ന്യൂഡൽഹി: കോൺഗ്രസ് സ്ഥാനാർഥി നിർണയം അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോൾ എ-ഐ ഗ്രൂപ്പ് തർക്കവും തീരുമാനം വൈകിക്കുന്നു. വെള്ളിയാഴ്ച രാത്രി വൈകിയും സ്ക്രീനിങ് കമ്മിറ്റി യോഗം ചേർന്നെങ്കിലും തീരുമാനമായില്ല. വയനാട്, ഇടുക്കി സീറ്റുകളെ ചൊല്ലിയാണ് പ്രധാനമായും ഗ്രൂപ്പ് വടംവലി. തങ്ങളുടെ സിറ്റിങ് സീറ്റായ വയനാട് വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് ഐ ഗ്രൂപ്പ്. എന്നാൽ എ ഗ്രൂപ്പ് ടി സിദ്ദിഖിനായി ശക്തമായ സമ്മർദം തുടരുന്നു. ഇവിടെ ഷാനിമോൾ ഉസ്മാൻ അല്ലെങ്കിൽ കെപിസിസി സെക്രട്ടറി കെ.പി അബ്ദുൾ മജീദിന്റെ പേരാണ് ഐ ഗ്രൂപ്പ് നിർദേശിക്കുന്നത്. ഇടുക്കി സീറ്റിനായി എ ഗ്രൂപ്പ് ഡീൻ കുര്യാക്കോസിന് വേണ്ടി വാദിക്കുമ്പോൾ ഐ ഗ്രൂപ്പ് മുന്നോട്ടുവയ്ക്കുന്നത് ജോസഫ് വാഴയ്ക്കന്റെ പേരാണ്. വയനാട് അല്ലെങ്കിൽ വടകരയിൽ സിദ്ദിഖ് എന്നതിലേക്ക് ചർച്ചനടക്കുമ്പോഴും ജയരാജനെതിരെ ഒരു ഹിന്ദു സ്ഥാനാർഥി തന്നെ വേണമെന്ന് ചില നേതാക്കൾ ചർച്ചയിൽ ഉന്നയിച്ചു. കെഎസ്.യു പ്രസിഡന്റ് കെ.എം അഭിജിത്ത്, രാജ്മോഹൻ ഉണ്ണിത്താൻ, വിടി ബൽറാം എന്നീ പേരുകളും വടകര സീറ്റിലേക്ക് പരിഗണിക്കുന്നുണ്ട്. കെ.സി വേണുഗോപാൽ മത്സരിക്കില്ല എന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. അതേ സമയം ഉമ്മൻ ചാണ്ടിയുടെ കാര്യം രാഹുൽ തീരുമാനിക്കുന്നത് വരെ സസ്പെൻസ് തുടരും. ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യം കോട്ടയം, പത്തനംതിട്ട, ഇടുക്കി സീറ്റുകളിലെ വിജയസാധ്യതയെ ബാധിക്കുമെന്നതിനാൽ അദ്ദേഹം മത്സരരംഗത്തുണ്ടെങ്കിൽ മൂന്ന് സീറ്റിലും ജയം ഉറപ്പാണെന്ന് നേതാക്കൾ ഹൈക്കമാൻഡിനെ അറിയിക്കും. ഇതിനായി ശനിയാഴ്ച രാവിലെ ചേർന്ന സ്ക്രീനിങ് കമ്മിറ്റി ഒരു കുറിപ്പ് തയ്യാറാക്കി ഹൈക്കമാൻഡിന് നൽകും. ഇന്ന് രാവിലെ നടക്കുന്ന ചർച്ചകളിൽ ഉമ്മൻ ചാണ്ടി പങ്കെടുക്കുന്നില്ല. അദ്ദേഹം ആന്ധ്രയിലെ സ്ഥാനാർഥി നിർണയ ചർച്ചകൾക്കായി അവിടേക്ക് പോയി.എന്നാൽ രാവിലത്തെ ചർച്ചയ്ക്കിടെ അദ്ദേഹത്തെ ഡൽഹിയിലേക്ക് തിരിച്ചുവിളിച്ചതായാണ് വിവരം. എറണാകുളം സീറ്റിൽ കെ.വി തോമസിന് പകരം ഹൈബി ഈഡന്റെ പേരിനാണ് മുൻതൂക്കം. ഐ ഗ്രൂപ്പിനെ കൂടാതെ എ ഗ്രൂപ്പും ഹൈബിയെ പിന്തുണക്കുന്നു. സിറ്റിങ് എംപിയായതിനാൽ കെ.വി തോമസിന്റെ കാര്യവും കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയാകും തീരുമാനിക്കുക. പത്തനംതിട്ട സീറ്റിലും ആന്റോ ആന്റണിക്കെതിരെ എതിർപ്പുണ്ട്. ഇതും വൈകിട്ടത്തെ യോഗത്തിലെ തീരുമാനമാകൂ. ചാലക്കുടിയിൽ ബെന്നി ബെഹനാന്റെ പേരിനൊപ്പം മുൻ എംപി കെ.പി ധനപാലന്റെ പേരും പരിഗണനയിലുണ്ട്. വടകരയിൽ സ്ഥാനാർഥിയായില്ലെങ്കിൽ ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനാണ് പ്രഥമ പരിഗണന. അല്ലെങ്കിൽ അവസാന നിമിഷം എഐസിസി സെക്രട്ടറി പി.സി വിഷ്ണുനാഥ് വരാനുള്ള സാധ്യതയും തള്ളാനാകില്ല. പത്തനംതിട്ട സീറ്റിലേക്കും വിഷ്ണുനാഥ് പരിഗണിക്കപ്പെട്ടേക്കാം. പ്രഫഷണൽ കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടനും ചാലക്കുടിയിലോ ഇടുക്കിയിലോ പത്തനംതിട്ട സീറ്റിലോ അവസാന നിമിഷം കടന്നുവന്നേക്കാം. ധാരണയായ സീറ്റുകൾ തിരുവനന്തപുരം: ശശി തരൂർ ആറ്റിങ്ങൽ: അടൂർ പ്രകാശ് മാവേലിക്കര: കൊടിക്കുന്നിൽ സുരേഷ് തൃശൂർ: ടി.എൻ പ്രതാപൻ ആലത്തൂർ: രമ്യ ഹരിദാസ് പാലക്കാട്: വി.കെ ശ്രീകണ്ഠൻ കോഴിക്കോട്: എം.കെ രാഘവൻ കണ്ണൂർ: കെ. സുധാകരൻ കാസർകോട്: സുബ്ബയ്യറായ് Content highlights: Congress candidates not finalised
from mathrubhumi.latestnews.rssfeed https://ift.tt/2HC9oqY
via
IFTTT
No comments:
Post a Comment