കൽപ്പറ്റ: പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സി.പി ജലീലിനെ പിടിച്ചുകൊണ്ടുപോയി കൊലപ്പെടുത്തിയതായി സംശയമുണ്ടെന്ന് സഹോദരങ്ങളായ സി.പി റഷീദും ജിഷാദും. ഇതുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും മൃതദേഹം വിട്ടുതരണമെന്നും സഹോദരങ്ങൾ മാധ്യമങ്ങളോട് പ്രതികരിച്ചു. രാത്രി മുതൽ രാവിലെവരെ വെടിവെപ്പ് നടന്നതായതാണ് പോലീസ് പറയുന്നത്. പോലീസ് പറയുന്നത് മാത്രമാണ് പുറത്തുവരുന്നത്. വെടിയേറ്റപ്പോൾ ആശുപത്രിയിൽ പോലും കൊണ്ടുപോയിട്ടില്ല. ഉച്ചയോടുകൂടി മാത്രമാണ് മൃതദേഹം കാണാൻ പോലും അനുവദിച്ചത്. പോലീസുമായി ബന്ധപ്പെടാൻ പലതവണ ശ്രമിച്ചിട്ടും അനുകൂല പ്രതികരണം ഉണ്ടായിട്ടില്ലെന്നും റഷീദ് പറഞ്ഞു. രാജ്യത്തെ മാവോവാദികളുമായുള്ള ഏറ്റുമുട്ടലുകൾക്ക് ഒരു പൊതു സ്വഭാവമുണ്ട്. മണിപ്പൂരിലായാലും ബസ്തറിലായാലും നമ്മൾ കേൾക്കുന്നത് ഇതുപോലുള്ള കഥകളാണ്. മാവോവാദികളെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ സംഭവങ്ങൾ പുറത്തുവന്നിട്ടുണ്ട്.തണ്ടർബോൾട്ടുമായി സായുധ ഏറ്റുമുട്ടലാണ് നടന്നതെങ്കിൽ എന്തുകൊണ്ട് ഒരു പോലീസുകാരന് പോലും പരിക്കേറ്റില്ലെന്നും സഹോദരൻ സി.പി. റഷീദ് ചോദിച്ചു. വൈത്തിരിയിലെ സംഭവ സ്ഥലത്ത് നിരവധി മുതിർന്ന പോലീസ് ഓഫീസർമാരുണ്ടായിരുന്നു. മാവോവാദി സാന്നിധ്യം അവർ നേരത്തേ അറിഞ്ഞതാണ്. വെടിവെച്ച പോലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നും സി.പി റഷീദ് പറഞ്ഞു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ് കൊല്ലപ്പെട്ട സി.പി. ജലീൽ. റിസോർട്ടിനുള്ളിലെ മീൻ കുളത്തോടു ചേർന്നു കമിഴ്ന്ന് കിടക്കുന്ന നിലയിലാണു മൃതദേഹം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടു പോകും. 2014 ന് ശേഷം ജലീൽ വീട്ടിലേക്ക് വന്നിട്ടില്ലെന്നാണ് കുടുംബാംഗങ്ങളും പോലീസും പറയുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2IZYjSX
via
IFTTT
No comments:
Post a Comment