തൃശ്ശൂർ: കാലാവസ്ഥാവ്യതിയാനം തൃശ്ശൂരിലെ മദ്യപ്പൂമരമെന്ന ഇലിപ്പയെ ബാധിച്ചില്ല. മാർച്ചിന്റെ തുടക്കത്തിൽ ഇലിപ്പമരം കൃത്യമായി പൂത്തു. ഈമരം കാൽനൂറ്റാണ്ടായി കൃത്യമായി മാർച്ച് ആരംഭത്തിൽ പൂക്കാറുണ്ടെന്ന് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ സസ്യശാസ്ത്രവിഭാഗം മേധാവിയായിരുന്ന ഡോ. പി.എൻ. ഗണേശ് പറഞ്ഞു. തൃശ്ശൂർ നഗരത്തിൽ വടക്കേ സ്റ്റാൻഡിനു സമീപം രാമവർമ ആയുർവേദ ആശുപത്രി അങ്കണത്തിലാണ് ഈ അപൂർവമരമുള്ളത്.ഈ മരം സസ്യശാസ്ത്രകുതുകികളുടെ ഗവേഷണ-നിരീക്ഷണ ഇനമാണ്. ഔഷധഗുണം ഏറെയുള്ള ഇലിപ്പമരത്തിന്റെ പൂക്കൾക്കും കായ്ക്കൾക്കും മദ്യമുണ്ടാക്കാനുള്ള വീര്യമുണ്ടെന്ന് പറയുന്നു. തൃശ്ശൂരിലുള്ളത് ആൺമരമാണ്. അതിനാൽ പൂക്കുക മാത്രമാണ് ചെയ്യുക. കായകളുണ്ടാകാറില്ല. ഇലിപ്പയുടെ തൊലി മനുഷ്യരുടെ ത്വഗ്രോഗത്തിനുള്ള മരുന്നുണ്ടാക്കാൻ ഉപയോഗിക്കുന്നുണ്ട്. എന്നാൽ, ഇതിനേക്കാൾ ഉപയോഗമുണ്ട് ഇലിപ്പയുടെ പൂവിനും കായയ്ക്കും. മധ്യേന്ത്യയിൽ ആദിവാസിസമൂഹം ഇതിന്റെ പൂവും കായയും വാറ്റി മദ്യമുണ്ടാക്കാറുണ്ട്. മധ്യേന്ത്യയിൽ ഇലിപ്പപ്പൂക്കൾക്ക് കിലോഗ്രാമിന് 22 രൂപയെന്ന നിശ്ചിതവിലയുണ്ട്. ഇത് 30 രൂപയാക്കി താങ്ങുവില നിശ്ചയിക്കണമെന്നാണ് ഇവിടത്തുകാരുടെ ആവശ്യം. മധ്യേന്ത്യൻ കാടുകളിൽനിന്ന് പ്രതിവർഷം 10 ലക്ഷം ടൺ ഇലിപ്പപ്പൂക്കളാണ് ആദിവാസികൾ ശേഖരിക്കുന്നത്. തൃശ്ശൂരിൽ ഇലിപ്പമരം നിൽക്കുന്ന സ്ഥലത്ത് മുമ്പ് വിഷചികിത്സാകേന്ദ്രമായിരുന്നു. അന്ന് ചികിത്സയ്ക്കായി നട്ടുപിടിപ്പിച്ചതാണ് ഈ മരമെന്ന് കരുതുന്നു. ഇലിപ്പയിൽ വൈകീട്ട് ആറരയ്ക്കാണ് പൂക്കൾ വിരിയുക. രൂക്ഷഗന്ധമാണ് പൂക്കൾക്ക്. ഇളംചുവപ്പുനിറത്തിൽ വളരുന്ന തളിരിലയ്ക്ക് താഴേക്ക് തൂങ്ങിയാണ് പൂക്കളുണ്ടാവുക. കേരളത്തിൽ അപൂർവമായ ഇലിപ്പയെപ്പറ്റി പഠിക്കാൻ സസ്യശാസ്ത്രവിദ്യാർഥികൾ ഈ മരം പൂക്കുന്ന സമയത്ത് തൃശ്ശൂരിലെത്താറുണ്ട്. Content Highlights:madhyapoomaram in thrissur
from mathrubhumi.latestnews.rssfeed https://ift.tt/2T9ZoMA
via
IFTTT
No comments:
Post a Comment