ആലപ്പുഴ: ഹാട്രിക് വിജയത്തിനായി മത്സരിക്കുമെന്ന് ഉറപ്പിച്ചിരുന്ന കെ.സി.വേണുഗോപാൽ മത്സരത്തിൽനിന്ന് പിന്മാറിയതോടെ കോൺഗ്രസ് ക്യാമ്പിൽ അമ്പരപ്പ്. എ.ഐ.സി.സി. സംഘടനാ ചുമതലയോടെ മത്സരിക്കുന്നത് ആലപ്പുഴക്കാരോടുള്ള ദ്രോഹമാകുമെന്നറിയിച്ചാണ് കെ.സി.വേണുഗോപാലിന്റെ പിന്മാറ്റം. പാർലമെന്റ് കൺവെൻഷൻ നടത്തുകയും ചുവരെഴുത്തുവരെ തുടങ്ങുകയും ചെയ്തിരുന്നു. സംഘടനാ സെക്രട്ടറി കൂടിയായപ്പോൾ കെ.സി.യെ ആലപ്പുഴയിൽനിന്ന് മാറ്റാൻ ആർക്കും കഴിയില്ലെന്നുമുള്ള പ്രചാരണവുമുണ്ടായി. പല ഉദ്ഘാടനങ്ങളും അദ്ദേഹം പൂർത്തിയാക്കുകയും ചെയ്തിരുന്നു. കെ.സി.വേണുഗോപാലിനെ നേരിടാൻതന്നെയാണ് സി.പി.എം. എ.എം.ആരിഫിനെ രംഗത്തിറക്കിയത്. കെ.സി.ക്കുപകരം ആലപ്പുഴയിൽ ആര് എന്ന ചോദ്യമാണ് യു.ഡി.എഫ്. ക്യാമ്പിൽ ഉയരുന്നത്. എ.ഐ.സി.സി.സെക്രട്ടറി പി.സി.വിഷ്ണുനാഥ്, ഡി.സി.സി.പ്രസിഡന്റ് എം.ലിജു, മുൻ ഡി.സി.സി.പ്രസിഡന്റ് എ.എ.ഷുക്കൂർ, ഹരിപ്പാട് മുൻ എം.എൽ.എ. ബി.ബാബുപ്രസാദ് എന്നിവരുടെ പേരുകൾ ഉയരുന്നുണ്ട്. ആലപ്പുഴയുടെ മുൻ എം.പി.കൂടിയായ മുതിർന്ന നേതാവ് വി.എം.സുധീരൻ മത്സരിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും മത്സരിക്കാനില്ലെന്ന നിലപാടിലാണ് അദ്ദേഹം. വയനാട് സീറ്റ് പ്രതീക്ഷിച്ചിരിക്കുന്ന ഷാനിമോൾ ഉസ്മാന് സ്വന്തം തട്ടകമെന്ന നിലയിൽ ആലപ്പുഴ നൽകുമെന്നും പറയുന്നുണ്ട്. ഐ ഗ്രൂപ്പിന്റെ ഉറച്ച സീറ്റെന്ന നിലയിൽ മറ്റ് ഗ്രൂപ്പിലുള്ളവരെ അടുപ്പിക്കരുതെന്ന നിലപാടിലാണ് ആ വിഭാഗത്തിലെ നേതാക്കളും. പിന്മാറുന്നത് ഹൃദയവേദനയോടെ- കെ.സി.വേണുഗോപാൽ ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിൽ മത്സരിക്കേണ്ടെന്ന തീരുമാനം ഏറെ ഹൃദയവേദനയോടെയാണ് എടുത്തതെന്ന് കെ.സി.വേണുഗോപാൽ. എ.ഐ.സി.സി.പ്രസിഡന്റ് രാഹുൽ ഗാന്ധി സംഘടനാ ചുമതല ഏൽപ്പിച്ചിട്ടുള്ളതിനാൽ മത്സരത്തിനിറങ്ങുന്നത് നീതികേടാകും. എന്നെ ഞാനാക്കിയത് ആലപ്പുഴയാണ്. ആലപ്പുഴയോടുള്ള ഹൃദയബന്ധം തുടരും. വലിയ ഉത്തരവാദിത്വം നിറവേറ്റുന്നതിനിടയിൽ വോട്ടർമാരോട് കാപട്യം കാണിക്കാനാവാത്തതുകൊണ്ടാണ് മത്സരരംഗത്തുനിന്ന് പിന്മാറുന്നതെന്നും അദ്ദേഹം പറഞ്ഞു. content highlights:Congress General Secretary KC Venugopal To Not Contest Lok Sabha Election
from mathrubhumi.latestnews.rssfeed https://ift.tt/2F1aZFf
via
IFTTT
No comments:
Post a Comment