കണ്ണൂർ: കുമ്മനം രാജശേഖരൻ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് ഉറപ്പായതോടെ സ്വതന്ത്രനായി മത്സരിക്കാനുള്ള തീരുമാനത്തിൽ പുനരാലോചന നടത്തുമെന്ന് ബിജെപിയുമായി ഇടഞ്ഞ് നിൽക്കുന്ന മുൻ നേതാവ് പി.പി.മുകുന്ദൻ. മത്സരിക്കാൻ നേരത്തെ തീരുമാനമെടുത്തപ്പോൾ പിന്തുണ നൽകിയ സംഘടനകളുമായും നേതാക്കളുമായും കൂടിയാലോചിച്ച ശേഷം ഭാവി കാര്യങ്ങൾ തീരുമാനിക്കും. ഇതിനായി അടുത്ത ദിവസം തിരുവനന്തുപരത്ത് എത്തുമെന്നും പി.പി.മുകുന്ദൻ mathrubhumi.com നോട് പറഞ്ഞു. ഞാൻ മിസ്ഡ്കോൾ മെമ്പർഷിപ്പുകാരനല്ല. പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച് അംഗത്വമെടുത്ത ആളാണ്. പാർട്ടി ഇപ്പോൾ പഴയ ആളുകളെയൊക്കെ തിരിച്ചെടുത്തിട്ടുണ്ട്. അത് തന്നെയായിരുന്നു ഞാൻ ആവശ്യപ്പെട്ടിരുന്നതും. വ്യക്തിപരമായി ഒരു നേട്ടവും ആഗ്രഹിച്ചിട്ടില്ല. പാർട്ടിക്ക് എന്നെ ആവശ്യമുണ്ടെങ്കിൽ തിരിച്ചെടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തരപുരത്ത് സീറ്റിൽ അനിശ്ചിതത്വം നിലനിന്നിരുന്ന സമയത്തായിരുന്നു ചില സംഘടനകളുമായി ആലോചിച്ച് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചത്. കുമ്മനം രാജശേഖരൻ തിരിച്ചെത്തി സ്ഥാനാർത്ഥിത്വം ഏതാണ്ട് ഉറപ്പിച്ചതോടെ ഇക്കാര്യത്തിൽ പുനരാലോചിക്കണം. പാർട്ടിയിലെ പല നേതാക്കളും എനിക്ക് പിന്തുണ തന്നിരുന്നു. അവരുടെ പേരുകൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും മുകുന്ദൻ പറഞ്ഞു. ആർ.എസ്.എസിൽ വലിയ സ്വാധീനുള്ള നേതാവാണ് മുകുന്ദൻ. നേരത്തേ ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറിയായിരുന്ന അദ്ദേഹം ഇടക്കാലത്ത് പാർട്ടിക്ക് അനഭിമതനായി. കുമ്മനം രാജശേഖരൻ സംസ്ഥാന അധ്യക്ഷനായിരിക്കെ അദ്ദേഹത്തെ പാർട്ടിയിലേക്ക് മടക്കിക്കൊണ്ടുവരാൻ തീരുമാനിച്ചെങ്കിലും ഒരുവിഭാഗത്തിന് എതിർപ്പായിരുന്നു. ശബരിമല കേസിൽപ്പെട്ട് ജയിലിലായിരുന്ന ബി.ജെ.പി. സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രനെ അദ്ദേഹം സന്ദർശിക്കുകയും സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിൽ എത്തുകയും ചെയ്തിരുന്നു. ഇതോടെ അദ്ദേഹം പാർട്ടിയിലേക്കു മടങ്ങിയെത്തുമെന്ന അഭ്യൂഹവും വന്നു. ഇതിനിടെയാണ് ബി.ജെ.പിക്ക് നിർണായക സ്വാധീനമുള്ള തിരുവനന്തപുരത്ത് പാർട്ടിയെ സമ്മർദത്തിലാക്കി മുകുന്ദൻ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. Content Highlights:P P mukundan-loksabha election-kummanam rajasekharan-thiruvananthapuram
from mathrubhumi.latestnews.rssfeed https://ift.tt/2TGRw4E
via
IFTTT
No comments:
Post a Comment