൻ പരിശ്രമിക്കും. കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഇതിനായി വിദ്യാഭ്യാസരംഗത്ത് ആറുശതമാനം ബജറ്റിൽ നീക്കിവെക്കുമെന്നും രാഹുൽ പറഞ്ഞു. Content Highlights:rahul gandhi speech in kozhikode about rafale deal
from mathrubhumi.latestnews.rssfeed https://ift.tt/2T2LMxS
via
IFTTT
No comments:
Post a Comment